ന്യൂഡൽഹി: അഴിമതിക്കെതിരെ പോരാട്ടം നയിച്ചാണ് അരവിന്ദ് കെജ്രിവാൾ ഡൽഹിയിലെ മുഖ്യമന്ത്രി കസേരയിൽ എത്തിയത്. ഇങ്ങനെയുള്ള കെജ്രിവാൾ അഴിമതിക്കെതിരെ യാതൊരു വിട്ടുവീഴ്‌ച്ചക്കും തയ്യാറല്ല. അതുകൊണ്ട് തന്നെ സ്വന്തം മന്ത്രിസഭയിലെ ഒരു അംഗത്തിന് നേരെ അഴിമതി ആരോപണം ഉയർന്നപ്പോൾ ഉടൻ തന്നെ പുറത്താക്കി കെജ്രിവാൾ മാതൃകയായി.

ഭക്ഷ്യ, പരിസ്ഥിതി മന്ത്രി അസീം അഹമ്മദ് ഖാനെയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയത്. മന്ത്രിക്കെതിരെയുള്ള തെളിവുകൾ പരിശോധിച്ച് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേസിൽ സിബിഐ അന്വേഷണം വേണമെന്ന് കെജ്രിവാൾ ആവശ്യപ്പെട്ടു. വാർത്താസമ്മേളനം വിളിച്ച് ലൈവായിട്ടാണ് മന്ത്രിയെ കെജ്രിവാൾ പുറത്താക്കിയത്. ഒരു ബിൽഡറുമായുള്ള വഴിവിട്ട ബന്ധത്തെ തുടർന്നാണ് അദ്ദേഹത്തിനെതിരെ നടപടിയെടുത്തത്. ഇവർ തമ്മിലുള്ള ഒരു മണിക്കൂർ സംഭാഷണത്തിന്റെ റെക്കോർഡിങ് കെജ്രിവാൾ പുറത്തു വിടുകയും ചെയ്തു. പകരം ഇമ്രാൻ ഹുസൈന് ചുമതല നൽകി.

'ജനങ്ങൾ ഞങ്ങളെ സത്യസന്ധരായ രാഷ്ട്രീയക്കാരായാണ് കാണുന്നത്. അധികാരം നിലനിർത്താനായി എന്തും ചെയ്യില്ല. അതിനാൽ തന്നെ മന്ത്രിസഭയിലെയും സർക്കാരിലെയും ഉദ്യോഗസ്ഥരടക്കം അഴിമതിക്കാരെ വെറുതെ വിടില്ല' ഫകെജ്രിവാൾ വ്യക്തമാക്കി. മാദ്ധ്യമപ്രവർത്തകരല്ല തനിക്ക് ഓഡിയോ തന്നതെന്നും ആർക്കും ഇതിനെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നില്‌ളെന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരിയിൽ ചുമതലയേറ്റ ആം ആദ്മി പാർട്ടി സർക്കാറിൽ നിന്നും പുറത്താക്കപ്പെടുന്ന രണ്ടാമത്തെ മന്ത്രിയാണ് അസീം അഹമ്മദ് ഖാൻ. വ്യാജ ബിരുദക്കേസിൽ നിയമ മന്ത്രി ജിതേന്ദർ തോമർ പുറത്തായിരുന്നു. ആം ആദ്മി പാർട്ടിയുടെ ന്യൂനപക്ഷ വിഭാഗത്തിന്റെ പ്രധാന നേതാവാണ് അസീം അഹമ്മദ് ഖാൻ. മാതിയ മഹൽ നിയമസഭാ മണ്ഡലത്തിൽ അഞ്ചു തവണ എംഎ‍ൽഎ ആയിരുന്ന ശുഐബ് ഇക്‌ബാലിനെ പരാജയപ്പെടുത്തിയാണ് ഇദ്ദേഹം നിയമസഭയിലെത്തിയത്.