കൊച്ചി: സർക്കാർ ഉടമസ്ഥതയിലുള്ള മദ്യക്കടകളിൽ മദ്യം വാങ്ങാനെത്തുന്നവർക്ക് മാന്യമായ പരിഗണന നൽകണമെന്ന് ഹൈക്കോടതി. കടകൾക്ക് മുന്നിലെ നീണ്ട ക്യൂ ഒഴിവാക്കി മദ്യം വാങ്ങാനെത്തുന്നവർക്ക് സൗകര്യമൊരുക്കണം.

മദ്യ വിൽപ്പന കൊണ്ട് മറ്റ് കച്ചവടക്കാർക്കും പൊതു ജനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാകരുതെന്നും മദ്യക്കച്ചവടം വഴിവാണിഭത്തിന്റെ സ്ഥിതിയുണ്ടാക്കുന്ന നിലയിലാകരുതെന്നും കോടതി നിർദേശിച്ചു.

മദ്യശാലകൾക്ക് ലൈസൻസ് നൽകുമ്പോൾ തന്നെ എങ്ങനെ പ്രവർത്തിക്കണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്. അത് പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ഇക്കാര്യത്തിൽ ബന്ധപ്പെട്ടവർ ശ്രദ്ധ ചെലുത്തണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ബിവറേജസ് ഔട്ട്ലെറ്റിലെ മദ്യവ്യാപാരം തന്റെ വ്യാപാര സ്ഥാപനത്തിന് തടസം സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി തൃശൂരിലെ ഒരു വ്യാപാരി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.