ന്യൂഡൽഹി: തന്റെ മകൾ അഖിലയെ മതംമാറ്റി വിവാഹം കഴിച്ച ഷഫിൻ ജഹാൻ തീവ്രവാദ ചിന്താഗതി ഉള്ള ആളാണെന്നും ഭീകരസംഘടനയുമായി ബന്ധമുണ്ടെന്നും ചൂണ്ടിക്കാട്ടി അഖിലയുടെ പിതാവ് അശോകൻ സുപ്രീംകോടതിയിൽ. ഹാദിയ കേസിൽ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെയും സംഭവത്തിൽ എൻഐഎ അന്വേഷണം നടക്കുന്നതിനെതിരെയും ഉള്ള കേസ് സുപ്രീംകോടതിയിൽ നടക്കുന്ന സാഹചര്യത്തിലാണ് അശോകൻ പുതിയ അപേക്ഷയുമായി സുപ്രീംകോടതിയിൽ എത്തിയിട്ടുള്ളത്.

ഷഫിന് പോപ്പുലർ ഫ്രണ്ടുമായി ഉള്ള ബന്ധം വ്യക്തമാക്കുന്നതിന് ഈ കേസ് നടത്തിപ്പിനായി ലക്ഷങ്ങൾ സംഘടന പിരിച്ചെടുത്തതിന്റെ വിശദാംശങ്ങളും അശോകൻ സുപ്രീംകോടതിയിൽ ബോധിപ്പിച്ചിട്ടുണ്ട്.

അതേസമയം, വീട്ടിൽ താൻ പിതാവിൽ നിന്ന് പീഡനം നേരിടുന്നുണ്ടെന്നും എപ്പോൾ വേണമെങ്കിലും കൊല്ലപ്പെടാമെന്നും അഖില എന്ന ഹാദിയ വെളിപ്പെടുത്തുന്ന വീഡിയോ കഴിഞ്ഞദിവസം രാഹുൽ ഈശ്വർ പുറത്തുവിട്ടിരുന്നു. പ്രായപൂർത്തിയായ യുവതി എന്ന നിലയിൽ ഹാദിയയെ പിതാവിന്റെ നിർബന്ധിത സംരക്ഷണയിൽ ഹൈക്കോടതി വിട്ടതിനെതിരെ സുപ്രീംകോടതി കേസിന്റെ വിചാരണ വേളയിൽ നിരീക്ഷണം നടത്തുകയും ചെയ്തിരുന്നു. വേണമെങ്കിൽ കോടതി നിയോഗിക്കുന്ന ഒരാളുടെ മേൽനോട്ടത്തിൽ ഹാദിയയുടെ സംരക്ഷണ ചുമതല ഏൽപ്പിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് കേസിൽ പുതിയ അപേക്ഷയുമായി ഹാദിയയുടെ പിതാവ് അശോകൻ സുപ്രീംകോടതിയെ സമീപിച്ചതെന്നാണ് സൂചന. മകളെ വിവാഹം കഴിച്ച ഷഫിൻ ജഹാന് തീവ്രവാദ ചിന്താഗതിയാണുള്ളതെന്നും ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് പുതിയ അപേക്ഷ.

ഭീകരവാദ കേസിൽ എൻഐഎ കേസെടുത്തിട്ടുള്ള മൻസി ബുറാഖിന്റെ അടുത്ത സുഹൃത്താണ് ഷഫിൻ ജഹാനെന്ന് അശോകൻ ഹർജിയിൽ പറയുന്നു. ബുറാന്റെ ഭികരവാദ ചിന്താഗതികൾ തന്നെയാണ് ഷഫിൻ ജഹാൻ പിന്തുടരുന്നതെന്ന് അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബുറാഖുമായി ഷഫിൻ ജഹാൻ സമൂഹമാധ്യമങ്ങളിൽ നടത്തിയ ആശയ വിനിമയത്തിന്റെ വിശദാംശങ്ങൾ ഹർജിക്കൊപ്പം അശോകൻ ഹാജരാക്കിയിട്ടുണ്ട്.

