റിയോ ഡി ജെനെയ്‌റോ: റിയോ ഒളിമ്പിക്‌സിന്റെ ഷൂട്ടിങിൽ ഇന്ത്യയ്ക്ക് നാലാം ദിവസവും നിരാശ. വനിതകളുടെ 25 മീറ്റർ പിസ്റ്റൾ ഇനത്തിൽ യോഗ്യത റൗണ്ടിൽ ഹീന സിദ്ദു പുറത്തായി. യോഗ്യത റൗണ്ടിൽ പ്രിസിഷൻ, റാപ്പിഡ് എന്നീ വിഭാഗങ്ങിളിൽ 576 പോയന്റോടെ ഇരുപതാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനെ സിദ്ദുവിന് സാധിച്ചുള്ളു.

ചൈനയുടെ സാങ് ജിങ്ജിങാണ് ഈ ഇനത്തിൽ ഒന്നാമത് ഫിനിഷ് ചെയ്തത്, യോഗ്യത റൗണ്ടിൽ ഒരോ താരങ്ങൾക്കും 60 ഷോട്ടുകളാണുണ്ടാകുക, 30 ഷോട്ട് പ്രിസിഷൻ വിഭാഗത്തിലും 30 ഷോട്ട് റാപ്പിഡ് വിഭാഗത്തിലു. ആകെ ആറു സീരിസുകൾ, ഒരോ സീരിസിലും 10 ഷോട്ടുകൾ വീതം. ഇതിൽ ആദ്യ എട്ടു സ്ഥാനക്കാരാണ് ഫൈനലിൽ എത്തുക. എന്നാൽ സിദ്ദു പ്രിസിഷൻ വിഭാഗത്തിൽ 286 പോയന്റും, റാപ്പിഡിൽ 290 പോയന്റും സഹിതം 20ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

രണ്ടാം ഒളിമ്പക്‌സിൽ പങ്കെടുക്കുന്ന ഹീന തന്റെ ആദ്യ ഇനമായിരുന്ന 10 മീറ്റർ എയർ പിസ്റ്റലിൽ പ്രാഥമിക റൗണ്ടിൽ നേരത്തെ പുറത്തായിരുന്നു. 10 മീറ്റർ എയർ പിസ്റ്റലിൽ 380 പോയിന്റുമായി 14ാം സ്ഥാനത്താണ് ഹീന ഫിനിഷ് ചെയ്തത്.