ഓക്ക്‌ലാൻഡ്: ഓക്ക്‌ലാൻഡിൽ നാശം വിതച്ച് ഇടിവെട്ടും പേമാരിയും. മണിക്കൂറുകൾ നീണ്ടു നിന്ന പേമാരിയിൽ മുങ്ങി നഗരം. രാവിലെ എട്ടിന് ആരംഭിച്ച കനത്ത മഴയെ തുടർന്ന് പലയിടങ്ങളിലും വൈദ്യുതി വിഛേദിക്കപ്പെട്ടു. വിമാനസർവീസ് പലതും മുടങ്ങി. വെള്ളപ്പൊക്കം ഉണ്ടായതിനെ തുടർന്ന് സ്‌കൂളുകൾക്കും അവധി നൽകി. സൗത്ത് ഓക്ക്‌ലാൻഡിലെ ഒരു ബിസിനസ് സ്ഥാപനത്തിലെ ജീവനക്കാരന് മിന്നലേറ്റ് പരിക്കുപറ്റുകയും ചെയ്തു. ഒറേവ, മനുകൗ മേഖലകളെ ഞെട്ടിച്ചുകൊണ്ടാണ് ശക്തിയായി മിന്നൽ ആരംഭിച്ചത്.

1975നു ശേഷം ഡിസംബർ മാസത്തിൽ അനുഭവപ്പെടുന്ന ശക്തിയായ കൊടുങ്കാറ്റ് ആണിതെന്നാണ് മെറ്റ് ഓഫീസ് വെളിപ്പെടുത്തുന്നത്. മോശം കാലാവസ്ഥയെ തുടർന്ന് ഓക്ക്‌ലാൻഡ് എയർപോർട്ടിലെ സർവീസുകൾ താറുമാറായി. ഇവിടെ നിന്നുള്ള ചില സർവീസുകൾ വൈകിപ്പിക്കുകയും ചിലത് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. മിന്നലിന്റെ പ്രഹരത്താൽ ഏതാനും ചില എയർക്രാഫ്റ്റുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുമുണ്ട്.

ശക്തമായ ഇടിമിന്നലിനെ തുടർന്ന് രാവിലെ എട്ടിനും പത്തിനും മധ്യേ ഫയർ സർവീസിന് നൂറിലധികം കോളുകളാണ് വന്നതെന്നും വക്താവ് വെളിപ്പെടുത്തി. മിന്നൽ ആക്രമണം, വെള്ളപ്പൊക്കദുരിതങ്ങൾ, വൈദ്യുതി തകരാർ എന്നിവ പരിഹരിക്കുന്നതിനാണ് ഫയർ സർവീസിന് കോളുകൾ എത്തിയത്. മോശം കാലാവസ്ഥ പവർ നെറ്റ് വർക്കായ വെക്ടേഴ്‌സിനെ സാരമായി ബാധിച്ചു. മിക്കയിടങ്ങളിലും വൈദ്യുതി ബന്ധം പാടേ തകർന്നു.