രാജ്യത്ത് കഴിഞ്ഞ മണിക്കൂറിൽ പെയതിറങ്ങിയത് നൂറ്റാണ്ടിൽ ഒരിക്കൽ മാത്രമുണ്ടാകുന്ന തരത്തിലുള്ള മഴയെന്ന് കാലവസ്ഥാ വിഭാഗം. 90 മിനിട്ടിനുള്ളിൽ സിഡ്നി നഗരത്തിൽ മാത്രം ലഭിച്ചത് 91 മില്ലിമീറ്റർ മഴ. ഇതോടെ നോക്കി നില്‌ക്കെ പല സ്ഥലങ്ങളും വെള്ളത്തിലാകുന്ന കാഴ്‌ച്ചയ്ക്കാണ് ജനങ്ങൾ സാക്ഷ്യം വഹിച്ചത്.

സിഡ്‌നിയിലും ന്യൂ സൗത്ത് വെയിൽസിന്റെ മറ്റു പ്രദേശങ്ങളിലും അതിരൂക്ഷമായ മഴയ്ക്കും കാറ്റിനും മിന്നൽപ്രളയത്തിനും സാധ്യതയുണ്ടെന്ന് കഴിഞ്ഞദിവസം തന്നെ അധികൃതർ മുന്നറിയിപ്പ് നല്തിയിരുന്നു. ജനങ്ങൾ റോഡിലേക്കിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചിരുന്നു.

നവംബർ മാസത്തിൽ ആകെ ലഭിക്കുന്ന മഴയെക്കാൾ കൂടുതലായിരിക്കും ബുധനാഴ്ച മാത്രം സിഡ്‌നിയിലും പരിസര പ്രദേശങ്ങളിലും ലഭിക്കുന്ന മഴ എന്നുള്ള പ്രവചനത്തിന് അടിവരയിടുന്നതായിരുന്നു മഴയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.സിഡ്‌നി, ഇല്ലവാര, ഹണ്ടർ മേഖലകളിലാണ് ശക്തമായ മഴ ലഭിച്ചത്.സിഡ്നിയിലും സംസ്ഥാനത്തിന്റെ മറ്റു പല ഭാഗങ്ങളിലും മിന്നൽപ്രളയവുമുണ്ടായി.

മഴ ശക്്തമായതോടെ യാത്രക്കൊരുങ്ങുന്നവർക്കും അധികൃതർ മുന്നറിയിപ്പ് നല്കി. വിമാനങ്ങളുടെ റദ്ദാക്കലിനും കാലതാമസത്തിനും സാധ്യതയുള്ളതിനാൽ ഉറപ്പ് വരുത്തിയതിന് ശേഷമെ യാത്രക്കിറങ്ങാവുയെന്ന് അധികൃതർ അറിയിച്ചു.