ന്യൂഡൽഹി: ഹാദിയ കേസിൽ വാദം അടച്ചിട്ട മുറിയിൽ വേണമെന്ന ഹാദിയയുടെ പിതാവ് അശോകന്റെ വാദത്തെ പിന്തുണക്കാൻ എൻഐഎ തീരുമാനം. സുരക്ഷാ പ്രശ്‌നങ്ങൾ ഉള്ളതു കൊണ്ടാണ് രഹസ്യമായി വാദം കേൾക്കണമെന്ന അശോകന്റെ വാദത്തെ പിന്തുണക്കുന്നതെന്നും ദേശീയ അന്വേഷണ ഏജൻസി കോടതിയിൽ വ്യക്തമാക്കും. അതേസമയം മൂന്ന് മണിയോടെയാകും കേസ് പരിഗണിക്കുക. വാദം കേൾക്കാനായായി ഹർജിക്കാരൻ ഷെഫിൻ ജഹാൻ കോടതിയിൽ എത്തിയിട്ടുണ്ട്. അശോകന്റെ അഭിഭാഷകനും കോടതിയിലുണ്ട്.

ഹാദിയ കേരളാ ഹൗസിൽ നിന്നും സുപ്രീംകോടതിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കനത്ത സുരക്ഷയിലാണ് ഹാദിയയെ മൊഴി നൽകാൻ കൊണ്ടുവരുന്നത്. അൽപ്പ സമയത്തിനകം തന്നെ സുപ്രീം കോടതിയിൽ എത്തും.

ഹാദിയയെ നിഷ്പക്ഷനായ വ്യക്തിയുടെയോ സംഘടനയുടെയോ കീഴിൽ വിടുന്നതിനോട് എതിർപ്പില്ലെന്ന് പിതാവ് അശോകൻ സുപ്രീംകോടതിയെ അറിയിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഹാദിയയുടെ മാനസികനില തകരാറിലാണെന്നും മാനസിക തട്ടിക്കൊണ്ടു പോകലാണ് നടന്നിട്ടുള്ളതെന്നും അശോകന്റെ അഭിഭാഷകൻ അഡ്വ. രഘുനാഥ് മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

തകരാറിലായ മാനസികനിലയിൽ നിന്ന് ഹാദിയ പുറത്തു വന്ന ശേഷം പറയുകയാണെങ്കിൽ അതിൽ വസ്തുതയുണ്ട്. ഇപ്പോൾ പറയുന്നതിൽ വലിയ വില കൊടുക്കേണ്ടെന്ന് വാദിക്കുമെന്നും അഡ്വ. രഘുനാഥ് പറഞ്ഞു. കേസ് നടപടികൾ അടച്ചിട്ട കോടതി മുറിയിൽ വേണമെന്ന് അശോകന്റെ അഭിഭാഷൻ ഇന്ന് വീണ്ടും ആവശ്യപ്പെടും. ആവശ്യം അംഗീകരിച്ചാൽ ഹാദിയയെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ചേംബറിലാവും ഹാജരാക്കുക. ഷഫീൻ ജഹാന് വേണ്ടി കപിൽ സിബലും അശോകന് വേണ്ടി ശ്യാം ദിവാനും കോടതിയിൽ ഹാജരാകും.

ഭർത്താവ് ഷെഫിൻ ജഹാനൊപ്പം ജീവിക്കാനാണ് താൽപര്യമെന്നും തന്നെയാരും നിർബന്ധിപ്പിച്ച് കല്യാണം കഴിപ്പിച്ചതല്ലെന്നും നീതിലഭിക്കണമെന്നും ഡൽഹിയിലേക്ക് യാത്ര പുറപ്പെടും മുൻപ് ഹാദിയ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. നേരിട്ട് ഹാജരാകാനുള്ള സുപ്രീം കോടതി നിർദ്ദേശത്തെ തുടർന്ന് ഡൽഹിക്കു പോകാനായി പുറപ്പെടുമ്പോഴാണ് ഹാദിയ നിലപാട് വ്യക്തമാക്കിയത്.

ഹാദിയ തന്റെ അഭിപ്രായം തുറന്നു പറഞ്ഞതോടെ സുപ്രീം കോടതിയിൽകേസ് ഷെഫിൻ ജെഹാന് അനുകൂലമാകുമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ഇതിനിടെയാണ് സുപ്രീംകോടതിയിൽ ഹാദിയയുടെ മനോനില ശരിയല്ലെന്ന വാദം ഉയർത്താൻ പിതാവ് ഒരുങ്ങുന്നത്. ഡൽഹിയിൽ ഹാദിയയുടെ അച്ഛൻ അശോകൻ സുപ്രിം കോടതി അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഹാദിയയുടെയും ഷെഫിന്റെയും വിവാഹം റദ്ദാക്കി പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിടാനുള്ള ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് കേസ് സുപ്രീം കോടതിയിലെത്തിയത്. ഹാദിയയെ വീട്ടുകാർ തടഞ്ഞുവച്ചിരിക്കുകയാണെന്നും കോടതിയിൽ ഹാജരാക്കാൻ നിർദ്ദേശിക്കണമെന്നും ആവശ്യപ്പെട്ട് ഷെഫിനാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹാദിയ കേസിൽ നിലവിലെ സ്ഥിതിഗതികൾ വിശദീകരിച്ചുള്ള റിപ്പോർട്ട് എൻഐഎ സുപ്രീം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. മുദ്ര വച്ച കവറിലാണു റിപ്പോർട്ട് സമർപ്പിച്ചത്. കഴിഞ്ഞ ദിവസം എൻഐഎ സംഘം വൈക്കത്തെ വീട്ടിലെത്തി ഹാദിയയുടെയും മാതാപിതാക്കളുടെയും മൊഴിയെടുത്തിരുന്നു.

താനുമായുള്ള ഹാദിയ(അഖില)യുടെ വിവാഹം ഹൈക്കോടതി റദ്ദാക്കിയതിനെതിരെയാണ് ഷെഫിൻ ജഹാൻ സുപ്രീംകോടതിയെ സമീപിച്ചത്. ഹാദിയ നിലപാട് വ്യക്തമാക്കിയതിനാൽ എൻഐഎയുടെയും അച്ഛൻ അശോകന്റെയും വാദം അപ്രസക്തമാണെന്നും, കോടതി തീരുമാനം വൈകരുതെന്നും ഷെഫിൻ ജഹാന്റെ അഭിഭാഷകർ സുപ്രിം കോടതിയിൽ ആവശ്യപ്പെടും. ഹാദിയ കേസിനെ സംബന്ധിച്ച് എൻഐഎയുടെ കൊച്ചി യൂണിറ്റ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് നാലു മുദ്ര വച്ച കവറുകളിലായാണ് സുപ്രിം കോടതിക്ക് വ്യാഴാഴ്ച കൈമാറിയത്. ഇതിൽ ഹാദിയയുടെ മതം മാറ്റം, വിവാഹം എന്നിവ സംബന്ധിച്ച്, ഹാദിയ, ഷെഫിൻ ജഹാൻ, അശോകൻ, അശോകന്റെ ഭാര്യ, സത്യസരണി ഭാരവാഹികൾ, സൈനബ, അബൂബക്കർ തുടങ്ങി 15 ഓളം പേരുടെ മൊഴികളുമുണ്ട്.