ന്യൂഡൽഹി: ഹാദിയ കേസിൽ സുപ്രീം കോടതിയിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. വിവാഹവും, എൻഐഎ അന്വേഷണവും രണ്ടെന്ന്  വ്യക്തമാക്കിയ കോടതി ഹേബിയസ് കോർപസ് ഹർജിയിൽ വിവാഹം റദ്ദാക്കാനാകുമോയെന്ന് ചോദിച്ചു. മാനസികാസ്വാസ്ഥ്യമില്ലാത്ത ഒരാൾക്ക് സ്വന്തമായി തീരുമാനം എടുക്കാവുന്നതാണെന്നും കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തിൽ ഹാദിയയുടെ ഭാഗം കേൾക്കണമെന്നും കോടതി പറഞ്ഞു. കേസ് ഈ മാസം മുപ്പതിലേക്ക് മാറ്റി.

വാദത്തിനിടെ കോടതിയിൽ അഭിഭാഷകർ പരസ്പരം വാഗ്വാദങ്ങളുമായി ഏറ്റുമുട്ടിയതാണ് നാടകീയരംഗങ്ങൾ സൃഷ്ടിച്ചത്. ഷെഫിൻ ജഹാന്റെ അഭിഭാഷകൻ ബിജെപി നേതാക്കളുടെ പേര് പരാമർശിച്ചതാണ് വിവാദമായത്. കോടതിയിൽ രാഷ്ട്രീയം പറയേണ്ടതില്ലെന്ന് വാദം കേട്ട ജഡ്ജി വ്യക്തമാക്കി. നിയമത്തിന്റെ പുറത്തുള്ള കാര്യങ്ങളിൽ അഭിപ്രായം പറയേണ്ടതില്ലെന്നും കോടതി മുന്നറിയിപ്പ് നൽകി.

എൻ.ഐ.എ അന്വേഷണം ആവശ്യപ്പെട്ട് ഹാദിയയുടെ അച്ഛനും, നിമിഷ ഫാത്തിമയുടെ അമ്മയും സമർപ്പിച്ച അപേക്ഷകളും കോടതിക്ക് മുന്നിലെത്തി്. കേസിൽ എൻ.ഐ.എ അന്വേഷണം ആവശ്യമില്ലായിരുന്നുവെന്നാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ നൽകിയിരിക്കുന്ന സത്യവാംങ്മൂലം. കേസിന്റെ എല്ലാ വശങ്ങളും വിശദമായി പരിശോധിച്ചതാണെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. എൻ.ഐ.എ അന്വേഷണത്തിന്റെ പരിധിയിൽ വരുന്ന ഒന്നും കേസിൽ കണ്ടെത്താനായിട്ടില്ലെന്ന് സംസ്ഥാന ക്രൈംബ്രാഞ്ച് ഡി.ജി.പിക്ക് നൽകിയ റിപ്പോർട്ടിലും പറയുന്നുണ്ട്. മതം മാറിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്ന് ഹാദിയ മൊഴി നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.ഹാദിയയെ നേരിട്ട് കണ്ട് മൊഴിയെടുക്കണമെന്ന സംസ്ഥാന വനിതാ കമ്മീഷന്റെ ആവശ്യവും തള്ളി.

മതം മാറി വിദേശത്തേക്ക് കടന്ന നിമിഷ എന്ന ഫാത്തിമയുടെ അമ്മ ബിന്ദു , കേരളം ജിഹാദി പ്രവർത്തനങ്ങളുടെ വിളനിലമാണെന്നും മതപരിവർത്തനം നടക്കുന്ന കേസുകൾക്ക് സമാനസ്വഭാവമുണ്ടെന്നും അടക്കം ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. തന്റെ മകളുടെ അടക്കം മതപരിവർത്തനം എൻ.ഐ.എയെ കൊണ്ട് അന്വേഷിപ്പിക്കണൽമെന്നും ബിന്ദു ആവശ്യപ്പെട്ടു. മതംമാറ്റാനും ഐഎസിൽ ചേർക്കാനും ശ്രമമുണ്ടായി എന്നാരോപിച്ചാണ് മഹാരാഷ്ട്ര ലാത്തൂർ സ്വദേശി സുമതി ആര്യയുടെ ഹർജി. ഹാദിയക്കേസിലെ എൻഐഎ അന്വേഷണത്തെ അനുകൂലിച്ച് ഹൈക്കോടതിയിലെ മൂന്ന് അഭിഭാഷകരും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.