ഷാർജ: സൗഹൃദം വളർന്നു പ്രണയമാകുന്നത് സർവ്വ സാധാരണമാണ്. പലരുടേയും അടുത്ത സുഹൃത്തുക്കൾ തന്നെയാണ് കാമുകനായും കാമുകിയായും പിന്നീട് വിവാഹത്തിൽ ചെന്ന് എത്തുന്നതും. പക്ഷേ, പ്രണയത്തിന് ചില കുഴപ്പങ്ങളുണ്ട്. അത് ചിലപ്പോൾ പറഞ്ഞാൽ പറഞ്ഞെടുത്ത് നിൽക്കത്തില്ല. കെട്ടഴിച്ച പട്ടം കണക്കെ പറന്നു നടക്കും. അങ്ങനെ സൗഹൃദം വളർന്നു പ്രണയമായിമാറുകയും പിന്നീട് എല്ലാകഥയിലേയും പോലെ പ്രണയം തകർന്നു.

അപ്പേഴേക്കും യുവതി തന്റെ സ്വകാര്യ ചിത്രങ്ങൾ കാമുകന് അയച്ചു കൊടുത്തിരുന്നു. പിന്നെ ഭീഷണിയായി. തുടർന്ന് പരാതി. ഷാർജയിലാണ് സിനിമാക്കഥയേയും വെല്ലുന്ന നാടകീയ സംഭവം അരങ്ങേറിയത്. യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ അറബ് വംശജനായ യുവാവിന് 46 ലക്ഷത്തോളം രൂപയാണ് പിഴ വിധിച്ചത്. ഷാർജ കോടതിയാണ് യുവതിയുടെ പരാതിയെത്തുടർന്ന് യുവാവിന് പിഴ വിധിച്ചത്.

സോഷ്യൽ മീഡിയ വഴിയാണ് പരാതിക്കാരിയായ യുവതി 30കാരനായ യുവാവിനെ പരിചയപ്പെടുന്നത്. പരിചയം വളർന്ന് പ്രണയത്തിലായപ്പോൾ യുവതി തന്റെ സ്വകാര്യചിത്രങ്ങൾ യുവാവിന് അയച്ചുകൊടുത്തു. പിന്നീട് ഈ ചിത്രങ്ങൾ ഉപയോഗിച്ച് യുവതിയെ ഇയാൾ ഭീഷണിപ്പെടുത്തുകയായിരുന്നു. യുവതിയുമായി പിണക്കത്തിലായതോടെയാണ് ചിത്രങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയത്.

യുവതിയെ ഭീഷണിപ്പെടുത്തി, അപമാനിക്കാൻ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ പൊലീസ് ചുമത്തിയത്. 29കാരിയായ യുവതി ഷാർജയിൽ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്ന വ്യക്തിയായിരുന്നു.

പ്രണയിക്കുന്നതൊക്കെ കൊള്ളാം, പക്ഷേ, ഒന്നു കഴിഞ്ഞു രണ്ടാമത്തെ ദിവസം ഇതു പോലെ സ്വകാര്യചിത്രങ്ങൾ അയച്ചു കൊടുക്കുന്നവർ ഒന്ന് ആലോചിക്കുക...!