കൊച്ചി: ഓസ്‌കാർ പുരസ്‌കാരത്തിനുള്ള നാമനിർദേശത്തിന് പരിഗണിക്കുന്ന ഗാനങ്ങളുടെ ചുരുക്കപട്ടികയിൽ പുലിമുരുകനിലെ രണ്ട് ഗാനങ്ങൾ ഉൾപ്പെട്ടതിൽ സന്തോഷം പങ്കുവെച്ച് സംഗീത സംവിധായകൻ ഗോപി സുന്ദർ. ചുരുക്ക പട്ടികയില്ലെങ്കിലും ഇടം കിട്ടിയില്ലേ ഇനി ഓസ്‌കാർ കിട്ടിയില്ലെങ്കിലും കുഴപ്പമില്ലെന്നായിരുന്നു ഗോപി സുന്ദറിന്റെ പ്രതികരണം. തന്റെ ഫേസ്‌ബുക്ക് പേജിലാണ് ഗോപി സുന്ദറിന്റെ പ്രതികരണം.

കെഎസ് ചിത്രയും യേശുദാസും ആലപിച്ച 'കാടണിയും കാൽചിലമ്‌ബേ', വാണി ജയറാം ആലപിച്ച 'മാനത്തേ മാരിക്കുറുമ്‌ബേ' എന്നീ ഗാനങ്ങളാണ് പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട അഞ്ച് ഗാനങ്ങളാണ് അന്തിമ പട്ടികയിലുണ്ടാവുക. ജനുവരി 23ന് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകും. മാർച്ച് നാലിനാണ് പുരസ്‌കാര ചടങ്ങ്.

റിലീസ് ചെയ്ത് ദിവസങ്ങൾക്കകം ഒന്നിലധികം റെക്കോർഡുകൾ തകർത്ത ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് പുലിമുരുകന്. 100 കോടി ക്ലബിലെത്തുന്ന ആദ്യ മലയാള ചിത്രം, റിലീസ് ചെയ്ത ആദ്യ ദിവസം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം, ആദ്യ ആഴ്ച ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം, ഏറ്റവും വേഗത്തിൽ 10 കോടിയും 25 കോടിയും കളക്ഷൻ നേടുന്ന ചിത്രം എന്നിങ്ങനെ പുലി വേട്ടയാടിപ്പിടിച്ച റെക്കോർഡുകൾ നിരവധിയാണ്.

വൈശാഖ് സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് ടോമിച്ചൻ മുളകുപാടമായിരുന്നു. ഉദയകൃഷ്ണ രചന നിർവ്വഹിച്ച ചിത്രത്തിന്റെ ആക്ഷൻ കൈകാര്യം ചെയ്തത് പീറ്റർ ഹെയ്‌നാണ്. കടുവയും മനുഷ്യനും നേർക്കുനേർ ഏറ്റുമുട്ടിയ ആദ്യ ഇന്ത്യൻ ചിത്രവും പുലിമുരുകനാണ്.

ഗാനങ്ങൾ ഉൾപ്പെട്ടതിന് നന്ദി അറിയിച്ച് നടൻ മോഹൻലാലും രംഗത്തെത്തിയിരുന്നു. വാർത്ത സന്തോഷം നൽകുന്നതാണെന്നും ഗോപിസുന്ദറിനും ചിത്രത്തിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ നേരുന്നുവെന്നും മോഹൻലാൽ ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.