കൊച്ചി: സംസ്ഥാനത്തെ നഴ്സുമാർ തിങ്കളാഴ്ച മുതൽ നടത്താനിരിക്കുന്ന അനിശ്ചിതകാല സമരത്തിനെതിരെ ഹൈക്കോടതി.സമരത്തിനെതിരെ എസ്മ പ്രയോഗിക്കണമെന്ന് നിർദ്ദേശം നൽകിയ കോടതി സമരക്കാർ മനുഷ്യ ജീവന് വില കൽപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
സ്വകാര്യ ആശുപത്രി ഉടമകൾ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഹർജിയിൽ വിശദമായ വാദം തിങ്കളാഴ്ച കേൾക്കും.അതേസമയം കോടതി ഉത്തരവ് അപഹാസ്യമാണെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ പ്രതികരിച്ചു.സമരവുമായി മുന്നോട്ട് പോകുമെന്നും നഴ്‌സുമാർ വ്യക്തമാക്കി.

അനിശ്ചിത കാല സമരവുമായി നഴ്സുമാർ മുമ്പോട്ടു പോകുന്ന സാഹചര്യത്തിലാണ് ആശുപത്രി ഉടമകൾ ഹൈക്കോടതിയെ സമീപിച്ചത്. കേന്ദ്ര മാനദണ്ഡപ്രകാരമുള്ള ശമ്പള വർധന സർക്കാരിന്റെ പരിഗണനയിലാണെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. ഈ കാര്യവും കോടതി പരിഗണിച്ചു. ഇതു കൂടാതെ നഴ്സുമാരുടെ സംഘടന സമർപ്പിച്ച ഹർജിയും കോടതിയുടെ പരിഗണനയിലുണ്ട്. ഇവയും തിങ്കളാഴ്ച പരിഗണിക്കും.

സമരവുമായി നഴ്‌സുമാർ മുന്നോട്ടുപോയാൽ തിങ്കളാഴ്ച മുതൽ ആശുപത്രികളുടെ പ്രവർത്തനം ഭാഗികമായി നിർത്തിവെയ്ക്കുമെന്ന് ആശുപത്രി മാനേജ്‌മെന്റുകൾ പറഞ്ഞിരുന്നു.
സ്വകാര്യ ആശുപത്രികളുടെ ചൂഷണത്തിനെതിരെ നഴ്‌സുമാർ സമരം പ്രഖ്യാപിച്ചപ്പോൾ സർക്കാരും മാനേജ്‌മെന്റുകളും നടത്തിയ ചർച്ചയിൽ കുറഞ്ഞ ശമ്പളം 8775 രൂപയിൽ നിന്ന് 17,200 രൂപയാക്കിയിരുന്നു.

എന്നാൽ സുപ്രീം കോടതി ശുപാർശചെയ്ത 27,800 രൂപ അനുവദിക്കണമെന്ന ആവശ്യവുമായി തിങ്കളാഴ്ച മുതൽ അനിശ്ചിതകാല സമരം നടത്താനാണ് നഴ്‌സുമാരുടെ തീരുമാനം.