തിരുവനന്തപുരം: വനിതാ മതിലിൽ സർക്കാർ ഉദ്യോഗസ്ഥർ പങ്കെടുക്കണമെന്ന് നിർബന്ധമുണ്ടോയെന്ന് സർക്കാർ വ്യക്തമeക്കാൻ ഹൈക്കോടതിയുടെ നിർദ്ദേശം. വ്യാഴാഴ്ച നിലപാട് അറിയിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

വനിതാ മതിൽ സംഘടിപ്പിക്കുന്നതിൽ തെറ്റെന്താണെന്നും കോടതി ചോദിച്ചു. വനിതാ മതിലിനെതിരായ പൊതു താൽപര്യ ഹർജി പരഗണിക്കുന്നതിനിടെയാണ് കോടതി പരാമർശം. നിർബന്ധിത സ്വഭാവം ഇല്ലല്ലോ എന്നും വനിതാ മതിലിൽ പങ്കെടുക്കണമെന്നത് സർക്കാരിന്റെ അഭ്യർത്ഥന അല്ലേയെന്നും കോടതി ചോദിച്ചു. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് വനിതാ മതിൽ സംഘടിപ്പിക്കുന്നതെന്നാണ് ഹർജിക്കാർ പറയുന്നത്. സാലറി ചലഞ്ചിന് സമാനമാണ് വനിത മതിലുമായി ബന്ധപ്പെട്ട സാഹചര്യമെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.

അതിനിടെ, വനിതാമതിലെന്ന വർഗ്ഗീയമതിൽ വിജയിപ്പിക്കാൻ സർക്കാർസംവിധാനങ്ങളെയാകെ ദുരുപയോഗപ്പെടുത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ജീവനക്കാരെ നിർബന്ധിക്കില്ലെന്ന് പറഞ്ഞിട്ട് വ്യാപകമായി ഭീഷണിപ്പെടുത്തുകയാണ്. ഓഫീസ് സമയത്ത് യോഗങ്ങൾ പാടില്ലെന്ന നിർദ്ദേശമുണ്ടെങ്കിലും മതിലിന്റെ സംഘാടകസമിതിയോഗങ്ങൾ ചേരുന്നത് ഓഫീസ് സമയത്താണ്. നിയമസഭയിൽ സർക്കാർ നൽകിയ കണക്കനുസരിച്ച് സെക്രട്ടേറിയറ്റിൽ കെട്ടിക്കിടക്കുന്നത് ഒന്നര ലക്ഷം ഫയലുകളാണെങ്കിൽ വനിതാമതിൽ കഴിയുന്നതോടെ അതിരട്ടിയാകും. പ്രളയ ദുരിതാശ്വാസസഹായം കിട്ടണമെങ്കിൽ മതിലിൽ പങ്കെടുക്കേണ്ട സ്ഥിതിയാണ്. കുടുംബശ്രീക്കാരെ നിർബന്ധിക്കുന്നു. തൊഴിലുറപ്പ് തൊഴിലാളികൾ പങ്കെടുത്തില്ലെങ്കിൽ ജനുവരി രണ്ടാം തീയതി മുതൽ ജോലിക്ക് വരേണ്ടെന്ന് പറയുന്നു. മതിലിന്റെ പ്രചരണസാമഗ്രികൾ തയാറാക്കാൻ വനിതാശിശുക്ഷേമ വകുപ്പിനെ ചുമതലപ്പെടുത്തിയ പുതിയ ഉത്തരവ് സർക്കാർപണം ചെലവിടുമെന്നതിന് തെളിവാണെന്ന് ചെന്നിത്തല പറഞ്ഞു.