കൊച്ചി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരായ കന്യാസ്ത്രീയുടെ പീഡനപരാതിയിൽ സർക്കാർ വിശദീകരണം നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശം. വ്യാഴാഴ്‌ച്ചയ്ക്കകം ഇക്കാര്യത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കണം. ഓഗസ്റ്റ് 13 നാണ് കന്യാസ്ത്രീ പരാതി നൽകിയത്. അതിനുശേഷം കഴിഞ്ഞ ഒരുമാസം പൊലീസ് എന്തുനടപടികൾ സ്വീകരിച്ചുവെന്ന് വ്യക്തമാക്കണം. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കന്യാസ്ത്രീ പരാതി നൽകിയിരുന്നു. കന്യാസ്ത്രീയുടെയും, സാക്ഷികളായ മറ്റുകന്യാസ്ത്രീകളുടെയും സുരക്ഷ ഉറപ്പുവരുത്തിയോയെന്നും കോടതി ചോദിച്ചു. ഇരയുടെ സംരക്ഷണം പൊലീസ് എന്തുകൊണ്ട് ഉറപ്പാക്കുന്നില്ലെന്നും കോടതി ആരാഞ്ഞു.
ആരും നിയമത്തിനു മുകളിലല്ലെന്നും എല്ലാവരും നിയമത്തിന് താഴെയാണെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.

കന്യാസ്ത്രീക്ക് സുരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയാണ് കോടതി പരിഗണിച്ചത്. കേസിൽ സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കണമെന്നും കന്യാസ്ത്രീയ്ക്ക് നീതി ലഭ്യമാക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുള്ള ഡിവിഷൻ ബെഞ്ചിൽ രണ്ട് ഹർജികളാണ് എത്തിയത്. കഴിഞ്ഞ ഓഗസ്റ്റ് 13 ന് നൽകിയ ഹർജിയിൽ, വൈക്കം ഡിവൈഎസ്‌പി സത്യവാങ്ങ്മൂലം സമർപ്പിച്ചിരുന്നു. അതിൽ ആറാമത്തെ ഖണ്ഡികയിൽ ബലാത്സംഗം ചെയ്തെന്ന് വ്യക്തമാക്കിയിരുന്നു. അത് ഇടക്കാല ഉത്തരവിന്റെ ഭാഗമാക്കിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന് ഇക്കാര്യത്തിൽ ബോധ്യമുണ്ട് എന്നാണ് മനസിലാക്കുന്നത്. ഈ ഒരുമാസം എന്തു ചെയ്തു എന്ന് വിശദീകരിക്കണം.

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡന പരാതിയിൽ അന്വേഷണം സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ടും ഹൈക്കോടതിയിൽ ഹർജി എത്തി. ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് പൊതുതാൽപര്യ ഹർജി നൽകിയിരിക്കുന്നത്. സമയബന്ധിതമായി അന്വേഷണം പൂർത്തീകരിച്ച് കന്യാസ്ത്രീയ്ക്ക് നീതി ലഭ്യമാക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. ഇന്നുതന്നെ അടിയന്തര പ്രാധാന്യത്തോടെ ഹർജി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ ഉച്ചയ്ക്കു ശേഷം മാത്രമേ ഹൈക്കോടതി തീരുമാനമെടുക്കൂ.

അതേസമയം, ഹൈക്കോടതി ജങ്ഷനിൽ ജോയിന്റ് ക്രിസ്ത്യൻ കൗൺസിലിന്റെ നേതൃത്വത്തിലുള്ള നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. ആദ്യ ദിവസം മുതൽ സമരം നടത്തിവരുന്ന അഡ്വ. ജോൺ മാത്യുവിനെ ആരോഗ്യനില മോശമായതിനെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കും. ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിനെതിരെ നടത്തുന്ന സമരവേദിയിൽ് കന്യാസ്ത്രീകൾ പൊട്ടിക്കരഞ്ഞതും വേദനിപ്പിക്കുന്ന കാഴ്ചയായി. സഭയിൽ മുമ്പും ഇത്തരം പ്രവണതകൾ ഉണ്ടായിരുന്നുവെന്നും ഇങ്ങനെ പൊതുവേദിയിൽ വരേണ്ടി വരുന്നത് അപമാനകരമാകുന്ന സാഹചര്യമാണെന്നും കന്യാസ്ത്രികൾ പറഞ്ഞു. ജോയിന്റ് ക്രിസ്ത്യൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് സമരം.

കുറവിലങ്ങാട് മഠത്തിൽ നിന്ന് ഇന്നും കന്യാസ്ത്രികൾ സമരപ്പന്തലിലെത്തി. സഭയിൽ ഇതിനു മുൻപും ഇത്തരം പ്രവണതകൾ ഉണ്ടായിരുന്നുവെന്നും നിലവിലെ സമരം വിജയിക്കുമെന്ന് ഉറപ്പുണ്ടെന്നും കന്യാസ്ത്രി പറഞ്ഞു. ഹൈക്കോടതിക്ക് മുന്നിലെ സമരവേദിയിലേക്ക് ഇന്ന് പിന്തുണയുമായി വിവിധ രാഷ്ട്രീയ - സാംസ്‌കാരിക സംഘടനകൾ ഐക്യദാർഢ്യം പ്രകടിപ്പിച്ചെത്തി. പരാതി നൽകി 76 ദിവസം പിന്നിട്ടിട്ടും അന്വേഷണം ഇഴഞ്ഞു നിങ്ങുകയാന്നെന്നും കേസ് ദുർബലമാക്കാനാന്ന് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. അറസ്റ്റ് വൈകുന്നതിനെതിരായ ജോയിന്റ് ക്രിസ്ത്യൻ കൗൺസിലും കൂടുതൽ പ്രതിഷേധങ്ങൾക്കും രൂപം നൽകിയിട്ടുണ്ട്. സെക്രട്ടറിയേറ്റ് പടിക്കലേക്കും പ്രതിഷേധം വ്യാപിപ്പിക്കാനാണ് തീരുമാനം.