കൊച്ചി: അൽപ്പം കൈയിലുണ്ടെങ്കിലും കൂടുതലുണ്ടെന്നു കാണിക്കാനാണു പലർക്കും താൽപര്യം. എന്നാൽ, കോടികൾ കൈയിലുണ്ടെങ്കിലും അധ്വാനത്തിന്റെ മഹത്വവും വിയർപ്പിന്റെ വിലയും അറിയണമെന്ന് ആഗ്രഹിക്കുന്നവർ ചുരുക്കമാണ്.

അത്തരത്തിലൊരു കഥയാണ് കൊച്ചിയിൽ നടന്നത്. 6000 കോടി രൂപ വിറ്റുവരവുള്ള ഗുജറാത്തിലെ രത്‌നവ്യാപാരിയുടെ മകനാണു കൊച്ചിയെ ഞെട്ടിച്ചത്.

രത്‌നവ്യവസായിയായ സാവ്ജി ധോലാക്കിയയുടെ മൂന്നു മക്കളിൽ ഇളയവനായ ദ്രവ്യയാണു കഥയിലെ നായകൻ. ജീവിതം എന്തെന്നു പഠിക്കാനായി ഈ യുവാവ് കൊച്ചിയിലെ ഹോട്ടലിലെത്തി മേശ തുടച്ചും ഭക്ഷണം വിളമ്പിയും സാധാരണ തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു.

കോഴിക്കോട് സ്വദേശിയായ ശ്രീജിത്ത് എന്ന യുവാവാണ് കൊച്ചിയിലെ ഹോട്ടലിൽ വച്ചു ദവ്ര്യെയ കാണുന്നത്. ഇക്കാര്യം സുഹൃത്തും ഏഷ്യാനെറ്റ് ന്യൂസിലെ മാദ്ധ്യമപ്രവർത്തകനുമായ ഷാജഹാൻ കാളിയത്തിനോടു പറഞ്ഞു. ഷാജഹാന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ ദ്രവ്യയുടെ കഥ അവതരിപ്പിച്ചതോടെയാണ് പുറംലോകം ഈ കഥയറിഞ്ഞത്. ദ്രവ്യയുടെ കഥ ഷാജഹാൻ പറയുന്നത് ഇങ്ങനെ:

ഒരു കഥ പറയാം

വളരെ പണ്ട്. എന്ന് വച്ചാൽ 5 ദിവസം മുന്പ് നടന്നതാണ്. സ്ഥലം ബിലാലിന്റെ കൊച്ചി. ഒരു വെജിറ്റേറിയൻ ഹോട്ടലിൽ ഭക്ഷണം കഴിച്ച് കൊണ്ടിരുന്ന സ്വകാര്യസ്ഥാപനത്തിന്റെ ചുമതലക്കാരനായ ചെറുപ്പക്കാരന്റെ കണ്ണ് അവിടെ ജോലി ചെയ്യുന്ന വെയ്റ്ററിലുടക്കി. യൗവ്വനത്തിന്റെ പ്രസരിപ്പ്.. അവന്റെ മുഖത്ത് ഒട്ടും വിരസതയില്ല.. ഭക്ഷണം കഴിച്ച് കഴിഞ്ഞ് ചെറുപ്പക്കാരൻ അവനോടെ പറഞ്ഞു. പഠിക്കാൻ പോകുന്നില്ലേ. . ഇല്ലെന്നായി. അവൻ. നല്ല ഭാഷ. ഇതര സംസ്ഥാനത്തൊഴിലാളിയുടെ തട്ടും തടവുമില്ലാത്ത ഇംഗ്ലിഷ് കേട്ട് ഞെട്ടിയത് പുറത്ത് കാണിക്കാതെ അയാളവന് തന്റെ വിസിറ്റിങ് കാര്ർഡ് നൽകി പുറത്തിറങ്ങി. മറ്റെന്തെങ്കിലും ജോലി നോക്കുന്നെങ്കിൽ വിളിക്കണം.

അടുത്ത ദിവസം അവൻ വിളിച്ചപ്പോൾ ഒപ്പം ജോലി ചെയ്യുന്നവർ വിലക്കി. ഇതരസംസ്ഥാനക്കാരെ പ്രത്യേകിച്ച് അപരിചിതരെ അങ്ങിനെ കുടെ കൂട്ടരുത്. ഫോ്ണിൽ പിന്നെ സംസാരിക്കാമെന്ന് പറഞ്ഞ് ഒഴിഞ്ഞു . അടുത്ത ദിവസം അവൻ വീണ്ടും വിളിച്ചു. ജോലി വേണ്ട. പക്ഷെ ഒന്നു കാണണം. പിന്നെ ആലോചിച്ചില്ല. ഇതൊരു തട്ടിപ്പുകേസാകും..നമ്പർ ബ്ലോക്കാക്കി. അടുത്ത ദിവസം വാട്‌സാപ്പിൽ സന്ദേശമെത്തി.

ഒന്നേ കണ്ടേ മതിയാകൂ.

അവന്റെ നമ്പറല്ല. ഒരു അമേരിക്കൻ നമ്പർ. പക്ഷെ അടുത്ത ചാറ്റിൽ നിന്ന് അവൻ തന്നെ എന്നൂഹിച്ചു.

