- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'മകളുടെ വിവാഹമാണ്; ചടങ്ങിൽ ബിജെപി, ആർഎസ്എസ്, ജെജെപി നേതാക്കൾ പങ്കെടുക്കരുത്'; ഹരിയാനയിലെ കർഷക നേതാവിന്റെ മകളുടെ ക്ഷണക്കത്ത് വൈറലാകുന്നു
ചണ്ഡിഗഡ്: കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചെങ്കിലും പ്രതിഷേധം അണയാതെ കർഷകരുടെ മനസ്സുകൾ. ബിജെപി നേതാക്കളോട് അടക്കമുള്ള പ്രതിഷേധം തുറന്നു പ്രകടിപ്പിക്കുന്ന ഹരിയാന സ്വദേശിയായ കർഷക നേതാവിന്റെ മകളുടെ കല്ല്യാണ ക്ഷണക്കത്ത് വൈറലാകുന്നു.
വാർത്ത ഏജൻസി യുഎൻഐയുടെ റിപ്പോർട്ട് പ്രകാരം വിവാദ കാർഷിക ബില്ലുകൾ പിൻവലിച്ചതിന് ശേഷവും വലിയ രാഷ്ട്രീയ ആഹ്വാനമാണ് ഈ വിവാഹ ക്ഷണക്കത്ത് എന്നാണ് പറയുന്നത്. വിവാഹ ചടങ്ങിലേക്ക് ബിജെപി, ആർഎസ്എസ്, ജെജെപി പ്രവർത്തകർ വരരുത് എന്നാണ് ക്ഷണക്കത്ത് വ്യക്തമാക്കിയത്.
വിശ്വവീർ ജാട്ട് മഹാസഭ ദേശീയ പ്രസിഡന്റും ജയ് ജവാൻ ജയ് കിസാൻ മസ്ദൂർ കോൺഗ്രസ് മുൻ അധ്യക്ഷനുമായ രാജേഷ് ധങ്കാർ ആണ് കാർഷിക നിയമങ്ങളോട് വ്യത്യസ്തമായ രീതിയിൽ എതിർപ്പ് പ്രകടിപ്പിച്ചത്. ഈ വർഷം ഡിസംബർ ഒന്നാം തിയ്യതി നടക്കുന്ന മകളുടെ വിവാഹ ചടങ്ങിൽ ബിജെപി, ആർഎസ്എസ്, ജെജെപി പ്രവർത്തകർ പങ്കെടുക്കരുത് എന്നാണ് കത്ത് പറയുന്നത്. ഹരിയാനയിലെ ബിജെപിയുടെ സഖ്യകക്ഷിയാണ് ജെജെപി.
പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷവും തന്റെ മകളുടെ വിവാഹ കത്തിൽ എഴുതിയതിൽ നിന്നും പിന്നോട്ടില്ലെന്നാണ് രാജേഷ് ധങ്കാർ പറയുന്നത്. നിയമങ്ങൾ ഔദ്യോഗികമായി പിൻവലിക്കുന്നതുവരെ സമരം തുടരുമെന്നും അതിന്റെ പ്രതിഷേധം നടത്തുമെന്നുമാണ് രാജേഷ് ധങ്കാർ വാർത്ത ഏജൻസിയോട് പറഞ്ഞത്.
അടുത്തിടെ കാർഷിക നിയമങ്ങൾ പിൻവലിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപനം നടത്തിയിരുന്നു. ഇത് ഔദ്യോഗികമായി നടപ്പിലാക്കാനുള്ള ബില്ല് വരുന്ന ശൈത്യകാല പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഇപ്പോൾ വൈറലായ കത്ത് മോദിയുടെ പ്രഖ്യാപനത്തിന് മുൻപ് തയ്യാറാക്കിയതാണ്. കാർഷിക ബില്ലിനെ എതിർത്ത് ഹരിയാനയിലെ ബിജെപി-ജെജെപി സഖ്യ സർക്കാരിനെതിരെ കഴിഞ്ഞ ഒരു വർഷമായി സമരം നടത്തുന്ന സംയുക്ത കർഷ മുന്നണിയിൽ അംഗമാണ് ജയ് ജവാൻ ജയ് കിസാൻ മസ്ദൂർ കോൺഗ്രസ്.




