തിരുവനന്തപുരം: ഭരണത്തുടർച്ചയിൽ രണ്ടാമതും കടമെടുത്ത് സംസ്ഥാന സർക്കാർ. ഈ മാസം ശമ്പളവും പെൻഷനും നൽകാനായി 1000 കോടി രൂപയാണ് സർക്കാർ കടമെടുത്തത്. 13 വർഷം കൊണ്ടു തിരിച്ചടയ്ക്കണം. 6.96 ശതമാനമാണു പലിശ. കഴിഞ്ഞ 24ന് 6.67% പലിശയ്ക്ക് 1000 കോടിയും 6.83% പലിശയ്ക്ക് 500 കോടിയും കടമെടുത്തിരുന്നു. 36,800 കോടിയാണ് ഈ വർഷം ആകെ കടമെടുക്കാവുന്ന തുക.സർക്കാർ അധികാരമേൽക്കുമ്പോഴേ സാമ്പത്തീക പ്രതിസന്ധി ചർച്ചയായിരുന്നു.ബജറ്റ് സമ്മേളനം ആരംഭിക്കാൻ ഇരിക്കെ ഏവരും ഉറ്റുനോക്കുന്നതും നിലവിലെ സാമ്പത്തീക പ്രതിസന്ധിയെ സംസ്ഥാനം എങ്ങിനെ മറികടക്കും എന്നു തന്നെയാണ്.

പ്രധാനവരുമാന മാർഗ്ഗങ്ങളിലൊന്നായ ബിവറേജസ് കോർപ്പറേഷൻ ലോക്ഡൗണിൽ അടച്ചതും സർക്കാരിന് പ്രതിസന്ധി സൃഷ്്ടിക്കുന്നുണ്ട്.ബാറുകളും ബിവറേജസും തുറക്കുന്നത് സംബന്ധിച്ച് നിലവിൽ തീരുമാനമൊന്നുമായില്ലെന്നാണ് കഴിഞ്ഞ ദിവസം മന്ത്രി ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചത്.നിലവിൽ സാമ്പത്തിക പ്രതിസന്ധിരൂക്ഷമാണെന്ന് സംസ്ഥാന ധനമന്ത്രി ബാലഗോപാൽ സമ്മതിച്ചു. കേന്ദ്ര സർക്കാരിനെതിരെ നിശിതമായി വിമർശനങ്ങളാണ് ബാലഗോപാൽ ഉയർത്തുന്നത്. സംസ്ഥാന വിരുദ്ധ നടപടികളാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് മന്ത്രി ആരോപിച്ചു. സംസ്ഥാനങ്ങൾക്ക് ന്യായമായി നൽകേണ്ട വിഹിതം നൽകുന്നില്ലെന്നാണ് പരാതി. ഇത് വലിയ പ്രതിസന്ധിയിലേക്കാണ് സംസ്ഥാനത്തെ തള്ളിവിടുന്നതെന്ന് പറഞ്ഞ ധനമന്ത്രി നികുതി വർദ്ധനവിനുള്ള സാധ്യത തള്ളിക്കളഞ്ഞില്ല.

പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ താൽക്കാലികമായി നിർത്തലാക്കിയിരിക്കുകയാണ് സർക്കാർ. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ലീവ് സറണ്ടർ അനുവദിക്കുന്ന ബില്ലുകൾ സ്വീകരിക്കേണ്ടന്ന് ട്രഷറി ഓഫിസർമാർക്ക് ട്രഷറി ഡയറക്ടർ നിർദ്ദേശം നൽകി.കടുത്ത സാമ്പത്തീക പ്രതിസന്ധിയെത്തുടർന്നാണ് പുതിയ നീക്കമെന്നാണ് സൂചന.ജൂൺ 1 മുതൽ ലീവ് സറണ്ടർ നൽകാമെന്നു കഴിഞ്ഞ നവംബറിലാണു സർക്കാർ ഉത്തരവിറക്കിയത്. കഴിഞ്ഞ വർഷത്തെ ലീവ് സറണ്ടർ പിഎഫിൽ ലയിപ്പിച്ചത് ഒന്നു മുതൽ പിൻവലിക്കാമെന്നും അന്ന് ഉറപ്പു നൽകിയിരുന്നു.

പുതിയ നിർദ്ദേശമനുസരിച്ച് അതും പിൻവലിക്കുന്നതിനു തടസ്സമുണ്ടെന്ന സൂചനയാണു സർക്കാർ വൃത്തങ്ങൾ നൽകുന്നത്. എന്നാൽ ഇത് സംബന്ധിച്ച് ധനവകുപ്പിന്റെ ഉത്തരവോ വിശദീകരണമോ ഇതുവരെ വന്നിട്ടില്ല. ഒരു വർഷമുള്ള അവധിയിൽ ഉപയോഗിക്കാത്ത 30 അവധികളാണ് സറണ്ടർ ചെയ്യാൻ കഴിയുക. മാർച്ച് 31നു മുൻപ് സറണ്ടർ ചെയ്തു തുക കൈപ്പറ്റിയിരുന്നതാണ് സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് കഴിഞ്ഞ വർഷം പിഎഫിൽ ലയിപ്പിച്ചതും ഈ വർഷം ജൂണിലേക്കു നീട്ടിയതും.

അതേസമയം ലോക്ഡൗണും കോവിഡ് വ്യാപനവും കണക്കിലെടുത്ത് ട്രഷറിയിൽ തിരക്ക് ഒഴിവാക്കാനായി ഇന്നു മുതൽ പെൻഷൻ വിതരണത്തിന് അക്കൗണ്ട് നമ്പർ ക്രമത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. 0, 1 എന്നീ നമ്പറുകളിൽ അക്കൗണ്ട് നമ്പർ അവസാനിക്കുന്നവർക്കാണ് മാസത്തിലെ ആദ്യ പ്രവൃത്തിദിനത്തിൽ പെൻഷൻ നൽകിയത്.

രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ 0, ഉച്ചയ്ക്കു 2 മുതൽ വൈകിട്ടു 4 വരെ 1 എന്ന ക്രമത്തിലാണ് വിതരണം. രണ്ടാം പ്രവൃത്തി ദിനത്തിൽ 2, 3. മൂന്നാം ദിനം 4, 5. നാലാം ദിനം 6, 7. അഞ്ചാം ദിനം 8, 9 എന്നിങ്ങനെ വിതരണം ചെയ്യും. ശനിയും ഞായറും മറ്റ് അവധി ദിവസങ്ങളിലും ട്രഷറി പ്രവർത്തിക്കില്ല. ഡബിൾ മാസ്‌ക്, സാമൂഹിക അകലം അടക്കമുള്ള കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി