ആലപ്പുഴ: പതിനേഴാം നൂറ്റാണ്ടിലെ ആയുർവേദ വൈദ്യപ്രമുഖനായിരുന്ന ഇട്ടി അച്യുതന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള വീടിന് തകർന്നുകഴിഞ്ഞപ്പോൾ ശാപമോക്ഷം നൽകാൻ സർക്കാർ തീരുമാനം. കഴിഞ്ഞദിവസത്തെ മഴയിലാണ് ചേർത്തല കടക്കരപ്പള്ളിയിലെ നാനൂറിലേറെ വർഷം പഴക്കമുള്ള വീട് തകർന്നത്. ഇവിടെ സൂക്ഷിച്ചിരുന്ന അമൂല്യമായ താളിയോലകളും മറ്റും വർഷങ്ങൾക്കു മുമ്പേ നശിച്ചുപോവുകയോ കാണാതാവുകയോ ചെയ്തിരുന്നു. പൈതൃക സംരക്ഷണത്തിനും മറ്റും നിരവധി പദ്ധതികളുണ്ടായിട്ടും ഇട്ടി അച്യുതന്റെ കൊടകുതറപ്പറമ്പ് വീട് ഇതേവരെ സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിരുന്നില്ല.

ആയുർവേദത്തിലെ അമൂല്യമായ അറിവുകളുണ്ടായിരുന്ന പതിനേഴാം നൂറ്റാണ്ടിലെ വൈദ്യനാണ് ഇട്ടി അച്യുതൻ. ഹോർത്തുസ് മലബാറിക്കസിൽ പാരമ്പര്യ വൈദ്യം സംബന്ധിച്ച വിവരങ്ങൾ നൽകിയതും അദ്ദേഹമായിരുന്നു. ഇട്ടി അച്യുതന്റെ വീട് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പലപ്പോഴും സർക്കാരിനെ സമീപിച്ചിരുന്നു. പക്ഷേ, സർക്കാരിന്റെ ശ്രദ്ധ കിട്ടാതെ വീട് അനുദിനം നശിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇവിടെയുണ്ടായിരുന്ന അമൂല്യമായ പല രേഖകളും നഷ്ടപ്പെടുകയും ചെയ്തു.

കഴിഞ്ഞദിവസം മഴയിൽ വീടിന്റെ ഒരു ഭാഗം തകർന്നിരുന്നു. ഇതറിഞ്ഞാണു ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക് ഇവിടെയെത്തിയത്. വീടിന്റെ പുനർനിർമ്മാണം അടക്കം ഇട്ടി അച്യുതന്റെ ഓർമ നിലനിലനിർത്താനുള്ള എല്ലാ നടപടികളും എടുക്കുമെന്നു മന്ത്രി പറഞ്ഞു. ആലപ്പുഴ പൈതൃക പരിപാടിയുടെ ഭാഗമായിട്ടായിരിക്കും ഇത്. നാളെ പ്രവൃത്തികൾ തുടങ്ങും.

പരമ്പരാഗത അറപ്പുര ശൈലിയിൽ നിർമ്മിച്ചതാണ് ഇട്ടി അച്യുതന്റെ വീട്. ആയുർവേദ മരുന്നുകൾ അളക്കാനുപയോഗിച്ചിരുന്ന കഴഞ്ചിക്കോല്, മരുന്നുകൾ അരയ്ക്കുന്നതിനുള്ള ഉരകല്ല് എന്നിവ വീട്ടിൽ ഉണ്ടായിരുന്നു. കൊച്ചി രാജാവ് ഇട്ടി അച്യുതന് നൽകിയ പട്ടും വളയും ഇവിടെയാണ് സൂക്ഷിച്ചിരുന്നത്. നിരവധി താളിയോലകളും ഉണ്ടായിരുന്നു. ഇവയിലെന്തൊക്കെ അവശേഷിക്കുന്നുണ്ടെന്നതു കണ്ടെത്തേണ്ടതാണ്.