കൊച്ചി: സന്നിധാനത്ത് പ്രതിഷേധങ്ങൾ പാടില്ലെന്ന് ഹൈക്കോടതി. പൊലീസിന് മാന്യമായ പരിശോധന നടത്താം. മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്ക് ശബരിമലയിൽ മൂന്നുനിരീക്ഷകരെ കോടതി നിയോഗിച്ചു. ജസ്റ്റിസ് പി.ആർ. രാമൻ, ജസ്റ്റിസ് സിരിജഗൻ, ഡിജിപി ഹേമചന്ദ്രൻ എന്നിവരാണ് നിരീക്ഷകർ. ഈ തീർത്ഥാടനകാലത്തേക്കാണ് നിരീക്ഷകരെ നിയോഗിച്ചത്. ശബരിമലയിൽ നിരോധനാജ്ഞ നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി. സ്ത്രീകൾക്കും കുട്ടികൾക്കും നടപ്പന്തലിൽ വിരിവയ്ക്കാം. പൊലീസിൽ വിശ്വാസമുണ്ടെന്നും കോടതി പറഞ്ഞു.

ശബരിമല കേസുകൾ പരിഗണിക്കുന്നതിനിടെ കോടതി സർക്കാരിനെയും പൊലീസിനെയും ശക്തമായ ഭാഷയിൽ വിമർശിച്ചിരുന്നു. ദർശനത്തിനെത്തിയ ഹൈക്കോടതി സിറ്റിങ് ജഡ്ജിയെ പൊലീസ് അപമാനിച്ചത് തെറ്റായ നടപടിയാണ്. ജഡ്ജിയെ തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെതിരെ സ്വമേധയാ കേസെടുക്കാൻ ഒരുങ്ങിയതാണ്. എന്നാൽ, ജഡ്ജി വിസമ്മതിച്ചതിനാലാണ് കേസെടുക്കാതിരുന്നത്. ഉദ്യോഗസ്ഥന്റെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. വളരെ മോശം അനുഭവം ഉണ്ടായിട്ടും കോടതി അയാളുടെ പേര് പറയാത്തത് അയാളുടെ ഭാവി നശിപ്പിക്കേണ്ട എന്ന് കരുതിയാണെന്നും കോടതി വ്യക്തമാക്കി. ജഡ്ജിയുടെ മഹാമനസ്‌കത ബലഹീനതയായി കാണരുതെന്നും കോടതി പറഞ്ഞു. ശബരിമല കേസുകൾ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം

നിലയ്ക്കലിന്റെ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥൻ ഹൈക്കോടതി ജഡ്ജിയെ അപമാനിച്ചതായി നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് ഹൈക്കോടതിയുടെ പരാമർശം. ആരോപണവിധേയനായ ഉദ്യോഗസ്ഥൻ എസ്‌പി യതീഷ് ചന്ദ്രയാണെന്നും വാർത്തകളുണ്ടായിരുന്നു. എന്നാൽ, അദ്ദേഹം അത് നിഷേധിക്കുകയും ചെയ്തു. യതീഷ് ചന്ദ്രയുടെ പേരെടുത്തുപറയാതെയാണെങ്കിലും ഹൈക്കോടതിയുടെ പരാമർശം സർക്കാരിന് തിരിച്ചടിയാണ്. യതീഷ് ചന്ദ്രയുടെ നടപടികളിൽ അപാകതയില്ലെന്ന് മുഖ്യമന്ത്രിയും വിലയിരുത്തിയിരുന്നു. കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണനെ യതീഷ് ചന്ദ്ര നിലയ്ക്കലിൽ അപമാനിച്ചന്നെ് ആരോപണത്തിന് പിന്നാലെയാണ് ജഡ്ജിയെയും അപമാനിച്ചതായി അഭ്യൂഹം പരന്നത്. സന്നിധാനത്തേക്ക് വിളിപ്പിച്ച് ജഡ്ജി യതീഷ് ചന്ദ്രയെ ശാസിച്ചതായും അദ്ദേഹം മാപ്പുപറഞ്ഞതായും വാർത്തകൾ വന്നിരുന്നു.

