ലക്നൗ: ഗസ്സിയാബാദ് വ്യാജ ഏറ്റുമുട്ടൽ കേസിൽ നാല് പൊലീസുകാർക്ക് ജീവപര്യന്തം തടവ്. 20 വർഷത്തിനു ശേഷമാണ് കുറ്റക്കാർക്കെതിരെ വിധി വന്നത്. ഗസ്സിയാബാദ് സിബിഐ കോടതിയാണ് കേസിൽ വിധി പുറപ്പെടുവിച്ചത്.

ഉത്തർപ്രദേശിലെ മോദിനഗറിലെ വിജയ് നഗർ പൊലീസ് സ്‌റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ആയിരുന്ന ജോഗീന്ദർ സിങ്, കോൺസ്റ്റബിൾമാരായ സുര്യ ബാൻ, സുഭാഷ് ചന്ദ്, സ്റ്റേഷൻ ഹൗസ് ഓഫീസർ ലാൽ സിങ് എന്നിവർക്കാണു  ശിക്ഷ. പ്രതികൾ കുറ്റക്കാരാണെന്ന് കോടതി തിങ്കളാഴ്ച വിധിച്ചിരുന്നു.

കൊലപാതകം, തെളിവ് നശിപ്പിക്കൽ, കള്ളസാക്ഷി പറയൽ എന്നീ കുറ്റങ്ങൾ പ്രതികൾ ചെയ്തതായാണു കോടതി കണ്ടെത്തിയത്.

1996 നവംബർ എട്ടിനാണ് സംഭവം നടന്നത്. ദരിദ്ര കുടുംബത്തിൽപ്പെട്ട ജലാലുദ്ദീൻ, ജസ്ബീർ, അശോക്, പ്രവേശ് എന്നീ എന്നിവരെ ക്രിമിനലുകൾ എന്നാരോപിച്ച് പൊലീസുകാർ കസ്റ്റഡിയിൽ എടുത്ത് ക്രൂരമായി മർദ്ദിച്ചശേഷം വെടിവച്ചു കൊല്ലുകയായിരുന്നു. ഇരകൾ നാലുപേരും ദരിദ്രകുടുംബങ്ങളിൽപ്പെട്ടവരായിരുന്നു.

ഫോറൻസിക് പരിശോധനയിലാണ് വ്യാജ ഏറ്റുമുട്ടലാണെന്നു തെളിഞ്ഞത്.