ന്യൂഡൽഹി: ഷെഫിൻ ജഹാനുമായുള്ള ഹാദിയയുടെ വിവാഹം റദ്ദാക്കിയ കേരളാ ഹൈക്കോടതി വിധിക്ക് തിരിച്ചടിയായി സുപ്രീം കോടതിയുടെ പരാമർശങ്ങൾ. ഹാദിയയുടെ വിവാഹത്തിൽ കോടതിക്ക് ഇടപെടാൻ അവകാശമില്ലെന്നും വിവാഹം റദ്ദാക്കാൻ സാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചു. രണ്ട് മാസത്തെ ഇടവേളക്ക് ശേഷം കേസ് ഇന്ന് വീണ്ടും പരിഗണിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് ദീപക് മിസ്രയുടെ ബെഞ്ചിൽ നിന്നും സുപ്രധാന പരാമർശം ഉണ്ടായത്.

ഷെഫിൻ ജഹാനുമായുള്ള ഹാദിയയുടെ വിവാഹം നിയമവിരുദ്ധമായ നടപടിയല്ല. ഹാദിയയുടെ വിവാഹത്തിൽ എൻഐഎയ്ക്ക് ഇടപെടാനാകില്ല. അന്വേഷണവും വിവാഹവും രണ്ടു വ്യതസ്ത കാര്യമാണ്. ഷെഫിൻ ജഹാന്റെ ഭീകര ബന്ധമാണ് എൻഐഎ അന്വേഷിക്കുന്നത്. സ്വന്തം ഇഷ്ടപ്രകാരമാണു വിവാഹം കഴിച്ചതെന്നു ഹാദിയ വ്യക്തമാക്കിയിട്ടുണ്ട്. ഹൈക്കോടതിയിൽ സമർപ്പിച്ച ഹേബിയസ് കോർപസ് പരിഗണിച്ചു വിവാഹം റദ്ദാക്കാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

നേരത്തെ കേരളാ ഹൈക്കോടതിയാണ് ഹാദിയ- ഷെഫിൻ ജഹാൻ വിവാഹം റദ്ദു ചെയ്തു കൊണ്ട് ഉത്തരവിട്ടത്. ഈ ഉത്തരവിനെതിരായ അപ്പീൽ പരിഗണിക്കുന്ന വേളയിലാണ് സുപ്രീംകോടതിയുടെ സുപ്രധാന പരാമർശം. അതേസമയം വിമർശനം ഉന്നയിച്ചെങ്കിലും ഹൈക്കോടതിയുടെ ഈ നടപടി റദ്ദാക്കാൻ സുപ്രീം കോടതി തയാറായിട്ടില്ല. കേസിൽ കൂടുതൽ വാദം കേൾക്കുന്നതിനായി ഫെബ്രുവരി 22ലേക്ക് മാറ്റി. വിവാഹത്തിന്റെ കാര്യത്തിൽ നിലപാട് എഴുതി നൽകാനും കോടതി ഹാദിയയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വതന്ത്ര വ്യക്തിയെന്ന നിലയിൽ ഹാദിയക്ക് കേസിൽ കക്ഷി ചേരാമെന്നും കോടതി വ്യക്തമാക്കി.

