പത്തനംതിട്ട: അങ്ങു വടക്കുകിഴക്ക്, ഇന്ത്യയുടെ അതിർത്തിയായ അരുണാചൽ പ്രദേശിൽ നടന്ന ആദിവാസി മർദനത്തിന് ഇവിടെ പന്തളത്ത് വെറുതേ നടന്ന ഒരു മനുഷ്യനെ അറസ്റ്റ് ചെയ്യുക. തെറ്റു മനസിലാക്കിയിട്ടും അയാളെ വിട്ടയയ്ക്കാതിരിക്കുക. കേരളാ പൊലീസിന്റെ മണ്ടത്തരത്തിന്റെ തൊപ്പിയിൽ ഒരു തൂവൽ കൂടിയ തിരുകിയ സംഭവത്തിൽ ഹൈക്കോടതിയുടെ രൂക്ഷവിമർശനം.

മനുഷ്യാവകാശ പ്രവർത്തകനും അദ്ധ്യാപകനുമായ പന്തളം സ്വദേശി ഇടിക്കുള വർഗീസിനെയാണ് പന്തളം പൊലീസ് അറസ്റ്റ് ചെയ്തത്. ജീവിതത്തിൽ ഒരിക്കൽപോലും അരുണാചൽ പ്രദേശിൽ പോയിട്ടില്ലാത്ത ഇടിക്കുള വർഗീസ് അവിടെയുള്ള ആദിവാസിയെ മർദിക്കുകയും ജാതിപ്പേരു വിളിച്ച് അവഹേളിക്കുകയും ചെയ്‌തെന്ന് ആരോപിച്ച് അരുണാചലിലെ കോടതി പുറപ്പെടുവിച്ച വാറണ്ടാണ് വിമർശന വിധേയമായത്.

കേസുമായി ബന്ധപ്പെട്ട് അരുണാചലിൽ അറസ്റ്റിലായ കേരളബന്ധമുള്ളയാൾ വെറുതേയൊരു മേൽവിലാസം പറഞ്ഞത് ഇടിക്കുളയുടേതായിപ്പോയതാണ് ഇടിക്കുള ഇതിൽ കുടുങ്ങാൻ കാരണമായത്. കഴിഞ്ഞവർഷം മെയ്‌ 21നാണ് ഇടിക്കുള വർഗീസിനെ പന്തളം പൊലീസ് അറസ്റ്റു ചെയ്തത്. പത്തനംതിട്ട സി.ജെ.എം കോടതി പിന്നീട് ഇദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയായിരുന്നു.

എന്നാൽ അറസ്റ്റ് ചെയ്യുന്നതിനു തലേ ദിവസം അരുണാചലിലെ കോടതി ഈ കേസ് തള്ളിയിരുന്നു. ഇക്കാര്യം അറിയാതെയായിരുന്നു അറസ്റ്റ്. പന്തളം പൊലീസ് തന്നെ അപമാനിച്ചതായി കാണിച്ച് ഇടിക്കുള വർഗീസ് ആഭ്യന്തര മന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയിരുന്നു. എന്നാൽ ആറ് മാസം പിന്നിട്ടിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിൽ അദ്ദേഹം ഹൈക്കോടതിയിൽ അഡ്വ. കെ.ഷാജു, അഡ്വ. എസ്.സജു എന്നിവർ മുഖേന റിട്ട് പെറ്റീഷൻ ഫയൽ ചെയ്തു.

അരുണാചൽ പ്രദേശിൽ ഉണ്ടായ ഒരു വ്യാജ പരാതിയുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ പ്രവർത്തകനെ അറസ്റ്റു ചെയ്ത നടപടിക്കു പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് സംശയിക്കുന്നതായി ഹൈക്കോടതി ജഡ്ജി കെമാൽ പാഷ നിരീക്ഷിച്ചു. അരുണാചൽ പ്രദേശ് കോടതി കേസ് തള്ളിയിട്ടും ഇടിക്കുള വർഗീസിനെ അറസ്റ്റു ചെയ്ത നടപടിയിലൂടെ അദ്ദേഹത്തെ അപമാനിക്കുന്ന സമീപനമാണ് പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ച് ഡി.ജി.പിക്ക് പരാതി സമർപ്പിച്ചിട്ടും നടപടി സ്വീകരിക്കാത്തതിന് പിന്നിൽ പൊലീസ് വീഴ്ച വരുത്തിയതായും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.