ന്യൂഡൽഹി : കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധി വീണ്ടും അജ്ഞാത യാത്രയിൽ. രാഹുൽ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. എന്നാൽ, യാത്ര എവിടേയ്ക്കാണെന്ന് രാഹുൽ വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ വർഷം 56 ദിവസത്തോളം രാഹുൽ അജ്ഞാതവാസം നടത്തിയിരുന്നു. അന്ന് രാഹുൽ എവിടെ ആയിരുന്നു എന്നതിന് ഇന്നും വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല. പല ഊഹാപോഹങ്ങൾ അന്ന് പ്രചരിച്ചിരുന്നു. ഇത്തവണത്തെ യാത്രയും അത്തരത്തിൽ വിവാദമാകാനാണ് സാധ്യത. രാഹുലിന്റെ യാത്രയുടെ വിശദാംശങ്ങൾ കണ്ടെത്താൻ ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി ശ്രമം തുടങ്ങിയിട്ടുണ്ട്.

മുമ്പുള്ള യാത്രകൾ പലതും വിവാദത്തിൽപ്പെട്ടിരുന്നു. വിദേശത്ത് ധ്യാനത്തിൽ ഏർപ്പെട്ട് മനസ്സിനെ ശക്തിപ്പെടുത്തുകയായിരുന്നു എന്നാണ് ഇതേക്കുറിച്ച് പുറത്തു വന്ന വിവരങ്ങൾ. എന്നാൽ ഇതൊന്നും സ്ഥിരീകരിക്കപ്പെട്ടില്ല. ഇതിനു പിന്നാലെയാണ് ഇക്കൊല്ലവും രാഹുൽഗാന്ധി അജ്ഞാതവാസത്തിന് ഒരുങ്ങുന്നത്. ഇതിലെ സത്യം കണ്ടെത്തുമെന്ന ഉറച്ച നിലപാടിലാണ് സുബ്രഹ്മണ്യം സ്വാമി. കോൺഗ്രസിനെ വീണ്ടും വിവാദത്തിലാക്കുകയാണ് സുബ്രഹ്മണ്യം സ്വാമിയുടെ ലക്ഷ്യം. കഴിഞ്ഞ തവണ പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തൊട്ടുമുൻപ് രാഹുൽ അപ്രഖ്യാപിത അവധിയെടുത്ത് വിദേശത്തേക്ക് പോയത് ഏറെ വിവാദമായിരുന്നു.

കഴിഞ്ഞ വർഷം ഫെബ്രുവരിയിലും പിന്നീട് സെപ്റ്റംബറിലും രാഹുൽ ഗാന്ധി അപ്രതീക്ഷിതമായി വിദേശയാത്ര നടത്തിയിരുന്നു. ഫെബ്രുവരിയിൽ നിർണായക ബജറ്റ് സമ്മേളനത്തിന് മുൻപ് പാർട്ടിയിൽ നിന്ന് പെട്ടെന്ന് അവധിയെടുത്ത് വിദേശത്ത് പോയ രാഹുൽ 56 ദിവസത്തിന് ശേഷമാണ് മടങ്ങിയെത്തിയത്. പിന്നീട് സെപ്റ്റംബറിലും രാഹുൽ അപ്രതീക്ഷിത വിദേശയാത്ര നടത്തി. ഇത് വിവാദമായപ്പോൾ ആസ്‌പെന്നിൽ ആഗോള സാമ്പത്തിക ഉച്ചകോടിയിൽ പങ്കെടുക്കുന്ന ചിത്രം പുറത്ത് വിട്ട് രാഹുൽ തന്നെ ഇതിന് മറുപടി നൽകുകയായിരുന്നു. എന്നാൽ അതും ഏറെ വിവാദങ്ങളിൽ കുടുങ്ങി.

അതിനിടെ രാഹുൽ വിദേശയാത്രകഴിഞ്ഞ് തിരിച്ചെത്തിയാൽ കോൺഗ്രസ് നേതൃത്വം ഏറ്റെടുക്കുമെന്ന സൂചനയും ഉണ്ട്. അമ്മ സോണിയാ ഗാന്ധിയിൽ നിന്ന് കോൺഗ്രസ് അധ്യക്ഷ പദം ഏറ്റെടുക്കുന്നതിന് മുന്നോടിയാണ് രാഹുലിന്റെ യാത്രയെന്ന് അദ്ദേഹത്തോടൊപ്പമുള്ളവർ പറയുന്നു.