കൊച്ചി: ശബരിമലയുമായി ബന്ധപ്പെട്ട് കോടതിയുടെ മറ്റൊരു നിരീക്ഷണം കൂടി. വനത്തിൽ സ്ഥിതിചെയ്യുന്ന അമ്പലത്തിൽ നാട്ടാനയുടെ എഴുന്നള്ളത്ത് ഉചിതമാണോ എന്നു ഹൈക്കോടതിയാണ് ആരാഞ്ഞത്.

ശബരിമലയിൽ ആറാട്ടിനും വിളക്കിനും ആനയെഴുന്നെള്ളിപ്പ് വേണോ? നാട്ടാനയെ എഴുന്നെള്ളത്തിനായി വനത്തിലേയ്ക്ക് കൊണ്ടുവരുന്നത് ഉചിതമാണോ? എന്നീ ചോദ്യങ്ങളാണ് ഹൈക്കോടതി ഉന്നയിച്ചത്.

ഇക്കാര്യത്തിൽ ആറാഴ്ചയ്ക്ക് അകം തീരുമാനം അറിയിക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിനും മൃഗക്ഷേമ വകുപ്പിനും ഹൈക്കോടതി നിർദ്ദേശം നൽകി. മാളികപ്പുറത്ത് എഴുന്നെള്ളത്തിനിടെ ഇടഞ്ഞ ആനയുടെ കുത്തേറ്റ് തീർത്ഥാടക മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതി നടപടി.

വർക്കല കല്ലാഴി വീട്ടിൽ ബേബി (68) ആണ് ആനയുടെ കുത്തേറ്റ് മരിച്ചത്. ക്ഷേത്രത്തിന് പിന്നിലെ അരവണ പ്ലാന്റിന് സമീപത്ത് നിന്നിരുന്ന ആന ട്രാക്ടറിന്റെ ഹോൺ കേട്ട് ഓടിയ പന്നിക്കൂട്ടത്തെ കണ്ടാണ്ട് വിരണ്ടത്. ഈ സമയം സമീപത്തുകൂടി പോയ ബേബിയെ ആന തുമ്പിക്കെയിലെടുക്കുകയും നിലത്തടിച്ച ശേഷം കുത്തുകയുമായിരുന്നു.

സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു സുപ്രീം കോടതി നിരീക്ഷണങ്ങൾ വന്നതിനു പിന്നാലെയാണ് ഹൈക്കോടതിയും ശബരിമല വിഷയത്തിൽ നിലപാടുകൾ ആരാഞ്ഞിരിക്കുന്നത്.