ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ അധികാരം പിടിക്കാനുള്ള ശ്രമം തുടരുന്ന ബിജെപിക്ക് വീണ്ടും തിരിച്ചടി. കോൺഗ്രസിൽ നിന്നും ബിജെപിക്ക് ഒപ്പം സഹകരിച്ച് പ്രവർത്തിക്കുന്ന ഒമ്പത് വിമത എംഎൽഎമാർ നൽകിയ ഹർജിയാണ് ഹൈക്കോടതി ഇന്ന് തള്ളിയത്. ഉത്തരാഖണ്ഡിൽ അയോഗ്യരാക്കപ്പെട്ട ഒമ്പത് എംഎൽഎമാരാണ് സ്പീക്കർ തങ്ങളെ അയോഗ്യരാക്കിയ നടപടി ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയിരുന്നത്. ഈ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. ഇതോടെ നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പിൽ ഇവർക്ക് പങ്കെടുക്കാൻ സാധിക്കില്ല.

നാളെ രാവിലെ 11 മണി മുതൽ ഒരു മണി വരെയാണ് ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ വിശ്വാസ വോട്ട് തേടുന്നത്. വോട്ടെടുപ്പ് നടക്കുന്ന സമയമൊഴിച്ച് ബാക്കി സമയം സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഉണ്ടായിരിക്കുന്നതാണെന്ന് നേരത്തെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ മാസം 18ന് സുപ്രധാന ധനബിൽ വോട്ടിനിട്ടപ്പോൾ ഒമ്പത് കോൺഗ്രസ് വിമത അംഗങ്ങൾ ബില്ലിനെതിരെ വോട്ട് ചെയ്തതോടെയാണ് ഉത്തരാഖണ്ഡ് നിയമസഭയിൽ ഭരണ പ്രതിസന്ധി രൂക്ഷമായത്. 70 അംഗ നിയമസഭയിൽ 36 എംഎ‍ൽഎ മാരുടെ പിൻബലത്തിലാണ് കോൺഗ്രസ് സർക്കാർ രൂപീകരിച്ചത്. പ്രതിപക്ഷമായ ബിജെപിക്ക് നിയമസഭയിൽ 28 എംഎൽഎമാരുണ്ട്.

ഹരീഷ് റാവത്ത് സർക്കാറിൽ നിന്ന് ഒമ്പത് എംഎ‍ൽഎമാർ പിന്തുണ പിൻവലിച്ചതാണ് രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണം. കേവല ഭൂരിപക്ഷത്തിനു പുറമെ മറ്റു ആറ് എംഎ‍ൽഎ മാരുടെ പിന്തുണ കൂടി ഹരിഷ് റാവത്തിന്റെ സർക്കാറിന് ലഭിച്ചിരുന്നു. ഉത്തരാഖണ്ഡ് മുന്മുഖ്യമന്ത്രി വിജയ് ബഹുഗുണയുൾപ്പടെയുള്ള ഒമ്പത് കോൺഗ്രസ് എംഎ‍ൽഎ മാരാണ് ഇപ്പോൾ ബിജെപിക്കൊപ്പം ചേർന്നിരിക്കുന്നത്.