ന്യൂഡൽഹി: രാജ്യത്തെ ജി.എസ്.ടി വരുമാനത്തിൽ സർവകാല റെക്കോഡ് നേട്ടം. ജനുവരിയിൽ ജി.എസ്.ടി വരുമാനം 1.20 ലക്ഷം കോടിയാണെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. 1,19,847 കോടി രൂപയാണ് ക്യത്യമായ കണക്ക്. കഴിഞ്ഞ ജനുവരിയെ അപേക്ഷിച്ച് 8 ശതമാനം വളർച്ചയാണ് ഇത്. കഴിഞ്ഞ മാസം ജി.എസ്.ടി വരുമാനം 1.15ലക്ഷം കോടി ആയിരുന്നു. തുടർച്ചയായ നാലാം മാസമാണ് ഒരു ലക്ഷം കോടി ജി.എസ്.ടി വരുമാനം നേടുന്നത്.

1,19,847 കോടി രൂപയിൽ സിജിഎസ്ടി 21,923 കോടിയും എസ്ജിഎസ്ടി 29,014 കോടിയും ഐജിഎസ്ടി 60, 288 കോടിയുമാണ്(ചരക്കുകളുടെ ഇറക്കുമതിയിൽ നേടിയ 27,424 കോടി അടക്കം), സെസ്-8,622 കോടി( ചരക്കുകളുടെ ഇറക്കുമതി സെസായി ഈടാക്കി 883 കോടിഅടക്കം).

ഈ സാമ്പത്തിക വർഷം കോവിഡ് മൂലം റവന്യു വരുമാനം കുത്തനെ ഇടിഞ്ഞിരുന്നു. ഏപ്രിലിൽ 32, 172 കോടി. മെയിൽ 62,151 കോടി, ജൂണിൽ 87,422 കോടി, ഓഗസ്റ്റിൽ 86,449 കോടിയും. ഇത് യഥാക്രമം സെപ്റ്റംബറിൽ 95,480 കോടിയും, ഒക്ടോബറിൽ 62,151 കോടിയും നവംബറിൽ 1,15,174 കോടിയുമായ ഉയർന്നു.

നിർമല സീതാരാമന്റെ സാമ്പത്തിക വാക്‌സിൻ

കോവിഡിൽ തളർന്നുപോയ സാധാരണക്കാരനെ അടക്കം സമസ്ത മേഖലകളെയും കൈപിടിച്ചുയർത്തുക എന്ന ദൗത്യത്തിന്റെ തുടർച്ചയാണ് കേന്ദ്രമന്ത്രി നിർമല സീതാരാമന് തിങ്കളാഴ്ചത്തെ ബജറ്റിൽ വിശദീകരിക്കാനുള്ളത്. ആരോഗ്യം, അടിസ്ഥാന സൗകര്യം പ്രതിരോധം എന്നീ മേഖലകൾക്ക് കൂടുതൽ നീക്കിയിരുപ്പുണ്ടാകും.

മോദി സർക്കാരിന് കീഴിലുള്ള ഒമ്പതാമത്തെ ബജറ്റ്, തൊഴിൽ സൃഷ്ടിക്കും, ഗ്രാമീണ വികസനത്തിനും, വികസന പദ്ധതികൾക്കുള്ള ഉദാരമായ നീക്കിയിരിപ്പിനും, ശരാശരി നികുതി ദായകന്റെ കൈയിൽ കൂടുതൽ പണമെത്തിക്കാനും,നേരിട്ടുള്ള വിദേശ നിക്ഷേപം ആകർഷിക്കാൻ ചട്ടങ്ങൾ ഇളവ് ചെയ്യുന്നതിലും ഒക്കെയായിരിക്കും ഊന്നൽ നൽകുക. ബജറ്റ് ഒരുദർശന രേഖയായി മാറണം. ലോകത്തിലെ ഏറ്റവും വളർച്ചാനിരക്കുള്ള സമ്പദ് വ്യവസ്ഥയെ ട്രാക്കിലേക്ക് കൊണ്ടുവരാനുള്ള പോംവഴികളാകും ബജറ്റിലുണ്ടാകുക.

ഗതാഗതം, വൈദ്യുതി തുടങ്ങി അടിസ്ഥാന സൗകര്യത്തിന്റെ വിവിധ മേഖലകളിൽ ഇന്ത്യ വളരെയേറെ മുന്നേറേണ്ടിയിരിക്കുന്നു. അതിനാൽ അടിസ്ഥാന സൗകര്യ വികസനത്തിന്റെ പ്രോത്സാഹനത്തിനു ബജറ്റിൽ മുമ്പെന്നത്തേക്കാളുമേറെ നടപടികളുമുണ്ടാകുമെന്നു ന്യായമായും പ്രതീക്ഷിക്കാം.

പൊതു മേഖലയിലെ പല സ്ഥാപനങ്ങളും യഥാർഥത്തിൽ സർക്കാരിനു കനത്ത ബാധ്യതയായിരിക്കുന്നു. ഈ ബാധ്യതയിൽനിന്നു കരകയറാനുള്ള ഏക മാർഗം അവ പൂർണമായോ ഭാഗികമായോ സ്വകാര്യവൽകരിക്കുകയാണ്. സർക്കാരിന്റെ ഓഹരി പങ്കാളിത്തം ഗണ്യമായി കുറയ്ക്കുക വഴി വലിയ തോതിൽ പണം കണ്ടെത്താൻ കഴിയും. ഇതു വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനുള്ള മൂലധനമാകുമെന്നതിനാൽ സ്വകാര്യവൽകരണത്തിനു ബജറ്റിൽ ഊന്നലുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.

രാജ്യം സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിൽ അമർന്നുകൊണ്ടിരുന്ന സമയത്താണ് ഇരുട്ടടിയായി കോവിഡ് കൂടി എത്തിയത്. ആഭ്യന്തര ധനോത്പാദനം 7-8 ശതമാനമായി കുറയുമെന്നാണ് കണക്കാക്കുന്നത്. കോവിഡ് വാക്‌സിനേഷൻ തുടങ്ങിയത് പ്രതീക്ഷാവഹമായ കാര്യമാണ്. സുസ്ഥിരമായ സാമ്പത്തിക പുനരുദ്ധാരണത്തിന് സാമ്പത്തിക നയമാണ് രാസത്വരകമാകേണ്ടത്. അതാണ് തിങ്കളാഴ്ചത്തെ ബജറ്റിന്റെ സവിശേഷതയും