ഷിക്കാഗോ: കേരളത്തിലെ കൊയ്ത്തുത്സവത്തിന്റെ ഓർമ്മകളെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ ഷിക്കാഗോ മാർത്തോമ്മാ യുവജനസഖ്യം ഈ വർഷത്തെ ഹാർവെസ്റ്റ് ഫെസ്റ്റിവൽ കൊണ്ടാടി. കേരളത്തിൽ നിന്നെത്തിച്ച വിവിധ തുണിത്തരങ്ങളുടെ വിപണനം, നാടൻ ഭക്ഷണങ്ങളുടെ വിവിധ സ്റ്റാളുകൾ, സന്ധ്യയെ നിറച്ചാർത്തണിയിച്ചുകൊണ്ട് നടന്ന വിവിധ കലാപരിപാടികൾ, വിവിധതരം പച്ചക്കറികളുടെയും ഫലങ്ങളുടെയും ലേലം തുടങ്ങി തനി നാടൻ രീതിയിൽ നടന്ന ഹാർവെസ്റ്റ് ഫെസ്റ്റിവൽ ഏവരിലും ആഹ്ലാദം ഉളവാക്കി. കുഞ്ഞുങ്ങൾ മുതൽ വിവിധ പ്രായത്തിലുള്ളവർ ഉത്സവത്തിന്റെ ഭാഗമായപ്പോൾ തീർത്തും അന്തരീക്ഷം കേരളത്തിലെ ഏതോ ഗ്രാമത്തിൽ കൊണ്ടാടുന്ന കൊയ്ത്തുത്സവത്തിന്റെ പ്രതീതി സൃഷ്ടിച്ചു.

ഓഗസ്റ്റ് 22 ശനിയാഴ്ച വൈകിട്ട് 4.30ന് ആരംഭിച്ച വിപണനമേളയുടെ ഉദ്ഘാടനത്തോടെ ഹാർവെസ്റ്റ് ഫെസ്റ്റിവലിന് ആരംഭമായി. ആദ്യ വിപണനം ഷിക്കാഗോ മാർത്തോമ്മ ഇടവക വികാരി റവ. എബ്രഹാം സ്കറിയായിൽ നിന്നും മറിയാമ്മ പിള്ള, സാറാ ജോർജ് എന്നിവർ ഏറ്റുവാങ്ങി നിർവഹിച്ചു. തുടർന്നു നടന്ന ഉത്ഘാടന സമ്മേളനത്തിൽ ഷിക്കാഗോ സെന്റ് തോമസ് മാർത്തോമ്മാ ഇടവക വികാരി റവ. ഡോ. ശലോമോൻ കെ. ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.

യുവജനസഖ്യം, ഇടവക കമ്മിറ്റി അംഗങ്ങൾ, റവ. സോനു വർഗ്ഗീസ് തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു. തുടർന്ന് വർണ്ണ വൈവിധ്യങ്ങൾ ചൊരിഞ്ഞ് വിവിധ തരത്തിലുള്ള കലാപരിപാടികൾ അരങ്ങേറി. രാവോളം നീണ്ടുനിന്ന ഹാർവെസ്റ്റ് ഫെസ്റ്റിവലിൽ ധാരാളം പേർ പങ്കെടുത്തു. ഇതിൽനിന്നും ലഭിക്കുന്ന വരുമാനം കേരളത്തിലെ ഭവനരഹിതർക്ക് സുന്ദരമായ ഭവനം നിർമ്മിച്ചു നൽകാൻ ഉപയോഗിക്കുന്നു. റവ. ബൈജു മാർക്കോസ്, റവ. ഫാ. ബാബു മഠത്തിപറമ്പിൽ എന്നിവർ ഫെസ്റ്റിവലിൽ പങ്കെടുത്തു. യുവജനസഖ്യം സെക്രട്ടറി പ്രമി തോമസ് ഏവർക്കും സ്വാഗതം ആശംസിക്കുകയും ഹാർവെസ്റ്റ് ഫെസ്റ്റിവൽ കൺവീനർ ഷിജി അലക്സ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ജോമി റോഷൻ, ലിൻസി മാത്യു എന്നിവർ പരിപാടികളുടെ അവതാരകർ ആയിരുന്നു.