{{കൊച്ചി: വിജിലന്‍സിനെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും ഹൈക്കോടതി. ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ടാണ് ഇന്ന് ഹൈക്കോടതിയുടെ വിമര്‍ശനവും മുന്നറിയിപ്പും ഉണ്ടായിരിക്കുന്നത്. ഇന്നലെ മറ്റൊരു കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വിജിലന്‍സ് രാജണോയെന്നു പോലും ഹൈക്കോടതി ചോദിച്ചിരുന്നു.

ബാര്‍ കോഴക്കേസില്‍ വിജിലന്‍സിന് ഇരട്ട നിലപാടാണെന്ന് ഹൈക്കോടതി ഇന്ന് ചൂണ്ടിക്കാട്ടി. കോടതികള്‍ രാഷ്ട്രീയം കളിക്കാനുള്ള വേദിയല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ബാര്‍ കോഴയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ വിജിലന്‍സ് കോടതിയില്‍ നടക്കുന്ന് കേസ് എഴുതിത്തള്ളണമെന്ന് വിജിലന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേ കേസില്‍ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് ഹൈക്കോടതിയെയും സമീപിച്ചു. ഇതാണ് ഹൈക്കോടതിയെ ചൊടിപ്പിച്ചത്. ഇതൊക്കെ ആര്‍ക്കുവേണ്ടിയാണെന്നും ഹൈക്കോടതി ചോദിച്ചു.

എന്‍.ശങ്കര്‍ റെഡ്ഡിയുടെ നിയമനവുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതി ഇന്നലെ വിജിലന്‍സിനെ രൂക്ഷമായി വിമര്‍ശിച്ചത്. സംസ്ഥാനത്ത് വിജിലന്‍സ് രാജോണോ നടക്കുന്നതെന്ന് ചോദിച്ച കോടതി മന്ത്രിസഭാ തീരുമാനങ്ങള്‍ പോലും വിജിലന്‍സ് ചോദ്യം ചെയ്യുന്നുവെന്നും വിമര്‍ശിച്ചു.

മന്ത്രി സഭാ തീരുമാനങ്ങള്‍ പോലും വിജിലന്‍സ് പരിശോധിക്കുന്ന സ്ഥിതിയാണ്. വിജിലന്‍സ് കോടതികള്‍ അനാവശ്യ വ്യവഹാരങ്ങള്‍ക്ക് വഴിവെയ്ക്കരുതെന്നും കോടതി നിരീക്ഷിച്ചു.

ശങ്കര്‍ റെഡ്ഡിക്ക് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിലും വിജിലന്‍സ് ഡയറക്ടറായി നിയമനം നല്‍കിയതിലും ചട്ടലംഘനമുണ്ടെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

അതേ സമയം മുന്‍ സര്‍ക്കാര്‍ നല്‍കിയ സ്ഥാനക്കയറ്റം ഇപ്പോഴത്തെ സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. എങ്കിലും നിയമനവുമായി ബന്ധപ്പെട്ട അന്വേഷണവുമായി പോകാന്‍ വിജിലന്‍സ് തീരുമാനിക്കുകയായിരുന്നു.

മുന്‍ സര്‍ക്കാരിന്റെ നിയമനങ്ങള്‍ പരിശോധിക്കുന്നത് എന്തിനാണെന്ന് ഹൈക്കോടതി ചോദിച്ചു. ശങ്കര്‍ റെഡ്ഡിക്കെതിരായ പരാതിയില്‍ അഴിമതി നിരോധന നിയമപ്രകാരം കുറ്റമൊന്നും ഇല്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ സര്‍ക്കാരും നിയമനം അംഗീകരിച്ച സ്ഥിതിക്ക് ഇതിനെ എങ്ങനെ വിജിലന്‍സിന് ചോദ്യം ചെയ്യാനാകുമെന്നും കോടതി ആരാഞ്ഞു.

വിജിലന്‍സ് തീരുമാനത്തിനെതിരെ ശങ്കര്‍ റെഡ്ഡിയും മുന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ രമേശ് ചെന്നിത്തലയുടെ ഹര്‍ജി പരിഗണിച്ചപ്പോഴാണ് കോടതി വിജിലന്‍സിനെതിരെ വിമര്‍ശനമുന്നയിച്ചത്.}}