കൊച്ചി: പ്രേക്ഷകരുടെയാകെ പ്രീതി നേടി വിജയകരമായി മുന്നേറുന്നതിനിടെയാണ് സുഡാനി ഫ്രം ആഫ്രിക്ക എന്ന മലയാള ചലച്ചിത്രം വിവാദത്തിൽ പെട്ടത്. ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിച്ച നൈജീരിയൻ നടൻ സാമുവൽ അബിയോള റോബിൻസാണ് നിർമ്മാതാക്കൾ കുറഞ്ഞ പ്രതിഫലം നൽകിയെന്നും വംശീയ വിവേചനം കാട്ടിയെന്നുമുള്ള ആരോപണവുമായി രംഗത്തെത്തിയത്.തനിക്ക് അഞ്ചുലക്ഷത്തിൽ താഴെ മാത്രമാണ് പ്രതിഫലം നൽകിയതെന്നും, ഇത് വംശീയ വിവേചനമാണെന്നുമാണ് സാമുവലിന്റെ ആരോപണം.

ഫേസ്‌ബുക്ക് കുറിപ്പിലൂടെ സിനിമയുടെ നിർമ്മാതാക്കൾക്കെതിരെ രംഗത്ത് വന്ന സാമുവൽ ഇപ്പോൾ ഫേസ്‌ബുക്കിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ്. നിർമ്മാതാക്കൾ തന്നോടുള്ള വാക്ക് തെറ്റിച്ചുവെന്നും അഞ്ച് ലക്ഷം പോലും തനിക്ക് പ്രതിഫലം നൽകിയില്ലെന്നും സാമുവൽ ആരോപിച്ചു. കേരളത്തിലെ മാധ്യമങ്ങളും പ്രേക്ഷകരും തനിക്ക് പിന്തുണ നൽകുമെന്ന് കരുതുന്നതായി വിശ്വസിക്കുന്നുവെന്നും സാമുവൽ കൂട്ടിച്ചേർത്തു.

സാമുവലിന്റെ വീഡിയോയിൽ നിന്ന്:

എനിക്ക് 5 ലക്ഷം പോലും തന്നില്ല. മലയാളത്തിലെ ഒരു പുതുമുഖ താരത്തിന് ശരാശരി 10 മുതൽ 20 ലക്ഷം വരെ പ്രതിഫലം കിട്ടുമെന്ന് എനിക്ക് മനസ്സിലായി.

സിനിമ ഹിറ്റായി കഴിഞ്ഞാൽ ബാക്കി പണം തരാമെന്ന് പറഞ്ഞിരുന്നു. എന്നാൽ അവർ വാക്ക് പാലിച്ചില്ല. ഇപ്പോൾ ഞാൻ നൈജീരിയയിൽ തിരിച്ചെത്തി. എനിക്ക് നാണക്കേട് തോന്നുന്നു. ഇത് വംശീയ വേർതിരിവാണെന്ന് ഞാൻ വിശ്വസിക്കുന്നു.

ഞാൻ ഒരു പുതുമുഖ നടനല്ല. ഇതെന്റെ 14ാമത്തെ പ്രൊജക്ട് ആണ്. അഭിനയത്തിൽ കുറച്ച് മുൻപരിചയം ഉണ്ട്. എന്നിട്ട് ഒരു പുതുമുഖ നടന് ലഭിക്കുന്ന പ്രതിഫലത്തേക്കാൾ എത്ര കുറവാണ് എനിക്ക് ലഭിച്ചത്. നിർമ്മാതാക്കൾ ഇനിയെങ്കിലും വാക്ക് പാലിക്കണം. എനിക്ക് അവരെ ബന്ധപ്പെടാൻ ഇപ്പോൾ കഴിയില്ല. കേരളത്തിലെ മാധ്യമങ്ങളുടെയും പ്രേക്ഷകരുടെയും പിന്തുണ എനിക്ക് ലഭിക്കുമെന്ന് പ്രത്യാശിക്കുന്നു.

