തിരുവനന്തപുരം: സ്വന്തം കുഞ്ഞിനെ കാണാൻ ആശുപത്രിയിലെത്തിയപ്പോൾ ഭാര്യ പിതാവ് കുത്തിക്കൊന്ന കൃഷ്ണകുമാർ നാട്ടുകാർക്ക് തികഞ്ഞ സഹായിയാരുന്ന യുവാവ്. ഏത് പാതിരാത്രിയിലും ആർക്കും എന്ത് ആവശ്യത്തിനും ഓടിയെത്തുന്ന കൃഷ്ണകുമാർ മരിച്ചുവെന്ന് ഉൾക്കൊള്ളാൻ അയൽവാസികൾക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഇനിയും കഴിയുന്നില്ല. തന്റെ മകനെ കൊല്ലാൻ ഭാര്യ പിതാവ് മുൻകൂട്ടി നിശ്ചയിച്ച് ഉറപ്പിച്ചിരുന്നുവെന്നും, നിന്റെ ട്രോഫി വന്നിട്ട് ബാക്കി ശരിയാക്കി തരാം എന്നുൾപ്പടെ പറഞ്ഞ് കൃഷ്ണകുമാറിനെ ഭാര്യ പിതാവ് ഭീഷണി പെടുത്തിയിരുന്നതായും കൃഷ്ണകുമാറിന്റെ അച്ഛൻ സുധാകരൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

വിവാഹം കഴിഞ്ഞ് വെറും രണ്ടാഴ്ച മാത്രമാണ് ഇരുവരും നല്ല രീതിയിൽ ജീവിച്ചതെന്നും പെൺകുട്ടി വീട്ടുകാരുമായി ആവശ്യമില്ലാത്ത കാര്യങ്ങൾ പങ്ക് വെച്ചത് തന്നെയാണ് ഈ മരണത്തിന് കാരണമെന്നാണ് കൃഷ്ണകുമാറിന്റെ ബന്ധുക്കൾ പറയുന്നു. താനും കൃഷ്ണകുമാറിന്റെ അമ്മയും ജാതി മാറിയുള്ള മിശ്രവിവാഹിതരായിരുന്നു. ഇതുൾപ്പടെ പറഞ്ഞ് കൃഷ്ണകുമാറിനെ അധിക്ഷേപിച്ചിരുന്നു. തന്റെ മകൻ അലീനയുമായി നീണ്ട പ്രണയത്തിലായിരുന്നതിന് ശേഷമാണ് വിവാഹം നടത്തിയത് തെറ്റായ വാർത്തയാണെന്നും കൃഷ്ണകുമാറിന്റെ പിതാവ് സുധാകരൻ മറുനാടൻ മലയാളിയോട് പറഞ്ഞു.