കൊച്ചി: ഹർത്താലിന് ആഹ്വാനം ചെയ്യുന്ന രാഷ്ട്രീയ പാർട്ടികളെ നിലയ്ക്കു നിർത്താതെ പൊതുജനങ്ങളെ ബന്ദിയാക്കാൻ അനുവദിക്കുന്നതു സർക്കാരിന്റെ ഭാഗത്തു നിന്നുള്ള ഗുരുതര വീഴ്ചയാണെന്നു ഹൈക്കോടതി.

എൽഡിഎഫ് ആഹ്വാനം ചെയ്ത പൊതുപണിമുടക്കിനിടെ കല്ലേറിൽ കാഴ്ച നഷ്ടപ്പെട്ട ഡ്രൈവർക്കു നഷ്ടപരിഹാരം നൽകേണ്ട ബാധ്യത സർക്കാരിനുണ്ടെന്ന സിംഗിൾ ജഡ്ജിയുടെ വിധി ശരിവച്ചുകൊണ്ടാണു കോടതി വിധി. സർക്കാരും സംസ്ഥാന പൊലീസ് മേധാവിയും സമർപ്പിച്ച അപ്പീൽ ആക്ടിങ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് തള്ളി. പൗരന്റെ ജീവൻ രക്ഷിക്കുകയെന്നതു സർക്കാരിന്റെ പ്രാഥമികവും പരമപ്രധാനവുമായ കടമയാണെന്നു കോടതി വ്യക്തമാക്കി.

സർക്കാർ ഏഴുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു സിംഗിൾ ജഡ്ജിയുടെ വിധി. തുകയുടെ 75% എൽഡിഎഫ് കൺവീനർ, സിഐടിയു ജനറൽ സെക്രട്ടറി എന്നിവരിൽ നിന്ന് ഈടാക്കാമെന്നും നിർദ്ദേശിച്ചിരുന്നു. ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സർക്കാരിനുള്ളതിനാൽ ബന്ദ്, ഹർത്താൽ ദിനങ്ങളിലെ നാശനഷ്ടങ്ങൾക്കു പരിഹാരം നൽകാൻ സർക്കാരിനു ബാധ്യതയുണ്ടെന്നും വ്യക്തമാക്കി. ഇതിനെതിരെയാണ് സർക്കാർ അപ്പീൽ നൽകിയത്.

കേരളത്തിന്റെ പൊതുജീവിതത്തിലേക്കു മുന്നറിയിപ്പില്ലാതെ കടന്നുവരുന്ന ഹർത്താൽ പണ്ടേ നിരോധിക്കപ്പെട്ട ബന്ദിന്റെ മറുരൂപമാണെന്നും കോടതി ചൂണ്ടിക്കാട്ടി. നഷ്ടപരിഹാര ബാധ്യതയുടെ 25% സർക്കാരിൽ ചുമത്തിയതു ശരിയല്ലെന്നായിരുന്നു സർക്കാരിന്റെ വാദം. അക്രമങ്ങൾക്ക് ഉത്തരവാദികളായ രാഷ്ട്രീയ പാർട്ടികൾക്കാണു നഷ്ടപരിഹാരം നൽകേണ്ട ബാധ്യതയെന്നും പറഞ്ഞു. ഇതാണ് ഹൈക്കോടതി തള്ളിയത്.