കോഴിക്കോട്: പ്രമുഖ കഥകളികലാകാരനും നൃത്താദ്ധ്യാപകനുമായ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ അന്തരിച്ചു. 105 വയസ്സായിരുന്നു. ആർദ്രതയൂം സ്‌നേഹവും കൈമുതലായി കലാരംഗത്തു നിറഞ്ഞുനിൽക്കുന്ന ആചാര്യനായിരുന്നു ഗുരു ചേമഞ്ചേരി. പതിനഞ്ചാം വയസ്സിൽ ദുര്യോദനവധത്തിലെ പാഞ്ചാലിയുടെ വേഷമിട്ടാണ് അരങ്ങേറിയത്. കരുണാകരമേനോൻ കുചേലനും കുഞ്ഞിരാമൻനായർ കൃഷ്ണനുമായുള്ള നിരവധി വേദികൾ കഥകളി കമ്പക്കാരുടെ ഇഷ്ടവേഷമായിരുന്നു. 105-ാം വയസിലും കഥകളിയരങ്ങിൽ ആടിത്തിമർക്കുന്ന ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ ആട്ടവിളക്കിന്റെ വെളിച്ചത്തിൽ അത്ഭുതം സൃഷ്?ടിച്ച പ്രതിഭയാണ്. കൊയിലാണ്ടിയിൽ ചേലിയയിലെ വസതിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.

മടൻകണ്ടി ചാത്തുകുട്ടിനായരുടേയും അമ്മുക്കുട്ടിയമ്മയുടെയും പുത്രനായി 1916 ജൂൺ 26ന് ജനിച്ച് 15 വയസ്സിൽ വാരിയംവീട്ടിൽ നാടകസംഘത്തിന്റെ 'വള്ളിത്തിരുമണം' നാടകത്തോടെ രംഗപ്രവേശം നടത്തിയ ചേമഞ്ചേരി കുഞ്ഞിരാമൻ നായർ നൃത്തം, കഥകളി, കേരളനടനം എന്നിവയിലെല്ലാം അസാമാന്യ പാടവം പ്രദർശിപ്പിച്ചു. 1977-ൽ ഇദ്ദേഹം മലബാർ സുകുമാരൻ ഭാഗവതരോടൊപ്പം പൂക്കാട് കലാലയവുംപ 1983ൽ ചേലിയ കഥകളി വിദ്യാലയവും സ്ഥാപിച്ചു. പത്തു കൊല്ലം കേരളസർക്കാർ നടനഭുഷണം എക്സാമിനറായും മൂന്നു വർഷം തിരുവനന്തപുരം ദൂരദർശൻ നൃത്തവിഭാഗം ഓഡീഷൻ കമ്മിറ്റി അംഗമായും രണ്ടു വർഷം സംഗീത നാടക അക്കാദമി ജനറൽ കൗൺസിൽ അംഗമായും സേവനമനുഷ്ടിച്ചു.

1979 -ൽ നൃത്തത്തിന് അവാർഡും 1990 -ൽ നൃത്തത്തിനും കഥകളിക്കും കൂടി ഫെല്ലോഷിപ്പും നൽകി കേരള സംഗീത നാടക അക്കാദമി ആദരിച്ചു. 2001 -ൽ കേരള കലാമണ്ഡലം വിശിഷ്ടസേവനത്തിന് അവാർഡ് നൽകി. 2002-ൽ കൊച്ചി കേരളദർപ്പണത്തിൽ നാട്യകുലപതിയായി ബഹുമാനിച്ചു. സംസ്ഥാനതലത്തിൽ കഥകളിക്ക് ഫോക്ലാൻഡ് ഏർപ്പെടുത്തിയ 2011ലെ കാനാ കണ്ണൻ നായർ ആശാന്റെ സ്മരണയ്ക്കായുള്ള നാട്യരത്ന പുരസ്‌കാരം. നേടി. 1917ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.

15-ാം വയസ്സിൽ കഥകളി പഠിക്കാനായി നാടുവിടുന്നു ഗുരു പിന്നീട് ചേമഞ്ചേരിയുടെ അഭിമാനമായി മാറി. നാടുവിട്ട ശേഷം പത്തുവർഷക്കാലത്തിലധികം മേപ്പയ്യൂർ രാധാകൃഷ്ണൻ കഥകളി യോഗത്തിൽ കഠിന പരിശീലനവും അവതരണവും. പാലക്കാട് സ്വദേശിയായ ഗുരു കരുണാകര മേനോന്റെ കീഴിൽ ശിഷ്യത്വം. പഠന ശേഷം മലബാറിലെ മൺമറഞ്ഞുപോയ വിവിധ കഥകളി യോഗങ്ങളിൽ നിറസാന്നിധ്യമാവുന്നു. കൗമുദി ടീച്ചറുടെ പ്രേരണയാൽ നൃത്തരംഗത്തേയ്ക്ക് ചുവടു മാറ്റുന്നു. കലാമണ്ഡലം മാധവൻ, സേലം രാജരത്ന പിള്ള, മദ്രാസ് ബാലചന്ദ്രഭായ് തുടങ്ങിയവരുടെ കീഴിൽ ഭരതനാട്യം പഠനം. 1945-ൽ കണ്ണൂരിൽ ഭാരതീയ നാട്യകലാലയം തുടങ്ങുന്നു. രണ്ടു വർഷത്തിനു ശേഷം തലശ്ശേരിയിൽ ഭാരതീയ നൃത്ത കലാലയം സ്ഥാപിച്ചു.

1949-ൽ ഫേരി സർക്കസിൽ ചേരുകയും, സർക്കസ് കലാകാരൻ മാർക്ക് നൃത്തപരിശീലനവും ദക്ഷിണേന്ത്യൻ പര്യടനവും നടത്തി. തിരുവനന്തപുരം വട്ടിയൂർക്കാവ് കലാകേന്ദ്രത്തിലെ ഗുരു ഗോപിനാഥുമായി സഹകരിച്ച് കേരള നടനത്തിന്റെ പ്രചരണം ഏറ്റെടുത്തു. 1974-ൽ ചേമഞ്ചേരി പൂക്കാട് കലാലയത്തിന്റെ പിറവിക്ക് പിന്നിലെ നിർണായക ശക്തിയായി മാറി. 1983 ഏപ്രിൽ 28-ന് സ്വന്തം തറവാട്ടു വക സ്ഥലത്ത് ചേലിയ കഥകളി വിദ്യാലയത്തിന്റെ സ്ഥാപനം തുടങ്ങി. രണ്ടര വയസ്സിൽ അമ്മയും 13-ാം വയസ്സിൽ അച്ഛനും 36-ാം വയസ്സിൽ ഭാര്യയും നഷ്ടപ്പെട്ടതാണ് വ്യക്തിജീവിതത്തിലെ കനത്ത നഷ്ടം. ചേലിയ കഥകളി വിദ്യാലയത്തിൽ, വിദ്യാർത്ഥികൾക്ക് കഥകളിയുടെയും വിവിധ നൃത്തരൂപങ്ങളുടെയും അറിവുകൾ പകർന്നു നൽകി, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായി, നാടിന്റെയും നാട്ടുകാരുടെയും ഗുരുവര്യനായി ചേമഞ്ചേരി മാറി.