ചെന്നൈ: വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ദേശീയ ഹരിത ട്രിബ്യൂണലിന്റെ അനുമതി. ഉപാധികളോടെയാണ് ഗ്രീൻ ട്രിബ്യൂണൽ അനുകൂലമായ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. കടൽ സമ്പത്തുകൾ നശിപ്പിക്കുന്ന വിധത്തിലാകരുത് നിർമ്മാണമെന്ന് ഗ്രീൻ ട്രിബ്യൂണൽ വിധിച്ചു. ഇക്കാര്യം പരിശോധിക്കുന്നതിന് വേണ്ടി പ്രത്യേകം സമിതി രൂപീകരിക്കുന്നതിനും ട്രിബ്യൂണൽ ഉത്തരവിട്ടു. ആറ് മാസം കൂടുമ്പോൾ സമിതി ഇക്കാര്യം പരിശോധിക്കണമെന്നും ട്രിബ്യൂണൽ നിർദേശിച്ചു.

വിഴിഞ്ഞത്തിന് പരിസ്ഥിതി അനുമതി നൽകിയതിന് എതിരായ ഹർജിയിലും, 2011ലെ തീരദേശ നിയമഭേദഗതി ചോദ്യം ചെയ്ത് നൽകിയ ഹർജിയിലുമാണ് വിധി വന്നിരിക്കുന്നത്. ജസ്റ്റിസ് സ്വതന്ത്ര കുമാറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വിധി പറഞ്ഞത്. വിഴിഞ്ഞത്തിന്റെ പാരിസ്ഥിതിക അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലെ വാദം നേരത്തെ പൂർത്തിയായിരുന്നു. എന്നാൽ വാദം കേട്ട അഞ്ച് അംഗ ബഞ്ചിലെ സാങ്കേതിക വിദഗ്ദ്ധൻ എആർ യൂസഫ് ഓഗസ്റ്റ് 26ന് വിരമിച്ചിരുന്നു.

ഈ സാഹചര്യത്തിൽ മറ്റൊരു സാങ്കേതിക വിദഗ്ദ്ധനെ ഉൾപ്പെടുത്തി പുനർവാദം വേണോ വിധി പ്രസ്താവിക്കണോ എന്ന ചോദ്യത്തിന് പുനർവാദം വേണ്ട എന്നും നിലവിലെ നാലംഗ ബെഞ്ച് തന്നെ വിധി പ്രസ്താവിച്ചാൽ മതിയെന്നുമായിരുന്നു ഇരു കക്ഷികളുടേയും മറുപടി. ഈ സാഹചര്യത്തിലാണ് ഇന്ന് ഹരിത ട്രിബ്യൂണൽ വിധി പറഞ്ഞത്.