ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ സുപ്രീം കോടതി വിധിവരുംവരെ വി.കെ.ശശികലയുടെ സത്യപ്രതിജ്ഞ വൈകിപ്പിക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ് ഗവർണർ വിദ്യാസാഗർ റാവുവെന്ന് സൂചന. വിധി അടുത്തയാഴ്ച വരുമെന്നാണ് കരുതുന്നത്. മറ്റൊരു ഭരണപ്രതിസന്ധിക്കുള്ള സാഹചര്യമൊരുക്കാതെ അതുവരെ കാത്തിരുന്നശേഷം ഭാവിപരിപാടികൾ ആവിഷ്‌കരിക്കാമെന്ന് അദ്ദേഹം കരുതുന്നു. എന്നാൽ, ഇതുണ്ടാക്കിയിട്ടുള്ള ഭരണഘടനാ പ്രതിസന്ധി ചില്ലറയല്ല.

എംഎ‍ൽഎമാർ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തയാളെ സത്യപ്രതിജ്ഞയ്ക്ക് എത്രയും വേഗം ക്ഷണിക്കുകയാണ് ഗവർണർ ചെയ്യേണ്ടത്. ഇവിടെ, ശശികലയെ നേതാവായി തിരഞ്ഞെടുത്ത് മൂന്നുദിവസം കഴിഞ്ഞിട്ടും വിദ്യാസാഗർറാവു അതിന് തയ്യാറായിട്ടില്ല. ഭരണഘടനയുടെ ലംഘനമാണ് അദ്ദേഹം നടത്തുന്നതെന്ന വാദവും ശക്തമാണ്

ഇന്ന് ഉച്ചയ്ക്ക് ശേഷം ചെന്നൈയിലെത്തുന്ന ഗവർണർ ശശികലയുമായി ചർച്ച നടത്തുമോ എന്നത് വ്യക്തമല്ല. സുപ്രീം കോടതി വിധിവരുംവരെ കാത്തിരിക്കാനാകും അദ്ദേഹം എ.ഐ.എ.ഡി.എം.കെ നേതൃത്വത്തിന് നൽകുന്ന സന്ദേശം. അടിയന്തിരമായി സത്യപ്രതിജ്ഞ ചെയ്തില്ലെങ്കിൽ ആകാശമൊന്നും ഇടിഞ്ഞുവീഴാൻ പോകുന്നില്ലെന്നാണ് തമിഴ്‌നാട് രാജ്ഭവനിലെ മുതിർന്ന ഉദ്യോഗസ്ഥരിലൊരാൾ ഇതേപ്പറ്റി പ്രതികരിച്ചത്.

സംസ്ഥാനത്തെ ഭരണപ്രതിസന്ധി രാഷ്ട്രപതിഭരണത്തിനിടയാക്കുമെന്നും ചിലർ വാദിക്കുന്നുണ്ട്. എന്നാൽ, ഇടക്കാല മുഖ്യമന്ത്രിയെന്ന നിലയിൽ പനീർശെൽവം തന്റെ കൃത്യങ്ങൾ നിർവഹിക്കുന്നതിനാൽ അത്തരമൊരു സാഹചര്യം ഇപ്പോൾ നിലനിൽക്കുന്നില്ലെന്നാണ് വിലയിരുത്തൽ. മുഖ്യമന്ത്രിയുടെ കസേര ഒഴിഞ്ഞുകിടക്കുകയല്ല. പനീർശെൽവത്തിന്റെ രാജി ഗവർണർ സ്വീകരിച്ചെങ്കിലും ഇടക്കാല മുഖ്യമന്ത്രിയായി തുടരാൻ അദ്ദേഹത്തോട് നിർദ്ദേശിക്കകുയായിരുന്നു.

സുപ്രീം കോടതിയുടെ വിധിവരുംവരെ കാത്തിരിക്കാമെന്ന നിലപാട് ഗവർണർക്ക് സ്വീകരിക്കാവുന്നതേയുള്ളൂവെന്ന് മുൻ അറ്റോണി ജനറൽ സോളി സൊറാബ്ജി പറഞ്ഞു. നിയമസഭാ കക്ഷി നേതാവിനെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കുന്നതാണ് കീഴ്‌വഴക്കമെങ്കിലും പ്രത്യേക സാഹചര്യത്തിൽ അൽപം കാത്തിരിക്കാൻ തീരുമാനിക്കുന്നതിൽ നിയമപരമായ പിഴവുകളില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

ഇന്ന് ചെന്നൈയിൽ ഗവർണർ എത്തിയാൽ വി.കെ. ശശികലയും കാവൽ മുഖ്യമന്ത്രി ഒ. പനീർസെൽവവും ഗവർണറെ കാണും. ഗവർണറുടെ ഇടപെടൽമൂലമാണ് ശശികലയുടെ മുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞ വൈകിയത് എന്നായിരുന്നു അണ്ണാ ഡിഎംകെ ഉയർത്തിയ ആരോപണം. എന്നാൽ, രാത്രി പനീർസെൽവം നടത്തിയ വെളിപ്പെടുത്തലുകൾ തമിഴ്‌നാട് രാഷ്ട്രീയത്തെ പുതിയ തലത്തിലേക്ക് കൊണ്ടു പോവുകയായിരുന്നു. 130 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് ശശികലയുടെ അവകാശവാദം.