ഈ കേസ് നടത്തിപ്പിനായി പോപ്പുലർ ഫ്രണ്ട് വൻ പണപ്പിരിവാണ് നടത്തുന്നതെന്നും അശോകൻ വ്യക്തമാക്കുന്നുണ്ട്. ഐഎസ് റിക്രൂട്ട്‌മെന്റുമായി പോപ്പുലർഫ്രണ്ടിനുള്ള ബന്ധം ഇതിനകം തന്നെ വെളിപ്പെട്ടുകഴിഞ്ഞു. കഴിഞ്ഞദിവസം കണ്ണൂരിൽ പിടിയിലായവർക്ക് പോപ്പുലർഫ്രണ്ടുമായി നേരിട്ട് ബന്ധമുള്ളതിന്റെ തെളിവുകളും പൊലീസും എൻഐഎയും ശേഖരിച്ചിട്ടുണ്ട്. ഇതെല്ലാം ഹാദിയ കേസിലും നിർണായകം ആകുമെന്നാണ് സൂചന. ഇതിനിടെയാണ് ഷഫിൻ ജഹാന് പോപ്പുലർഫ്രണ്ടുമായുള്ള ബന്ധവും അയാളുടെ തീവ്രവാദ ചിന്താഗതികളും ഇത്തരത്തിൽ മുമ്പ് നടത്തിയ ഇടപെടലുകളും എല്ലാം കേസുമായി ബന്ധപ്പെടുത്തുന്നതിന് അശോകൻ പ്രത്യേകം അപേക്ഷ നൽകിയിട്ടുള്ളത്.

ഹാദിയ കേസ് നടത്തിപ്പിനായി ഇതിനകം എൺപത് ലക്ഷത്തിലേറെ രൂപ പിരിച്ചെടുത്തതായി പോപ്പുലർഫ്രണ്ട് മുഖപത്രമായ തേജസ് തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. ഓരോ ജില്ലതിരിച്ച് പിരിച്ച തുകയുടെ കണക്കുസഹിതമായിരുന്നു റിപ്പോർട്ട്. കേസന്വേഷണം എൻഐഎ ഏറ്റെടുത്താൽ ഇത് വെറുമൊരു മതംമാറ്റ കല്യാണമല്ല എന്ന തരത്തിൽ അന്വേഷണം മാറുമെന്നും ഉറപ്പാണ്. അതോടെ ഈ മതംമാറ്റത്തിലും വിവാഹത്തിലും ഐഎസ് റിക്രൂട്ട്‌മെന്റ് ബന്ധം ഉള്ള പോപ്പുലർ ഫ്രണ്ടിന്റെ ഇടപെടലുകളും അന്വേഷണ വിധേയമാകും. ഇത് ഇപ്പോൾത്തന്നെ നിരോധന ഭീഷണി നേരിടുന്ന സംഘടനയ്ക്ക് വലിയ തിരിച്ചടിയാവുകയും ചെയ്യും. ഇത് മുന്നിൽ കണ്ടാണ് ഹാദിയ കേസിൽ ഷഫിന് അനുകൂല വിധി നേടുന്നതിന് സംഘടനയും പണപ്പിരിവ് നടത്തുകയും സഹായം ഒരുക്കുകയും ചെയ്യുന്നത്.

തിങ്കളാഴ്ച സുപ്രിം കോടതി കേസ് പരിഗണിക്കാനിരിക്കെയാണ് അശോകൻ പുതിയ ഹർജി നൽകിയിരിക്കുന്നത്. തനിക്ക് പിതാവിൽ നിന്ന ജീവന് ഭീഷണി നേരിടുന്നുണ്ടെന്ന വെളിപ്പെടുത്തലും കോടതിയിൽ ചർച്ചാവിഷയം ആകാനും സാധ്യത തെളിഞ്ഞിട്ടുണ്ട്. കേസിൽ ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങൾ കഴിഞ്ഞ ദിവസം എൻഐഎ മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഹാദിയ കേസിൽ എൻഐഎ അന്വേഷണം ആവശ്യമുണ്ടോയെന്ന കാര്യം പരിശോധിക്കുമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

പ്രായപൂർത്തി വിവാഹം എന്ന നിലയിൽ ഹാദിയയ്ക്ക് ഇഷ്ടമുള്ളയാൾക്കൊപ്പം ജീവിക്കാൻ അവകാശമുണ്ടെന്നും പിതാവിന് ഇതു തടസപ്പെടുത്താനാവില്ലെന്നും കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു. വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെയും എൻഐഎ അന്വേഷണത്തെ ചോദ്യം ചെയ്തും ഷഫിൻ ജഹാൻ നൽകിയ ഹർജിയിലാണ് ഇപ്പോൾ വാദം നടക്കുന്നത്. എൻഐഎ അന്വേഷണം വേണ്ടെന്നും കാര്യക്ഷമമായി ആണ് ക്രൈംബ്രാഞ്ച് കേസ് അന്വേഷിച്ചതെന്നും വ്യക്തമാക്കി കേരള സർക്കാരും സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്.