കൊച്ചി: ജിഷ വധക്കേസിൽ പൊലീസ് കംപ്ലൈന്റ് അഥോറിറ്റിയെ പിന്തുണച്ചു ഹൈക്കോടതി. പൊലീസ് കംപ്ലൈന്റ്‌സ് അഥോറിറ്റിയുടെ നിലപാടു നീതിപൂർവമല്ലെന്ന ഐജിയുടെ വാദം തള്ളിയ കോടതി അഥോറിറ്റിക്കു പൊലീസ് മറുപടി നൽകണമെന്നും ആവശ്യപ്പെട്ടു.

നിയമാനുസൃതം രൂപീകരിച്ച സംവിധാനമാണ് പൊലീസ് കംപ്ലൈന്റ്‌സ് അഥോറിറ്റി. അഥോറിറ്റിക്കെതിരെ കൊച്ചി റേഞ്ച് ഐജി: മഹിപാൽ യാദവ് നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം.

റേഞ്ച് ഐജി കോടതിയെ സമീപിച്ചത് പൊലീസ് അന്വേഷണത്തിൽ ഇടപെടാനുള്ള അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്. അഥോറിറ്റിയുടെ നിലപാട് നീതിപൂർവമല്ലെന്ന് ഐജി വ്യക്തമാക്കിയിരുന്നു. അഥോറിറ്റിക്ക് അന്വേഷണ സംഘത്തെ വിളിച്ചുവരുത്താൻ അധികാരമില്ലെന്നും ഐജി മഹിപാൽ യാദവ് അറിയിച്ചിരുന്നു.

പൊലീസിന്റെ വീഴ്ച അന്വേഷിക്കണമെന്ന പരാതിയിൽ എറണാകുളം റേഞ്ച് ഐജി മഹിപാൽ യാദവടക്കം അഞ്ചുപേർ ഹാജരാകണമെന്ന് പൊലീസ് കംപ്ലയിന്റ് അഥോറിറ്റി നോട്ടീസയച്ചിരുന്നു. എന്നാൽ ഇത് അഥോറിറ്റിയുടെ അധികാര പരിധിയിൽ വരില്ലെന്ന് ചൂണ്ടിക്കാട്ടി ഐജി സത്യവാങ് മൂലം നൽകുകയായിരുന്നു. ഇതു തള്ളിയ പൊലീസ് കംപ്ലയിന്റ് അഥോറിറ്റി ചെയർമാൻ ജസ്റ്റീസ് കെ. നാരായണക്കുറുപ്പ് പൊലീസിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. അടുത്തമാസം രണ്ടിന് ഐജി നേരിട്ട് ഹാജരാകണമെന്നും അഥോറിറ്റി നിർദേശിച്ചിരുന്നു.