ഇവനൊരു ഹൈടെക് തട്ടിപ്പുകാരൻ തന്നെ അവൻ ജോലി ചെയ്ത ഹോട്ടലിന്റെ മാനേജറുടെ നമ്പർ തപ്പിപ്പിടിച്ച് വിളിച്ചു. മാനേജർ തിരിച്ചറിയൽ രേഖ ചോദിച്ചതോടെ പയ്യൻ മുങ്ങി.
ഇതൊരു സൈബർ കേസാക്കാനുള്ള സ്‌കോപ്പുണ്ടല്ലോ എന്നാലോചിക്കുന്നതിനിടെ ഒരു വിളിയെത്തി. ഗുജറാത്തിൽ നിന്നാണ്

ഹരി കൃഷ്ണ ഗ്രൂപ്പ് എന്ന രത്‌നവ്യാപാര കമ്പനിയുടെ സി ഇ ഒ ആണ്.
സാബിനൊന്ന് താങ്കളെ കാണണം. പത്ത് മിനുറ്റ്.
അടുത്ത നമ്പറുമായി ആൾ വീണ്ടും വന്നല്ലോ

അടുത്ത ദിവസം ഹോട്ടലിൽ കാണാം എന്ന് പറഞ്ഞ് ഒഴിഞ്ഞു. കാലത്ത് ഹോട്ടലിൽ എത്തിയപ്പോൾ അവിടെയൊരു വലിയ ആൾക്കൂട്ടം. ജീവനക്കാരുടെ കൈയിൽ നിറയെ സമ്മാനപ്പൊതികൾ.. മൊബൈൽ ഫോൺ മുതൽ കുപ്പായങ്ങൾ വരെ. നടുവില് അവൻ 'ഇതര സംസ്ഥാനത്തൊഴിലാളി' കൈയിൽ സമ്മാനപ്പൊതികൾ അപ്പോഴും ബാക്കി. അവനോടൊപ്പം സെൽഫി എടുക്കാൻ ജീവനക്കാരുടെ മൽസരം. കുറഞ്ഞ വരുമാനമുള്ള ജോലി ചെയ്യുന്നവർക്ക് കൂടുതൽ വില പിടിപ്പുള്ള സമ്മാനം. . തൊട്ടു മുന്പ് കുറച്ച് ദിവസം ജോലി ചെയ്ത സ്‌പോട്‌സ് വെയർ കടയിലെ ജീവനക്കാർക്കും കിട്ടി സമ്മാനങ്ങൾ. താൻ പതിവായി ചായ കുടിച്ച തട്ടുകടക്കാരനും കൊടുത്തു സമ്മാനം.

കുറെ ദിവസമായി പിന്നാലെ നടന്നിട്ടും കാണാൻ വിസമ്മതിച്ചതിലുള്ള പിണക്കമൊന്നും കാണിക്കാതെ അവനിറങ്ങി വന്നു.

സാർ ഞാൻ ദ്രവ്യ. അമേരിക്കയിൽ എം ബി എക്ക്പഠിക്കുന്നു. എന്റെ അച്ഛൻ ഗുജറാത്തിലെ ഒരു വ്യാപാരി ആണ്. പേര് സാവ്ജി ധോലാക്കിയ. സാധാരണക്കാരനായി കുറച്ച് ദിവസം ജീവിക്കാനാണ് കൊച്ചിയിലെത്തിയത്. അതിനിടെ എന്നോട് അനുകമ്പ കാണിച്ചവരിൽ ഒരാളാണ് താങ്കൾ. ആ സന്തോഷം പ്രകടിപ്പിക്കാനാണ് ഒന്നു കാണണമെന്ന് നിർബന്ധം പിടിച്ചത്
സെൽഫിക്ക് പോസ് ചെയ്ത് അയാൾ പോയപ്പോൾ നൽകിയ വിസിറ്റിങ് കാർഡ് വച്ച് നെറ്റിൽ പരതിയപ്പോൾ ഗജിനി സിനിമയിലെ നായകന്റെ അപരജിവിതം ഓർമ്മിപ്പിച്ച് ആ കഥ തെളിഞ്ഞ് വന്നു.

6000 കോടി വിറ്റു വരവുള്ള ഹരികൃ്ഷ്ണ എക്‌സ്പോർട്സ് കമ്പനിയുടെ ഉടമ സാവ്ജി ധോലാക്കിയയുടെ മുന്ന് മക്കളിൽ ഇളയവനാണ് ദ്രവ്യ. ജീവിതം പഠി്ക്കാൻ ആരും തിരിച്ചറിയില്ലെന്ന് ഉറപ്പുള്ളയിടിത്തേക്ക് അച്ഛനയച്ചതാണ്. മേശ തു്ടച്ചും കടയിൽ ജോലി ചെയ്തും ഒരു മാസത്തോളം നമ്മുടെ കൊച്ചിയിൽ. ജീവിതത്തിന്റെ വിയർപ്പ് തുവർത്തി. വെള്ളിത്താലത്തിൽ വച്ച് നീട്ടിയ ജീവതത്തിന് പുറത്ത് കടന്ന് ചില പാഠങ്ങൾ.. ദ്രവ്യന്റെ വക. . ഈ കഥയിലെ ദ്രവ്യനോട് അനുകമ്പ കാണിച്ച ചെറുപ്പക്കാരൻ എന്റെ സുഹൃത്ത് Sreejith K ആണ്. ദ്രവ്യ യോടൊപ്പമുള്ള ഫോട്ടോയും അവൻ നൽകിയ വിസിറ്റിങ് കാർഡുകളും ചുമ്മാ തെളിവിനായി കിടക്കട്ട...ഒരു സന്തോഷമുള്ള കഥ...നന്മയുള്ളത് കെട്ടുകഥകളിൽ മാത്രമല്ലല്ലോ..