എന്നാൽ, കരാറനുസരിച്ചുള്ള പ്രതിഫലം സാമുവലിന് നൽകിയെന്നും ചിത്രം വലിയ വാണിജ്യ വിജയം നേടുന്ന പക്ഷം അതിന്റെ ഒരുഅംശം എല്ലാവർക്കും നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഹാപ്പി അവേഴ്‌സ് എന്റർടെയ്ന്മെന്റിന് വേണി സമീർ താഹിറും, ഷൈജു ഖാലിദും ഫേസ്‌ബുക്ക് കുറിപ്പിൽ അറിയിച്ചു.വംശീയമായ വ്യാഖ്യാനങ്ങൾ ചേർക്കപ്പെടുന്നത് വേദനയോടെയും ആത്മനിന്ദയോടെയുമല്ലാതെ തങ്ങൾക്ക് വായിക്കാനാവുന്നില്ലെന്നും ഇരുവരും കുറിപ്പിൽ അറിയിച്ചു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

സാമുവൽ അബിയോള റോബിൻസൺ സോഷ്യൽ മീഡിയയിലൂടെ happy hours entertainment നെതിരെ ഉന്നയിച്ച ആരോപണങ്ങളോടുള്ള പ്രതികരണമാണിത്.

രണ്ട് ആരോപണങ്ങളാണ് happy hours entertainment നെതിരെ സാമുവൽ അബിയോള റോബിൻസൺ ഉന്നയിച്ചിരിക്കുന്നത് :

1. അദ്ദേഹത്തിന് കുറഞ്ഞ പ്രതിഫലമാണ് നൽകിയത്.
2. കുറഞ്ഞ പ്രതിഫലം നൽകാൻ കാരണമായത് അദ്ദേഹത്തോടുള്ള വംശീയ വിവേചനമാണ്.

· മേൽ ആരോപണങ്ങൾക്കുള്ള ഞങ്ങളുടെ ഔദ്യോഗികമായ പ്രതികരണം താഴെ കുറിക്കുന്നു.

1. സാമുവൽ അബിയോള റോബിൻസണിന് കുറഞ്ഞ വേതനമാണോ നൽകിയത്?

ചെറിയ നിർമ്മാണചെലവിൽ പൂർത്തീയാക്കേണ്ടിയിരുന്ന ഒരു സിനിമ എന്ന നിലയിൽ ഞങ്ങൾക്ക് നൽകാൻ കഴിയുന്ന വേതനത്തെ സംബന്ധിച്ച വ്യക്തമായ ചിത്രം നൽകുകയും ഒരു നിശ്ചിത തുകക്ക് മേൽ അദ്ദേഹം രേഖാമൂലം സമ്മതിക്കുകയും ചെയ്തതിന് ശേഷമാണ് കരാർ തയാറാക്കിയത്. ആ കരാറനുസരിച്ചുള്ള തുക അദ്ദേഹത്തിന് കൈമാറിയതുമാണ്.
വേതനവുമായി ബന്ധപ്പെട്ട രണ്ടാമത്തെ ആരോപണം അദ്ദേഹം അർഹിക്കുന്ന പ്രതിഫലം നൽകിയില്ല എന്നതാണ്. ഈ ആരോപണം കരാറിനോടുള്ള അനീതിയായാണ് ഞങ്ങൾ മനസ്സിലാക്കുന്നത്.
സിനിമ വാണിജ്യവിജയം നേടുന്ന പക്ഷം സിനിമയുടെ ഭാഗമായ എല്ലാ ആളുകൾക്കും ആ സന്തോഷത്തിൽ നിന്നുള്ള അംശം ലഭ്യമാക്കാൻ കഴിയട്ടെ എന്ന പ്രത്യാശ എല്ലാവരോടുമെന്ന പോലെ അദ്ദേഹവുമായി ഞങ്ങൾ പങ്കുവെച്ചിരുന്നു. സിനിമ നിലവിൽ വിജയകരമായി തിയറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്നു എന്നത് വസ്തുത തന്നെയാണ്. പക്ഷെ, സിനിമാ വ്യവസായത്തിന്റെ സ്വാഭാവികമായ സമയക്രമങ്ങളോടെയല്ലാതെ ലാഭവിഹിതം ഞങ്ങളുടെ പക്കൽ എത്തുകയില്ല എന്നതാണ് യാഥാ4ത്ഥ്യം. അത് ഞങ്ങളുടെ പക്കൽ എത്തി കണക്കുകൾ തയാറാക്കിയതിനു ശേഷം മാത്രമേ സമ്മാനത്തുകകളെ സംബന്ധിച്ച തീരുമാനങ്ങളിലെക്ക് പ്രവേശിക്കാൻ സാധിക്കുകയുള്ളൂ. ഈ സിനിമയുടെ വിജയത്തിന് അദ്ദേഹം നൽകിയ വിലകൽപിക്കാനാവാത്ത പങ്കിനോട് നീതിപുലർത്താാൻ കഴിയും വിധമുള്ള ഒരു സമ്മാനത്തുക നൽകണമെന്ന ആഗ്രഹം ഞങ്ങൾക്കുണ്ടായിരുന്നു. അതിന് സാധിക്കുമാറ് വിജയം സിനിമക്കുണ്ടാവട്ടെ എന്ന് ഞങ്ങൾ ഇപ്പോഴും പ്രാ4ത്ഥിക്കുന്നു. ഇത് പക്ഷെ, കരാറിനു പുറത്തുള്ള ഒരു ധാ4മ്മികമായ ചിന്ത മാത്രമാണ് എന്നത് അടിവര ഇട്ടു കൊള്ളട്ടെ.