അതേസമയം, നാമജപം നടത്തുന്നവരെ നിയന്ത്രിക്കുന്നത് എന്തിനെന്നും ഹൈക്കോടതി ചോദിച്ചു. സ്വാമിയേ സ്ത്രീകളെ കയറ്റല്ലേ എന്നല്ലല്ലോ സ്വാമി ശരണം എന്നല്ലേ ഭക്തർ വിളിക്കുന്നത്? പിന്നെങ്ങനെ സുപ്രീം കോടതി വിധിക്ക് എതിരാകുമെന്നും ഹൈക്കോടതി അഡ്വക്കേറ്റ് ജനറലിനോട് ചോദിച്ചു. ശരണമന്ത്രം മുഴക്കുന്നത് നിരോധനാജ്ഞ ലംഘനമല്ലെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. നിരോധനാജ്ഞ ലംഘനമെന്ന് പറഞ്ഞ് നാമ ജപം തടയുകയും ചെയ്യുന്നു. ഇതെന്താണെന്നും കോടതി ചോദിച്ചു. പൊലീസുകാർ തികഞ്ഞ അലംഭാവമാണ് കാണിച്ചത്. നവംബർ 11 ന് അന്നദാന കൗണ്ടറുകൾ പൂട്ടിയത് എന്തിനായിരുന്നു. ഇത് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് പ്രകാരം അനുബന്ധ ഉത്തരവുകൾ പൊലീസിന്റെ ഭാഗത്തു നിന്നുണ്ടാകുന്നു. അതിന്റെ നിയമവശവും ആധാരമായ ഉന്നതകോടതി ഉത്തരവുകളും എതാണെന്ന് കോടതി ചോദിച്ചു. കെ.എസ്.ആർ.ടി.സി 24 മണിക്കൂറും സർവീസ് നടത്തുമെന്ന് കോടതിക്ക് ഉറപ്പ് നൽകിയിരുന്നു. എന്നാൽ അത് പാലിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ശബരിമലയിൽ അക്രമം കാട്ടിയവർക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടായിരുന്നു എന്ന് എജി കോടതിയെ അറിയിച്ചു. ശരണം വിളിച്ചതുകൊണ്ട് മാത്രം നിയമ വിരുദ്ധമായി കൂട്ടം കൂടി എന്ന് പറയാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. മറ്റേതെങ്കിലും പ്രവൃത്തികളിൽ കൂടി പങ്കുണ്ടാവണം, അതെന്താണെന്നും കോടതി ചോദിച്ചു. ഹോട്ടലുകളും താമസ സൗകര്യങ്ങളും അടച്ചിടാനുള്ള പൊലീസ് നിർദ്ദേശം എന്തിനാണെന്നും കോടതി ചോദിച്ചു. സ്ത്രീകളും കുട്ടികളും അവിടെ കുടുങ്ങി പോയില്ലേ എന്നും കോടതി ചോദിച്ചു.

ശബരിമല വിഷയത്തിൽ സുപ്രീം കോടതി ഉത്തരവിനെതിരെ സംസ്ഥാനത്തിന് നിലപാട് എടുക്കാൻ ആവില്ലെന്ന് എജി ഹൈക്കോടതിയിൽ അറിയിച്ചു. ശബരിമലയിലെ പൊലിസ് നടപടി സംബന്ധിച്ച് നൽകിയ വിശദികരണത്തിലാണ് സർക്കാർ നിലപാട് അറിയിച്ചത്. പ്രതിഷേധം നടത്തുന്നവർക്കെതിരെയാണ് പൊലീസ് നടപടി സ്വീകരിക്കുന്നത്. യുവതികളെത്തിയാൽ സംരക്ഷണം നൽകും. പക്ഷേ പ്രതിഷേധം മൂലം ഒരു യുവതിക്കും ഇതുവരെ പ്രവേശിക്കാനായിട്ടില്ലെന്നും എജി കോടതിയിൽ അറിയിച്ചു. സുപ്രീം കോടതി വിധി നടപ്പാക്കാൻ ഹൈക്കോടതിക്കും ഉത്തരവാദിത്വമുണ്ടെന്നും എജി ചൂണ്ടിക്കാണിച്ചു.

ക്രമസമാധാനം തകരുമോയെന്ന് പറയാൻ പൊലീസിനു മാത്രമാണ് അധികാരം. നിരോധനാജ്ഞ പുറപ്പെടുവിക്കാൻ പൊലീസിന് ആവശ്യപ്പെടാമെന്നും എജി അറിയിച്ചു. അതിക്രമം നടത്തിയ രാഷ്ട്രീയ നേതാക്കൾക്കെതിരെ നടപടി എടുക്കണം എന്ന സ്‌പെഷ്യൽ കമ്മിഷൻ റിപ്പോർട്ടിലെ ശുപാർശ നടപ്പാക്കണം എന്നും സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു.