കൊച്ചി: ശബരിമലയിൽ അക്രമം നടത്തിയവർക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഒരുകാരണവശാലും അക്രമത്തെ ന്യായീകരിക്കാൻ കഴിയില്ലെന്നും സമരം സുപ്രീം കോടതി വിധിക്ക് എതിരെയാണെന്നും കോടതി നിരീക്ഷിച്ചു. അറസ്റ്റിലായവർക്ക് ജാമ്യം അനുവദിച്ചാൽ അക്രമം ആവർത്തിക്കുമെന്നും പറഞ്ഞ കോടതി ജാമ്യം നിഷേധിച്ചു. റിമാന്റിൽ കഴിയുന്ന അഭിഭാഷകന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. തൃപ്പൂണിത്തുറ സ്വദേശി ഗോവിന്ദ് മധുസൂദനന്റെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.

തുലാമാസ പൂജകൾക്കായി നട തുറക്കവെ നിലയ്ക്കലിൽ അഭിഭാഷകൻ അക്രമം നടത്തിയതിന് തെളിവുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്. ആൾക്കൂട്ട അക്രമത്തിന്റെ മുൻപന്തിയിൽ ഇയാൾ ഉണ്ടായിരുന്നതായി കോടതിക്ക് ബോധ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. പൊലീസിനെ അക്രമിക്കുകയും കെഎസ്ആർടിസി ബസ് അടക്കമുള്ള വാഹനങ്ങൾ തകർത്തെന്നുമാണ് അഭിഭാഷകനെതിരെയുള്ള കേസ്.

പ്രതി അക്രമത്തിൽ പങ്കെടുത്തു എന്നതിന് പ്രഥമദൃഷ്ട്യാ തെളിവുകളും സാക്ഷിമൊഴികളുമുണ്ട്. സുപ്രീംകോടതി വിധിക്കെതിരെയാണ് സമരം നടന്നത്. ജാമ്യം അനുവദിക്കുന്നത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ ഇടയാക്കും അന്വേഷണം പ്രാഥമിക ഘട്ടത്തിലെന്നും കോടതി നിരീക്ഷിച്ചു. അക്രമം നടന്ന സ്ഥലങ്ങളിൽ പ്രതിയുടെ സാന്നിധ്യം ഉറപ്പു വരുത്തുന്ന ചിത്രങ്ങൾ പൊലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു. ശബരിമല അക്രമവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെത്തിയ ആദ്യ ജാമ്യാപേക്ഷയാണ് ഇത്.

ജാമ്യം അനുവദിക്കുന്നത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ ഇടയാക്കുമെന്ന നിരീക്ഷണം കോടതി നടത്തി. ന്യായീകരിക്കാനാവാത്ത അക്രമസംഭവങ്ങളാണ് ശബരിമലയിൽ അരങ്ങേറിയതെന്നും കോടതി പറഞ്ഞു. നേരത്തെ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ പത്തനംതിട്ട ജില്ലാസെഷൻസ് കോടതി തള്ളിയിരുന്നു. സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് എത്തിയ പൊലീസ് ഉദ്യോഗസ്ഥരെയും വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെയും ആക്രമിച്ച പ്രതികളുടെ ജാമ്യാപേക്ഷയാണ് പത്തനംതിട്ട ജില്ലാസെഷൻസ് കോടതി തള്ളിയത്.

നിയമം കയ്യിലെടുത്ത് വിളയാടിയ പ്രതികൾക്ക് ജാമ്യം നൽകുന്നത് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുമെന്നും അന്ന് കോടതി നിരീക്ഷിച്ചിരുന്നു. പ്രതികൾക്ക് ജാമ്യം അനുവദിച്ചാലത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും കോടതി പറഞ്ഞു. കെഎസ്ആർടിസി ബസുകൾക്ക് 23,84,500 രൂപയും പൊലീസ് വാഹനങ്ങൾക്ക് 1,53,000 രൂപയും അക്രമികൾ നഷ്ടമുണ്ടാക്കിയതായാണ് പ്രാഥമികമായി കണക്കാക്കുന്നത്.