ന്യുയോർക്ക്: മീടുക്യാമ്പയിനിൽ കുടങ്ങിയ പീഡന വീരൻ ഹാർവി വെയ്ൻസ്റ്റീൻ ഇന്നലെ അറസ്റ്റിലായി സിനിമ മേഖലയിലെ കാസ്റ്റിങ് കൗച്ചിനെപ്പറ്റി ഹോളിവുഡിലെ നടിമാർ ആരംഭിച്ച മീടു ക്യാമ്പയിനിലാണ് പ്രശ്ത നിർമ്മതാവിനെതിരെ എൺപതിലധികം നടിമാർ ലൈംഗിക ആരോപണം ഉന്നയിച്ചത്. ഈ സംഭവത്തോടെയാണ് ചലച്ചിത്ര മേഖലയിൽ മീടു ക്യാമ്പയിൻ ആരംഭിച്ചതും. 66 വയസായ ഹാർലി ഇപ്പോൾ അറസ്റ്റിലായത് രണ്ടു മാനഭംഗകേസുകളിലാണ്.

സ്ത്രീകളുടെ സമ്മതമില്ലാതെ താൻ ഒന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം പൊലിസിനോട് പറഞ്ഞു. ഒരു മില്യൻ ഡോളർ കെട്ടിവച്ച് ഹാർവി വെയ്ൻസ്റ്റൻ ജാമ്യത്തിലിറങ്ങി. നിരീക്ഷണ ഉപകരണം ഘടിപ്പിക്കണമെന്ന നിബന്ധനയോടെയാണ് മാൻഹാട്ടൻ കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്.

ലോവർ മൻഹാറ്റനിലെ പൊലീസ് സ്റ്റേഷനിൽ എത്തിയ വയ്ൻസ്റ്റീനെ വിലങ്ങുവച്ചാണു കോടതിയിൽ ഹാജരാക്കിയത്. ന്യൂയോർക്ക് കോടതി കർശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചു. ബലാത്സംഗം, ലൈംഗിക കുറ്റകൃത്യം, ലൈംഗികമായി ദുരുപയോഗം ചെയ്യൽ എന്നീ കുറ്റങ്ങൾ വെയ്ൻസ്റ്റനെതിരേ ചുമത്തിയെന്ന് ന്യൂയോർക്ക് പൊലിസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ഇരകൾ നീതി തേടി ധൈര്യത്തോടെ മുന്നോട്ടുവന്നതിന് പൊലിസ് നന്ദി പറഞ്ഞു.

ഹോളിവുഡിലെ ഏറ്റവും പ്രബലനായ നിർമ്മാതാവായിരുന്ന വെയ്ൻസ്റ്റീനെതിരെ ആൻജലീന ജോളി, സൽമ ഹയേക്, ഉമ തുർമൻ, ആഷ്ലി ജൂഡ് എന്നീ പ്രമുഖ നടിമാർ അടക്കം എൺപതിലേറെ സ്ത്രീകളാണ് കഴിഞ്ഞ മാസങ്ങളിൽ പീഡനാരോപണങ്ങളുമായി രംഗത്തെത്തിയത്. തൊഴിൽ മേഖലയിലെ ലൈംഗിക ചൂഷണത്തിനെതിരായ 'മീ ടൂ' മുന്നേറ്റത്തിനു പ്രേരണയായത് ഈ സംഭവമാണ്.

2004നും 2013നും ഇടയിൽ നടന്ന ലൈംഗികാതിക്രമങ്ങളുടെ പേരിൽ രണ്ടു സ്ത്രീകൾ നൽകിയ പരാതിയിലാണ് ഇപ്പോൾ കേസെടുത്തിട്ടുള്ളത്. കുറ്റം തെളിഞ്ഞാൽ 25 വർഷംവരെ തടവുശിക്ഷ ലഭിക്കാം.

കഴിഞ്ഞ വർഷം ഒക്ടോബറിൽ ന്യൂയോർക്ക് ടൈംസും ന്യൂയോർക്കറുമാണ് മിറാമാക്‌സ് സ്റ്റുഡിയോയുടെ സ്ഥാപകനായ വയ്ൻസ്റ്റീനിനെതിരായ ആരോപണങ്ങൾ വെളിച്ചത്തു കൊണ്ടുവന്നത്. ഇതെ തുടർന്നാണു ദശകങ്ങൾക്കു മുൻപേ സംഭവിച്ചതടക്കമുള്ള ദുരനുഭവങ്ങൾ തുറന്നു പറഞ്ഞ് ഒട്ടേറെ സ്ത്രീകൾ രംഗത്തെത്തിയത്. വയ്ൻസ്റ്റീനെതിരായ മറ്റു പരാതികളിലും പൊലീസ് അന്വേഷണം നടത്തിവരികയാണ്.