- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണ കോയിനും ഫ്രിഡ്ജും എൽസിഡി ടിവിയും വിദേശയാത്രകളും അടക്കം സൗജന്യങ്ങൾ അരുത്; ഡോക്ടർമാർക്ക് മരുന്ന് കമ്പനികൾ പാരിതോഷികങ്ങൾ സമ്മാനിക്കുന്നത് നിയമം മൂലം നിരോധിച്ചത്; ആദായ നികുതി ഇളവും അവകാശപ്പെടാൻ ആകില്ല എന്ന് സുപ്രീം കോടതി
ന്യൂഡൽഹി: മരുന്ന് കമ്പനികൾ ഡോക്ടർമാർക്ക് സൗജന്യങ്ങളും പാരിതോഷികങ്ങളും നൽകുന്നത് നിയമം മൂലം നിരോധിച്ചിട്ടുണ്ടെന്ന് സുപ്രീം കോടതി. ആദായനികുതി നിയമത്തിലെ സെക്ഷൻ 37(1) പ്രകാരം ആദായ നികുതി ഇളവും അവകാശപ്പെടാൻ ആവില്ല. സൗജന്യങ്ങളും പാരിതോഷികങ്ങളും ഒന്നും സാങ്കേതികമായി പറഞ്ഞാൽ സൗജന്യമല്ല എന്ന് കോടതി നിരീക്ഷിച്ചു.
ഡോക്ടർമാരും രോഗികളും തമ്മിൽ ഒരു അർദ്ധ രക്ഷാധികാരി ബന്ധമാണുള്ളത്. ഡോക്ടറുടെ കുറിപ്പടിയാണ് രോഗിയെ സംബന്ധിച്ച് അവസാന വാക്ക്. കുറിക്കുന്ന മരുന്ന് ഒരുപക്ഷേ രോഗിയുടെ കൊക്കിന് ഒതുങ്ങാത്തത് ആണെങ്കിൽ കൂടി. അത്രയ്ക്കാണ് ഡോക്ടർമാരിൽ രോഗികൾ അർപ്പിക്കുന്ന വിശ്വാസം. അതുകൊണ്ട് തന്നെ ഇത് വളരെ പൊതുജനപ്രാധാന്യമുള്ള വിഷയമാണ്. മരുന്ന് കമ്പനികൾ സൗജന്യം നൽകുമ്പോൾ ഡോക്ടറുടെ കുറിപ്പടിയെ ചൂഷണം ചെയ്യാനുള്ള സാധ്യത തുറക്കുന്നു. സൗജന്യങ്ങൾ പലപ്പോഴും സ്വർണ കോയിനുകൾ, ഫ്രിഡ്ജ്. എൽസിഡി ടിവി, വിദേശ യാത്രകകൾ, മെഡിക്കൽ കോൺഫറൻസുകളുടെ ഫണ്ടിങ് അങ്ങനെ പല തരത്തിലാണ്. അതുകൊണ്ട് തന്നെ ഈ സൗജന്യങ്ങൾ സാങ്കേതികമായി സൗജന്യമല്ല. സൗജന്യത്തിന്റെ ചെലവ് മരുന്നിലോ, മരുന്നിന്റെ വില കൂട്ടുന്നതിലോ ഒക്കെ നയിക്കുമെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ ഉദയ് ഉമേഷ് ലളിതും, എസ്.രവീന്ദ്ര ഭട്ടും അടങ്ങിയ ബഞ്ചാണ് വിധി പറഞ്ഞത്.
ആദായ നികുതി നിയമത്തിന്റെ സെക്ഷൻ 37(1) പ്രകാരം മരുന്ന് കമ്പനികൾ നൽകുന്ന സൗജന്യത്തിന് ഇളവും അവകാശപ്പെടാൻ ആവില്ല. അങ്ങനെ ചെയ്യുന്നത് പൊതുനയത്തിന് വിരുദ്ധമാകും.
2002ലെ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ നിയമത്തിലെ ചട്ടം 6.8 പ്രകാരം മരുന്ന് കമ്പനികളുടെ സൗജന്യം ഡോക്ടർമാർ സ്വീകരിക്കുന്നത് ശിക്ഷാർഹമാണ് താനും. സമ്മാനങ്ങൾ, പരിപാടികളുടെ സ്‌പോൺസർഷിപ്പുകൾ, ഗിഫ്റ്റ് കാർഡുകൾ, വില കൂടിയ ആനുകൂല്യങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, വിദേശയാത്രകൾ എന്നിങ്ങനെ വിവിധതലങ്ങളിലാണ് ആനുകൂല്യങ്ങൾ നൽകുന്നത്. ഡോക്ടർമാർക്കുള്ള മെഡിക്കൽ കൗൺസിലിന്റെ ധാർമികതാചട്ടങ്ങളിൽ മേൽപ്പറഞ്ഞ ഏതുവിധത്തിലുമുള്ള ആനുകൂല്യങ്ങളും കരസ്ഥമാക്കുന്നത് ശിക്ഷാർഹമാണെന്നാണ് പറയുന്നത്.
മരുന്ന് കുറിക്കുന്നത് കമ്പനിയുടെ സ്വാധീനത്താലോ?
ഡോക്ടർമാരുടെ മരുന്നു കുറിക്കലിനെ, 97.6 ശതമാനവും സ്വാധീനിക്കുന്നത് മരുന്നു കമ്പനികളുടെ പല തരത്തിലുള്ള വിപണി ഇടപെടലുകളാണെന്നു പഠനം. ഗുജറാത്ത് സാങ്കേതിക സർവകലാശാലയിലെ സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് 3 വർഷം കൊണ്ടു നടത്തിയ പഠനത്തിലാണു കണ്ടെത്തൽ. ഇതിനായി 1100 ഡോക്ടർമാരെ ഇവർ പഠനവിധേയമാക്കി.
പഠനത്തിൽ പങ്കെടുത്ത ശിശുരോഗ വിദഗ്ദ്ധർ, ദന്ത ഡോക്ടർമാർ, ജനറൽ ഫിസിഷ്യന്മാർ, ഗൈനക്കോളജിസ്റ്റുകൾ എന്നിവർ പ്രധാനമായും നോക്കുന്നത് 3 കാര്യങ്ങളാണ് മരുന്നുകമ്പനികളുടെ ഇടപെടൽ, സ്‌പോൺസർഷിപ്, ഓരോ മരുന്നിനെയും കുറിച്ചു കമ്പനിപ്രതിനിധിക്കുള്ള അറിവ്.
ഇവയ്ക്കു പുറമേ, പൊതുവേ ഡോക്ടർമാരെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ വില കൂടിയ മെഡിക്കൽ ജേണലുകളുടെ വരിസംഖ്യ, സാംപിൾ പാക്കറ്റ് കൂടുതൽ നൽകൽ തുടങ്ങിയ കാര്യങ്ങളും സ്വാധീനിക്കുമെന്നു പഠനത്തിൽ വ്യക്തമാക്കുന്നു.