കോയമ്പത്തൂർ: ഷെഫിൻ ജഹാനുമായുള്ള വിവാഹം നിയമപരമെന്ന് സുപ്രീം കോടതി വിധിച്ചതോടെ ഹാദിയ കുടുംബ ജീവിതത്തിലേക്ക്. കോളജിൽ നിന്ന് അവധിയെടുത്ത ഹാദിയ ഭർത്താവ് ഷെഫിൻ ജഹാനൊപ്പം കേരളത്തിലേക്ക് മടങ്ങി. കോളേജിൽനിന്ന് വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് ഭർത്താവ് ഷഫീൻജഹാനൊപ്പം ഹാദിയ മലപ്പുറത്തേക്ക് തിരിച്ചത്. വ്യാഴാഴ്ചയാണ് സുപ്രീംകോടതി ഷഫീൻജഹാനുമായുള്ള ഹാദിയയുടെ വിവാഹം സാധുവാണെന്ന് വിധിച്ചത്.

വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് ഹാദിയ പഠിക്കുന്ന സേലം ശിവരാജ് ഹോമിയോപതി മെഡിക്കൽ കോളജിൽ ഷെഫിനെത്തിയത്. മൂന്നു ദിവസത്തെ അവധി ലഭിച്ചതിനെ തുടർന്ന് വൈകുന്നേരത്തോടെ ഇരുവരും മലപ്പുറത്തേക്ക് തിരിച്ചു. ശനിയാഴ്ച ഇരുവരും മാധ്യമങ്ങളെ കാണും. കോടതിവിധിയുടെ പശ്ചാതലത്തിൽ ഹാദിയക്ക് ഏർപ്പെടുത്തിയ സുരക്ഷ പിൻവലിക്കുമെന്ന് പൊലീസ് കേന്ദ്രങ്ങൾ അറിയിച്ചു. കോടതിവിധിയിൽ ഒരുപാട് സന്തോഷമുണ്ടെന്ന് ഹാദിയ പറഞ്ഞു. നീതിക്കുവേണ്ടി ഒപ്പം നിന്നവരോട് നന്ദിയുണ്ട്. തീവ്രവാദബന്ധ ആരോപണത്തിന് വിധേയനായ ശഫിൻ ജഹാൻ നിരപരാധിയെന്ന് തെളിയുമെന്ന് അവർ പ്രത്യാശ പ്രകടിപ്പിച്ചു. പഠനം പൂർത്തിയാക്കി കൊല്ലത്ത് താമസിക്കാനാണ് തീരുമാനം.