2. വേതനം നിശ്ചയിച്ചത് വംശിയ വിവേചനത്തോടെയോ?

ഈ ആരോപണം ഏറെ വേദനാജനകമാണ്. ഞങ്ങൾ വാഗ്ദാനം ചെയ്ത തുകയിൽ അദ്ദേഹത്തിന് അതൃപ്തിയുള്ള പക്ഷം ഞങ്ങളുമായി സഹകരിക്കേണ്ടതായുള്ള യാതൊരു സമ്മർദ്ദവും അദ്ദേഹത്തിനുമേൽ ചെലുത്തപെട്ടിട്ടില്ല. അദ്ദേഹത്തിന് ഈ സിനിമയുമായി സഹകരിക്കാൻ തയാറല്ല എന്നു പറയാനുള്ള സർവ്വ വിധ അവകാശവും ഉണ്ടായിരിക്കെ തന്നെയാണ് അദ്ദേഹം കരാർ അംഗീകരിച്ചത്.
ഇതിൽ വംശീയമായ വ്യാഖ്യാനങ്ങൾ ചേർക്കപ്പെടുന്നത് വേദനയോടെയും ആത്മനിന്ദയോടെയുമല്ലാതെ ഞങ്ങൾക്ക് വായിക്കാനാവുന്നില്ല.

തെറ്റായ വിവരങ്ങൾ ചില സ്രോതസ്സുകളിൽ നിന്ന് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഉള്ള വ്യാഖ്യാനപ്പിഴകളാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത് എന്ന് ഞങ്ങൾ കരുതുന്നു. ഒരു നല്ല സൗഹൃദത്തിന് ഇത്തരത്തിലൊരു ദൗർഭാഗ്യകരമായ അവസ്ഥയിലൂടെ കടന്നുപോവേണ്ടി വരുന്നത് ഏറെ വേദനാജനകമാണ്. അദ്ദേഹത്തിന് തെറ്റിദ്ധാരണകൾ തിരുത്താനും ഞങ്ങളുമായുള്ള സൗഹൃദം പുനഃസ്ഥാപിക്കാനും സാധിക്കുമെന്ന് ഇപ്പോഴും ഞങ്ങൾ പ്രത്യാശിക്കുന്നു.

സസ്‌നേഹം,ഹാപ്പി ഹവേഴ്‌സിന് വേണ്ടി,സമീർ താഹിർ