കൊച്ചി: റിപ്പോർട്ടർ ടിവിയിലെ കമ്പനി ഓഹരി സംബന്ധിച്ച് എംവി നികേഷ് കുമാറിനെതിരായ എഫ്‌ഐആർ ഹൈക്കോടതി സ്റ്റേ ചെയ്തു. ഒരു ഓഹരി ഉടമ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓഫീസ് മുഖാന്തിരം നൽകിയ പരാതിയിലായിരുന്നു എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. എഫ്‌ഐആർ റദ്ദാക്കണം എന്നാവശ്യപ്പെട്ട് എംവി നികേഷ്‌കുമാർ സമർപ്പിച്ച ഹർജിയിലാണ് ഇടക്കാല ഉത്തരവ്.

റിപ്പോർട്ടർ ചാനൽ മേധാവിയുമായ എം വി നികേഷ് കുമാറിനും ഭാര്യയും വാർത്താ അവതാരികയുമായ റാണി നികേഷ് കുമാറിനുമെതിരെ വഞ്ചനാകുറ്റത്തിന് തൊടുപുഴ പൊലീസ് കേസെടുത്തത്.. തൊടുപുഴ കരിമണ്ണൂർ സ്വദേശിയും റിപ്പോർട്ടർ ചാനലിന്റെ വൈസ് ചെയർമാനുമായ ലാലിയ ജോസഫിന്റെ പരാതിയെ തുടർന്നാണ് ഇടുക്കി എസ്‌പിയുടെ നിർദ്ദേശ പ്രകാരം തൊടുപുഴ ഡിവൈഎസ്‌പി ജോൺ ജോസഫ് നടത്തിയ പ്രാഥമിക അന്വേഷത്തിന്റെ വെളിച്ചത്തിൽ കേസ് എടുത്തത്. തൊടുപുഴ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ എഫ് ഐ ആറാണ് കോടതി സ്‌റ്റേ ചെയ്തത്.

ഏതാണ്ട് മൂന്ന് കോടിയോളം രൂപ പണമായും 12 കോടി ആസ്തിയുള്ള ഭൂമികൾ ഈടായും നൽകിയ ശേഷം വാഗ്ദാനം ചെയ്ത് ഓഹരി നൽകിയിരിക്കുകയും അതിനിടയിൽ വ്യാജ രേഖ ഉണ്ടാക്കുകയും ചെയ്തു എന്നായിരുന്നു ലാലിയയുടെ പരാതി. മൂന്ന് കോടി പണമായും 12 കോടി പണയമായും നൽകിയെങ്കിലും തൊടുപുഴ എസ്‌പിക്ക് കൊടുത്ത പരാതിയിൽ ഒന്നരക്കോടിയുടെ കാര്യമാണ് പറഞ്ഞിരിക്കുന്നത്. ഈ പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് വഴി നൽകിയതാണെന്നും അടിസ്ഥാന രഹിതമാണെന്നുമാണ് നികേഷിന്റെ വിശദീകരണം. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് എഫ് ഐ ആർ ഇട്ടതെന്നും ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് എഫ് എൈ ആർ റദ്ദാക്കണമെന്ന പരാതിയിൽ ഇടക്കാല സ്റ്റേ അനുവദിച്ചത്.

റിപ്പോർട്ടർ ചാനലിന്റെ മാതൃസ്ഥാപനമായ ഇൻഡോ ഏഷ്യൻ ന്യൂസ് ചാനൽ തുടങ്ങാനെന്ന പേരിൽ ഒന്നരക്കോടി രൂപ കൈപ്പറ്റിയെന്നാണ് കേസ്. തൊടുപുഴയിലെ ഒരു സ്വകാര്യ ബാങ്കുവഴിയാണ് പണം കൈമാറിയതെന്നും പരാതിയിൽ പറയുന്നു. എസ്‌പിക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്തി പ്രഥമദൃഷ്ട്യാ കേസുണ്ടെങ്കിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ എസ് പി കെ വി ജോസഫ് തൊടുപുഴ ഡിവൈഎസ്‌പി ജോൺസൺ ജോസഫിന് നിർദ്ദേശം നൽകുകയായിരുന്നു. തുടർന്ന് തൊടുപുഴ എസ്‌ഐയോട് കേസ് രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ട് നികേഷിന്റെയും ഭാര്യയുടെയും മൊഴി എടുക്കാനായി വിളിച്ചുവരുത്തുമെന്നും പൊലീസ് അറിയിച്ചിരുന്നു. കേസ് അന്വേഷണത്തിന്റെ ഭാഗമായി ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്യേണ്ടിയും വരുമെന്നും നിലപാട് എടുത്തു. ഇതിനിടെ അഴിക്കോട് മണ്ഡലത്തിൽ നികേഷിനെ ഇടത് സ്ഥാനാർത്ഥിയാക്കാൻ സിപിഐ(എം) തീരുമാനിച്ചു. നികേഷിനെ അറസ്റ്റ് ചെയ്ത് രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമവും സജീവമായി. ഈ സാഹചര്യത്തിലാണ് കേസ് റദ്ദാക്കാൻ നികേഷ് ഹൈക്കോടതിയെ സമീപിച്ചത്. അതുകൊണ്ട് കൂടി നികേഷിന് ഏറെ ആശ്വാസമാണ് ഹൈക്കോടതി വിധി. ഈ കേസിൽ ഹൈക്കോടതി നടപടി തീരും വരെ ഇനി നികേഷിനെ അറസ്റ്റ് ചെയ്യാനോ ചോദ്യം ചെയ്യാനോ പൊലീസ് കഴിയില്ല.