- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപ്രതീക്ഷിതമായി വിടവാങ്ങിയത് ഹാരിപ്പോട്ടറിലെ പ്രൊഫസ്സർ സ്‌നാപ്പ്; വിശ്രുത ഹോളിവുഡ് നടൻ അലൻ റിക്ക്മാന്റെ വേർപാടിൽ കണ്ണീരൊഴുക്കി ലോകം
വില്ലൻ വേഷങ്ങളിൽ ശ്രദ്ധേയരാവുന്ന നടന്മാരോട് പ്രേക്ഷകർക്ക് അത്ര താത്പര്യം തോന്നണമെന്നില്ല. എന്നാൽ, അലൻ റിക്ക്മാന്റെ കാര്യത്തിൽ സിനിമാപ്രേമികൾക്കിടയിൽ വ്യത്യസ്തമായ അഭിപ്രായമായിരുന്നു. ഹാരിപ്പോട്ടറിലെ പ്രൊഫസ്സർ സ്‌നാപ്പ് എന്ന കഥാപാത്രത്തെ അനശ്വരനാക്കിയ റിക്ക്മാനെ എല്ലാവരും ഇഷ്ടപ്പെട്ടു. അപ്രതീക്ഷിതമായുണ്ടായ അദ്ദേഹത്തിന്

വില്ലൻ വേഷങ്ങളിൽ ശ്രദ്ധേയരാവുന്ന നടന്മാരോട് പ്രേക്ഷകർക്ക് അത്ര താത്പര്യം തോന്നണമെന്നില്ല. എന്നാൽ, അലൻ റിക്ക്മാന്റെ കാര്യത്തിൽ സിനിമാപ്രേമികൾക്കിടയിൽ വ്യത്യസ്തമായ അഭിപ്രായമായിരുന്നു.
ഹാരിപ്പോട്ടറിലെ പ്രൊഫസ്സർ സ്‌നാപ്പ് എന്ന കഥാപാത്രത്തെ അനശ്വരനാക്കിയ റിക്ക്മാനെ എല്ലാവരും ഇഷ്ടപ്പെട്ടു. അപ്രതീക്ഷിതമായുണ്ടായ അദ്ദേഹത്തിന്റെ വിയോഗം സിനിമാ പ്രേമികളെ നൊമ്പരപ്പെടുത്തുന്നതും അതുകൊണ്ടുതന്നെ.
69-കാരനായ റിക്ക്മാൻ അർബുദത്തിന് കീഴടങ്ങിയാണ് ലോകത്തുനിന്ന് യാത്രയായത്. അനശ്വരമായ ഒട്ടേറെ കഥാപാത്രങ്ങൾക്ക് ജന്മം നൽകിയ റിക്ക്മാന് വിടനൽകാൻ ഹാരി പോട്ടറിലെ ഡാനിയേൽ റാഡ്ക്ലിഫും എമ്മ തോംസണുമടക്കമുള്ള മറ്റ് അഭിനേതാക്കളും എത്തിയിരുന്നു. ഹോളിവുഡ് ലോകവും റിക്ക്മാന്റെ സംഭാവനകളെ അനുസ്മരിച്ചു.
മികച്ച അഭിനേതാവും നല്ലൊരു മനുഷ്യനുമായിരുന്നു റിക്്മാനെന്ന് ഹാരിപ്പോട്ടറിന്റെ എഴുത്തുകാരി ജെ.കെ. റൗളിങ് അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ മരണം തന്നെ നടുക്കിയെന്നും അവർ പറഞ്ഞു. ഹോളിവുഡിന് നല്ലൊരു അഭിനയപ്രതിഭയെയാണ് നഷ്ടമായതെന്നും റൗളിങ് പറഞ്ഞു.
നാടകവേദിയിലും സിനിമയിലും ഒരുപിടി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് റി്ക്ക്മാൻ. റോയൽ ഷേക്‌സ്പിയർ കമ്പനിയിലെ അഭിനേതാവായിരുന്ന റിക്ക്മാൻ, ചലച്ചിത്രലോകത്തെ പ്രകടനങ്ങളുടെ പേരിലാണ് ലോകമെങ്ങും സുപരിചിതനായത്. ഡൈ ഹാർഡിലെ ഹാൻസ് ഗ്രൂബറും ഹാരിപ്പോട്ടറിലെ പ്രൊഫസ്സർ സ്‌നാപ്പും അനശ്വരങ്ങളായ കഥാപാത്രങ്ങളാണ്.
റോബിൻ ഹുഡിലെ ഷെരീഫ്, ട്രൂലി മാഡ്‌ലി ഡീപ്പ്‌ലിയിലെ ജെയ്മി, സെൻസ് ആൻഡ് സെൻസിബിലിറ്റിയിലെ കേണൽ ബ്രണ്ടൻ തുടങ്ങിയ കഥാപാത്രങ്ങളും ഏറെ പ്രശംസ നേടി. റാസ്പുട്ടിൻ; ഡാർക്ക് സെർവന്റ് ഓഫ് ഡെസ്റ്റിനിയിലെ അഭിനയത്തിന് 1995-ൽ ഗോൾഡൻ ഗ്ലോബ്, എമ്മി, സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ് തുടങ്ങിയ പുരസ്‌കാരങ്ങളും തേടിയെത്തി. നിരവധി കഥാപാത്രങ്ങൾ സിനിമാ നിരൂപകരുടെ പ്രശംസയ്ക്ക് പാത്രമാവുകയും ചെയ്തു.