കഴിഞ്ഞ നവംബർ ഇരുപത്തിയേഴിനാണ് സുപ്രീംകോടതി ഹാദിയയെ തുടർപഠനത്തിന് കോയമ്പത്തൂരിലേക്ക് അയച്ചത്. സേലത്തെ ശിവരാജ് ഹോമിയോപതി മെഡിക്കൽകോളജിൽ ഹൗസ് സർജൻസി ചെയ്യുന്ന ഹാദിയക്ക് ഹോസ്റ്റൽ സൗകര്യവും സുരക്ഷയും കോടതി ഏർപ്പെടുത്തി. ദേശീയശ്രദ്ധ ആകർഷിച്ച കേസ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗബെഞ്ചാണ് പരിഗണിക്കുന്നത്. ഹാദിയയുടെ ഇപ്പോഴത്തെ സ്ഥിതി കോടതി ആരാഞ്ഞേക്കും. ഹാദിയയുമായുള്ള വിവാഹം റദ്ദുചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ ഷെഫിൻ ജഹാൻ സമർപ്പിച്ച ഹർജിയാണ് കോടതിയുടെ മുന്നിലുള്ളത്. എൻ.ഐ.എ മുദ്രവച്ച കവറിൽ സമർപ്പിച്ച റിപ്പോർട്ടുകളും പരിഗണനയ്ക്ക് വരും. ഷെഫിൻ ജഹാന് ഭീകരബന്ധമുണ്ടെന്നാണ് ഹാദിയയുടെ അച്ഛൻ അശോകന്റെ ആരോപണം. എന്നാൽ, ഷെഫിൻ ജഹാനൊപ്പം പോകണമെന്നാണ് ഹാദിയയുടെ നിലപാട്.

അതിനിടെ കേസിലെ സംസ്ഥാന സർക്കാർ അഭിഭാഷകനെ മാറ്റിയിരുന്നു. ഇന്ന് സുപ്രീംകോടതി പരിഗണിക്കും മുമ്പാണ് സുപ്രധാന നീക്കങ്ങളുമായി സംസ്ഥാന സർക്കാർ രംഗത്തെത്തിയത്. കേസിൽ സംസ്ഥാന സർക്കാർ നയത്തിന് വിരുദ്ധമായി കോടതിയിൽ വാദങ്ങൾ അവതരിപ്പിച്ച സംസ്ഥാന സർക്കാറിന്റെ അഭിഭാഷൻ വി ഗിരിയെ മാറ്റി. പകരം സുപ്രീം കോടതിയിൽ ഹാജ അഡ്വ. ജയദീപ് ഗുപ്തയാണ്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഹാദിയക്കേസ് ഇന്ന് പരിഗണിക്കുന്നതിന് മുമ്പായി അഭിഭാഷകനെ മാറ്റിയത് ഫലത്തിൽ ഐഎസ്, ലൗ ജിഹാദ് കേസുകളിൽ ആരോപണ വിധേയരായ പോപ്പുലർ ഫ്രണ്ടിന് ഗുണകരമായി മാറും.

നേരത്തെ കേരളത്തിന്റെ നിലപാടു പറയുന്നതിനുപകരം ദേശീയ അന്വേഷണ ഏജൻസിയെ (എൻഐഎ) പിന്താങ്ങുകയാണ് അഭിഭാഷകൻ രണ്ടുതവണ ചെയ്തതെന്ന വിലയിരുത്തലിലാണ് വി ഗിരിയെ ഒഴിവാക്കിയത്. സംസ്ഥാനത്തു ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലുള്ള കേസ് ഏറ്റെടുക്കാൻ അനുവദിക്കണമെന്നു നേരത്തേ, എൻഐഎ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടപ്പോഴും കേരളം അനുകൂലിച്ചിരുന്നു. കേരളത്തിന്റെ നിലപാട് എൻഐഎയുടെ അഭിഭാഷകൻ എടുത്തുപറയുകയും ചെയ്തു.

പിന്നീടാണു കോടതിയുടെ ഉത്തരവുള്ളതിനാലാണു കേസ് എൻഐഎക്കു കൈമാറാൻ തയാറാകുന്നതെന്നു കേരളം സത്യവാങ്മൂലത്തിലൂടെ വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ കോടതി ആദ്യം ഹാദിയയോടു സംസാരിക്കണമോ അതോ എൻഐഎയുടെ അന്വേഷണത്തിന്റെ ഫലങ്ങൾ പരിശോധിക്കണമോയെന്ന ചോദ്യം ബെഞ്ച് ഉന്നയിച്ചു. എൻഐഎയുടെയും ഹാദിയയുടെ പിതാവിന്റെയും അഭിഭാഷകർ ആദ്യം രേഖകൾ പരിശോധിക്കണമെന്നു നിലപാടെടുത്തു. അതിനോടു വി.ഗിരിയും യോജിക്കുകയായിരുന്നു.