കൊച്ചി: ചികിത്സയ്ക്ക് പണമില്ലാത്തതുകൊണ്ട് മാത്രം ആരേയും മരണത്തിന് വിട്ടുകൊടുക്കാൻ പാടില്ലെന്ന് ഹൈക്കോടതി. പാവപ്പെട്ടവരുടെ ചികിത്സാച്ചെലവ് സർക്കാറിന്റെ ഭരണഘടനാപരമായ ബാധ്യതയാണെന്നും കോടതി വ്യക്തമാക്കി. ദഹനരസം കുറഞ്ഞുപോകുന്ന 'പോംപി' എന്ന ജനിതക രോഗം ബാധിച്ച കുട്ടിക്ക് സർക്കാർ സൗജന്യമായി ചികിത്സ നൽകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ് ചികിത്സ. ഭരണഘടന ഉറപ്പുനൽകുന്ന ആ ബാധ്യതയിൽ നിന്ന് സർക്കാറിന് ഒഴിയാനാവില്ലെന്നും കോടതി വ്യക്തമാക്കി

പ്രതിവർഷം 43 ലക്ഷം രൂപയുടെ മരുന്നാണ് ചികിത്സയ്ക്ക് ആവശ്യമെന്ന് കോടതി വിലയിരുത്തി. മകന് മരുന്നും ചികിത്സയും സർക്കാർ സൗജന്യമായി നൽകണമെന്നാവശ്യപ്പെട്ട് പാലക്കാട് മേഴത്തൂർ സ്വദേശി മനോജ് നൽകിയ ഹർജി അനുവദിച്ചുകൊണ്ടാണിത്. ഇറക്കുമതി ചെയ്യുന്ന മരുന്നാണ് എൻസൈം തെറാപ്പിക്ക് ആവശ്യം. വിദേശ മരുന്നു കമ്പനിയുടെ കാരുണ്യ പദ്ധതിയിൽ അമൃത ആശുപത്രിയിലെ ചികിത്സയിലൂടെയാണ് ഇപ്പോൾ കുട്ടിയുടെ ജീവൻ നിലനിൽക്കുന്നത്.

കാരുണ്യ പദ്ധതി അവസാനിച്ചാൽ തുടർ ചികിത്സ നൽകാൻ തനിക്കാവില്ല. അതിനാൽ സർക്കാർ ചികിത്സാച്ചെലവ് ഏറ്റെടുക്കണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടു. ഹർജിക്കാരന്റെ മൂത്ത മകൾ 2010ൽ ഈ രോഗം മൂലം മരിച്ചിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. ഖജനാവിൽ ഫണ്ടില്ലെങ്കിൽ സംഭാവനയിലൂടെയോ മറ്റു കാരുണ്യ പദ്ധതികളിലൂടെയോ തുക കണ്ടെത്താൻ സർക്കാർ മുൻകൈ എടുക്കണമെന്ന ഹൈക്കോടതി വിധിക്ക് ഏറെ പ്രധാനപ്പെട്ടതാണ്.. ഇത്തരം കാര്യങ്ങൾക്കായി പൊതു ആരോഗ്യനയം ആവശ്യമാണ്. ചികിത്സാച്ചെലവ് താങ്ങാനുള്ള സാമ്പത്തിക സ്ഥിതി ഇല്ലാത്തവരെ മരണത്തിന് വിട്ടുകൊടുക്കാൻ സർക്കാറിനാവില്ല-കോടി വിശദീകരിച്ചു.

പ്രതിവർഷം ജനിക്കുന്ന 5.5 ലക്ഷം കുഞ്ഞുങ്ങളിൽ അഞ്ച് പേരെങ്കിലും ദഹനരസം കുറഞ്ഞുപോകുന്ന അസുഖമുള്ളവരാണെന്ന് സർക്കാർ ബോധിപ്പിച്ചു. ഒരാൾക്ക് പ്രതിവർഷം 50 ലക്ഷം രൂപയാണ് ചികിത്സാച്ചെലവ്. സർക്കാർ ആശുപത്രികളിൽ മരുന്നുവാങ്ങാൻ ബജറ്റിൽ നീക്കിവെയ്ക്കുന്നത് 300 കോടി രൂപയാണ്. പോംപി രോഗബാധിതർക്ക് സൗജന്യമായി മരുന്ന് നൽകിയാൽ വരും കൊല്ലങ്ങളിൽ ബജറ്റ് വിഹിതത്തിന്റെ പാതിയും അതിന് വേണ്ടിവരും. സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്ന ഒട്ടേറെ പാവപ്പെട്ടവരെ അത് ബാധിക്കുമെന്നും സർക്കാർ ബോധിപ്പിച്ചു.

എന്നാൽ സർക്കാറിന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. സന്നദ്ധ സംഘടനകളുടെ സഹായത്തോടെയായാലും ഹർജിക്കാരന്റെ മകന് സർക്കാർ ആശുപത്രിയിൽ സൗജന്യ ചികിത്സ നൽകണം. ഗവ. ആശുപത്രികളിൽ പറ്റില്ലെങ്കിൽ സൗകര്യമുള്ള േെമറ്റതങ്കിലും ആശുപത്രിയിൽ സൗജന്യ ചികിത്സ ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.