തിരുവനന്തപുരം: ശബരിമല കയറ്റത്തിനെന്ന പോലെ അഗസ്ത്യാർകൂട കയറ്റത്തിനും ലിംഗവിവേചനം അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി. അഗസ്ത്യാർകൂടത്തിൽ സ്ത്രീകൾക്കും ട്രെക്കിങ്ങിന് അനുമതി നൽകി ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. ട്രക്കിങ്ങിന് സർക്കാർ തയ്യാറാക്കിയ മാർഗ്ഗനിർദ്ദേശം അതേപടി പാലിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ആദിവാസികളുടെ പൂജ നടക്കുന്ന ഭാഗത്തേക്ക് സഞ്ചാരികളെ അനുവദിക്കരുതെന്നും ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

വ്യത്യസ്തമായ രണ്ടു ഹർജികൾ പരിഗണിച്ചുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ട്രെക്കിങിനായി സ്ത്രീകളെ അനുവദിക്കരുതെന്നായിരുന്നു കാണി ആദിവാസി വിഭാഗത്തിന്റെ ആവശ്യം, ട്രക്കിങ് അനുവദിക്കണമെന്നായിരുന്നു വിവിധ വനിതാ സംഘടനകളുടെ ഹർജി. വർഷത്തിൽ ഒരുമാസം മാത്രമാണ് അഗസ്ത്യമല സന്ദർശകർക്കായി തുറന്നുകൊടുക്കുന്നത്. സ്ത്രീകൾക്കും 14 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും പോകാനാവില്ലെന്നായിരുന്നു വനംവകുപ്പ് ഉത്തരവ്.ട്രക്കിങ്ങ് അനുവദിച്ചിരിക്കുന്ന അഗസ്ത്യാർകൂടത്തിൽ ലിംഗ വിവേചനം പാടില്ലെന്ന നിരീക്ഷണത്തോടെ ജസ്റ്റിസ് അനു ശിവരാമനാണ് വിലക്ക് നീക്കിയത്.

നേരത്തെ വനംവകുപ്പായിരുന്നു അഗസ്ത്യാർകൂടത്തിൽ സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ച് ഉത്തരവ് ഇറക്കിയിരുന്നത്. അപകടസാധ്യത മുന്നിൽ കണ്ടാണ് സ്ത്രീകളെ ഒഴിവാക്കുന്നതെന്നായിരുന്നു ഉയർന്നിരുന്ന വാദങ്ങൾ. സമുദ്രനിരപ്പിൽ നിന്ന് 1868 മീറ്റർ ഉയരത്തിലുള്ള കൊടുമുടിയാണ് അഗസ്ത്യമല. കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലും തമിഴ്‌നാട്ടിലെ തിരുനെൽവേലി, കന്യാകുമാരി ജില്ലകളിലുമായി വ്യാപിച്ചുകിടക്കുന്നു. യുനെസ്‌കോയുടെ സംരക്ഷിത ജൈവമണ്ഡലപദവി ലഭിച്ച ഈ മലനിരകൾ ലോക പൈതൃക പട്ടികയിലേക്കും പരിഗണിക്കപ്പെട്ടിരിക്കുന്നു. ചെന്തുരുണി, പേപ്പാറ, നെയ്യാർ, തമിഴ്‌നാട്ടിലെ കളക്കാട്, മുണ്ടൻതുറ കടുവസങ്കേതം എന്നീ വനമേഖലകൾ അതിരിടുന്ന പ്രദേശമാണ്.