ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ വിശ്വാസവോട്ടെടുപ്പിന് ഏർപ്പെടുത്തിയിരുന്ന സ്റ്റേ മദ്രാസ് ഹൈക്കോടതി നീട്ടി. നവംബർ രണ്ട് വരെ വോട്ടെടുപ്പ് നടത്തരുതെന്നും കോടതി ഉത്തരവിട്ടു.

19 എംഎൽഎമാർ സർക്കാരിനു പിന്തുണ പിൻവലിച്ച പശ്ചാത്തലത്തിലാണ് വിശ്വാസവോട്ടെടുപ്പ് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടിയായ ഡിഎംകെ കോടതിയെ സമീപിച്ചത്. പിന്നീട് ഈ കേസിൽ ദിനകരൻ പക്ഷത്തെ എംഎൽഎമാരും കക്ഷി ചേർന്നിരുന്നു.

അതേസമയം 18 എംഎൽഎമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിയിൽ വാദം കേൾക്കുന്നത് കോടതി നവംബർ രണ്ടിലേക്ക് മാറ്റി. അയോഗ്യരാക്കപ്പെട്ട എംഎൽഎമാരുടെ പരാതിയിൽ സ്പീക്കർക്കും മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും അണ്ണാ ഡിഎംകെ ചീഫ് വിപ്പിനും കോടതി നേരത്തെ നോട്ടീസ് അയച്ചു.അയോഗ്യരാക്കിയ നടപടി ചോദ്യം ചെയ്തു എംഎൽഎമാർ നൽകിയ ഹർജിയിലായിരുന്നു കോടതി നടപടി.