മംഗളൂരു: പോത്തോട്ടമത്സരമായ കമ്പളയിൽ നിരവധി മെഡലുകൾ നേടിയ ഗുരുപൂരിലെ കേദുബരി ഗുരുവപ്പ പൂജാരി വാഹനാപകടത്തിൽ മരണപ്പെട്ടു. മംഗളൂരു നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഗുർപൂർ പാലത്തിന് സമീപം കുക്കുടക്കാട്ട് ഞായറാഴ്ചയാണ് അപകടമുണ്ടായത്.

പതിവ് പോലെ ഗുരുവപ്പ പാൽ നൽകാനായി കുക്കുടക്കാട്ടെ പാൽവിൽപ്പനകേന്ദ്രത്തിലേക്ക് സ്‌കൂട്ടിയിൽ പോകുമ്പോൾ മംഗളൂരുവിൽ നിന്ന് ഗുർപൂരിലേക്ക് പോവുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗുരുവപ്പയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കഴിഞ്ഞ 47 വർഷമായി ഗുരുവപ്പ കമ്പള മത്സരരംഗത്ത് മികച്ച നേട്ടങ്ങളാണ് കൈവരിച്ചത്. കർഷകനായ ഗുരുവപ്പക്ക് കുട്ടിക്കാലം മുതൽ കമ്പളയോട് താൽപ്പര്യമുണ്ടായിരുന്നു. ഹുബ്ബള്ളിയിൽ നിന്നും കോട്ടയിൽ നിന്നും പോത്തുകളെ കൊണ്ടുവന്നാണ് അദ്ദേഹം കമ്പള മത്സരത്തിൽ പങ്കെടുത്തത്.

ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ നടന്ന നിരവധി കമ്പള മത്സരങ്ങളിൽ പങ്കെടുത്ത് ഗുരുവപ്പ നിരവധി മെഡലുകൾ നേടി.ഗുരുവപ്പയുടെ ഉടമസ്ഥതയിലുള്ള പോത്തുകൾ മുൽക്കി, മിജാർ, ബജഗോളി, പുത്തൂർ, കാവൽക്കാട്ടെ, ഉപ്പിനങ്ങാടി, ജെപ്പു, കാറ്റപ്പടി, ബൊളിയാർ, മൂഡ്ബിദ്രി, വേനൂർ, കാജൂർ, പടുബിദ്രി, ബൊല്ലൂർ, ഐക്കല, തിരുവയിൽ, സൂറത്കൽ, പിലിക്കുള, ഹോസ്‌കൽ എന്നിവിടങ്ങളിൽ കമ്പള മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.