കൊച്ചി: സംസ്ഥാനത്ത് അൺ എയ്ഡഡ് മേഖലയിൽ പുതിയ കോളേജുകളും കോഴ്‌സുകളും അനുവദിക്കില്ലെന്ന സർക്കാർ ഉത്തരവു ഹൈക്കോടതി റദ്ദാക്കി. യൂണിവേഴ്‌സിറ്റി അനുവദിക്കുന്ന കോഴ്‌സുകൾ എല്ലാം കോളേജുകൾക്കു തുടങ്ങാമെന്നു കോടതി നിർദേശിച്ചു. ഹൈക്കോടതി ഉത്തരവു സർക്കാരിന്റെ വിദ്യാഭ്യാസ നയത്തിൽ വൻ തിരിച്ചടിയായിരിക്കുകയാണ്.

സംസ്ഥാന സർക്കാർ 2016 ഓഗസ്റ്റ് 22നാണു പുതിയ കോളേജുകളും പുതിയ കോഴ്സുകളും അൺ എയ്ഡ് എയ്ഡഡ് മേഖലകളിൽ അനുവദിക്കില്ല എന്നു പൊതു ഉത്തരവിറക്കിയത്. ഈ ഉത്തരവാണു കേസു പരിഗണിച്ച ജസ്റ്റിസ് എ എം ഷഫീഖ് റദ്ദാക്കിയത്.

ഭാരതമാതാ കോളേജിന്റെയും മറ്റ് 20 റിട്ട് ഹർജികളുടേയും വാദം കേട്ടാണ് കോടതി ഉത്തരവ്. ഭാരത മാതാ കോളേജിൽ പുതിയ കോഴ്സായ ബികോം എൽഎൽബി തുടങ്ങുന്നതിനും ബിഎ എൽഎൽബി കോഴ്സിന് അഡീഷണൽ ബാച്ച് തുടങ്ങുന്നതിനും എംജി സർവകലാശാല അനുവാദം നൽകിയിരുന്നു.

എന്നാൽ, സർവകലാശാലയുടെ തീരുമാനം സർക്കാർ അംഗീകരിച്ചില്ല. സർക്കാർ തീരുമാനത്തിന് എതിരെ ഭാരതമാതാ കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാദർ ജോഷി പുതുവ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

സർക്കാർ തീരുമാനം ഭരണഘടനാ വിരുദ്ധവും സാമാന്യ നീതിക്ക് നിരക്കാത്തതുമാണെന്നായിരുന്നു. ഹർജിയിലെ വാദം. ഇത് അംഗീകരിച്ച് റിട്ട്. ഹർജി അനുവദിച്ചു കൊണ്ടാണു ജസ്റ്റിസ് ഷഫീഖിന്റെ വിധി. ഭാരതാ മാതാ ലോകോളേജിനു വേണ്ടി മനയാനി അസോസിയേറ്റ്സിലെ അഡ്വ.ജീവൻ മാത്യു മനയാനി ഹാജരായി.