ഇക്കാര്യം നാളത്തെ ചർച്ചയിൽ അവർ ഗവർണറെ അറിയിക്കാനാണ് സാധ്യത. എന്നാൽ, അൻപതോളം എംഎൽഎമാർ തനിക്കൊപ്പമുണ്ടെന്നായിരുന്നു പനീർസെൽവത്തിന്റെ വാദം. അട്ടിമറി സാധ്യത മുന്നിൽകണ്ടെന്നോണം ശശികലയെ പിന്തുണയ്ക്കുന്ന എംഎൽഎമാരെ ചെന്നൈയിലെ നക്ഷത്ര ഹോട്ടലിലേക്ക് മാറ്റിയിരുന്നു.

എംഎൽഎമാരെ ചാക്കിടാൻ കോടികൾ ഒഴുകുന്നു

അതേസമയം കലുഷിതമായ രാഷ്ട്രീയാന്തരീക്ഷത്തിൽ എംഎൽഎമാരെ ചാക്കിട്ടുപിടിക്കാൻ വമ്പൻനീക്കങ്ങൾ നടക്കുന്നുണ്ട്. ഇതിനായി കോടികളാണ് ഒഴുകുന്നത്. എ.ഐ.എ.ഡി.എം.കെ. ജനറൽ സെക്രട്ടറി ശശികലയെ പിന്തുണയ്ക്കുന്ന 130 എംഎ‍ൽഎ.മാർ ഉണ്ടെന്നാണ് പാർട്ടി അവകാശപ്പെടുന്നത്. മുഖ്യമന്ത്രിപദവിയിൽ കണ്ണുംനട്ടിരിക്കുന്ന ശശികലയ്ക്ക് ഇവർ കൂറുമാറുന്നത് തടയേണ്ടത് അനിവാര്യമാണ്. അതുകൊണ്ടുതന്നെ വേണ്ടതെല്ലാം നൽകാൻ നേതൃത്വം തയ്യാറാകുമെന്നാണ് സൂചന.

പനീർശെൽവം പക്ഷത്തുള്ള എംഎ‍ൽഎ.മാർ വിരലിലെണ്ണാവുന്നവർ മാത്രമാണെന്നാണറിയുന്നത്. ആരെ എപ്പോൾ വേണമെങ്കിലും അദ്ദേഹം പൊക്കും എന്ന ആശങ്ക ശശികല പക്ഷത്തിനുണ്ട്. പനീർശെൽവത്തിന് കേന്ദ്രസർക്കാർ നൽകുന്ന പിന്തുണയാണ് ആശങ്ക ഉയർത്തുന്ന മറ്റൊരുകാര്യം. ജെല്ലിക്കെട്ട് നിയമഭേദഗതിക്ക് പനീർശെൽവത്തിനൊപ്പം കേന്ദ്രസർക്കാർ നിലകൊണ്ടിരുന്നതായി എതിർപക്ഷം നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു.

അതുകൊണ്ടുതന്നെ എംഎ‍ൽഎ.മാരെ ചാക്കിട്ടുപിടിക്കുന്നതിൽ ഉദ്യോഗസ്ഥ ഇടപെടലുകളും ഉണ്ടാവുമെന്നും ശശികല കരുതുന്നുണ്ട്. അരുണാചലിലും ഉത്തരാഖണ്ഡിലും ഗവർണറെ ഉപയോഗിച്ച് ബിജെപി. ഈ കളി കളിച്ചതുമാണ്. കോൺഗ്രസിനോട് അനുഭാവമുള്ള ശശികലയെയും ഭർത്താവ് നടരാജനെയും നിലംപരിശാക്കി പനീർശെൽവം വിഭാഗത്തെ ശക്തിപ്പെടുത്താനും ഒപ്പം അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബാന്ധവം സ്ഥാപിക്കാനുമാണ് ബിജെപി. കരുക്കൾ നീക്കുന്നതെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

പ്രതിസന്ധി മുതലെടുക്കാൻ ഡി.എം.കെയും കാര്യമായ ശ്രമങ്ങൾ നടത്തുന്നുണ്ട്. എ.ഐ.എ.ഡി.എം.കെ.യിലെ അസംതൃപ്ത എംഎ‍ൽഎ.മാരുമായി രഹസ്യ ചർച്ച നടത്താൻ സ്റ്റാലിൻ പ്രത്യേകസംഘത്തെ നിയമിച്ചിട്ടുണ്ടെന്നാണറിയുന്നത്. എ.ഐ.എ.ഡി.എം.കെ. വിമത എംപി. ശശികല പുഷ്പയെയും ഡി.എം.കെ. ഇതിനായി പ്രയോജനപ്പെടുത്തുന്നുണ്ട്.