അഹമ്മദാബാദ്: കോവിഡ് കേസുകൾ നിയന്ത്രണ വിധേയമായതോടെ സംസ്ഥാനത്തെ സ്‌കൂളുകളും കോളേജുകളും ഘട്ടം ഘട്ടമായി തുറക്കാൻ ഗുജറാത്ത്, ഹരിയാണ സർക്കാരുകൾ തീരുമാനിച്ചു. ഗുജറാത്തിൽ ജൂലായ് 15-മുതൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി സ്‌കൂളുകളും ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായി കോളേജുകളും തുറന്നുപ്രവർത്തിക്കും.

50 ശതമാനം വിദ്യാർത്ഥികൾക്ക് മാത്രമാണ് പ്രവേശനം. വിദ്യാർത്ഥികൾ സ്വമേധയാ തയ്യാറാണെങ്കിൽ മാത്രം വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് വന്നാൽ മതി. ഹാജർ നിർബന്ധമില്ലെന്നും മാർഗനിർദേശത്തിൽ പറയുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗുജറാത്തിലും ഹരിയാണയിലും പ്രതിദിന കോവിഡ് കേസുകൾ നൂറിൽ താഴെയാണ്.

മാസ്‌കും സാമൂഹിക അകലവുമടക്കമുള്ള നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നത് പ്രിൻസിപ്പൽമാർ ഉറപ്പാക്കണം. ഹരിയാണയിലെ ഒമ്പത് മുതൽ 12-ാം ക്ലാസ് വരെയുള്ളവർക്ക് ജൂലായ് 16 മുതൽ സ്‌കൂളുകൾ തുറക്കും. രണ്ടാം ഘട്ടമായി 6,7,8 ക്ലാസുകളിലെ കുട്ടികൾക്ക് ജൂലായ് 23 മുതൽ സ്‌കൂളുകളിൽ പ്രവേശിക്കാം.

ഒന്ന് മുതൽ അഞ്ചു വരെയുള്ള ക്ലാസുകാരുടെ കാര്യത്തിൽ നിലവിൽ തീരുമാനമെടുത്തിട്ടില്ല. ഇവർക്ക് ഓൺലൈൻ ക്ലാസുകൾതുടരും. ഹരിയാണയിലും ഹാജർ നിർബന്ധമില്ല. സ്‌കൂളുകളിൽ വരണോ ഓൺലൈൻ ക്ലാസിൽ തുടരണമോ എന്നത് രക്ഷിതാക്കൾക്ക് തീരുമാനിക്കാം. സ്‌കൂളുകളിൽ വരുന്നതിന് രക്ഷിതാക്കളുടെ സമ്മതപത്രം ആവശ്യമാണ്. അതില്ലാത്തവരെ പ്രവേശിപ്പിക്കില്ല.