കൊച്ചി: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുരേന്ദ്രൻ നൽകിയ ഹർജിയിലാണ് വിമർശനങ്ങൾ. കള്ളവോട്ട് ചെയ്തെന്ന് സുരേന്ദ്രൻ ആരോപിച്ച 86 പേരുടെയും കൃത്യമായ മേൽവിലാസം നൽകണമെന്ന് കോടതി പറഞ്ഞു. ഇത്രയും പേരെ വിസ്തരിക്കുന്നത് നിസാരകാര്യമല്ല. ലാഘവത്തോടെയാണോ ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്നും കോടതി ചോദിച്ചു.

കേസുമായി ബന്ധപ്പെട്ട് 250 ഓളം പേരെയാണ് കോടതി വിസ്തരിക്കേണ്ടത്. സ്ഥലത്തില്ലാത്ത ആളുകളുടെ ബന്ധുക്കൾ സമൻസ് കൈപ്പറ്റിയാൽ അവർ ബന്ധുക്കളെ അറിയിക്കുമെന്ന് എന്താണ് ഉറപ്പ്. വിദേശത്തുള്ളവർ ആരൊക്കെയാണെന്ന കാര്യം ഹർജിക്കാരന് അറിയില്ലേ. കോടതിയുടെ സമയം വെറുതെ മെനക്കെടുത്തരുതെന്നും ഹൈക്കോടതി പറഞ്ഞു.

കേസ് 22നായിരിക്കും തുടർന്ന് പരിഗണിക്കുക. നിലവിൽ 175 പേരെയാണ് കോടതി വിസ്തരിച്ചത്. സമൻസ് അയച്ച് വിളിച്ചുവരുത്തിയ രണ്ടുപേരുടെ മൊഴി ഇന്ന് കോടതി രേഖപ്പെടുത്തി. നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിലെ വോട്ടിങ്ങിൽ ക്രമക്കേടുകൾ നടന്നെന്ന് കാട്ടി നൽകിയ ഹർജിയിലാണ് തുടർനടപടികൾ അതിവേഗം നീങ്ങുന്നത്. മണ്ഡലത്തിൽ 259 പേർ കള്ളവോട്ട് ചെയ്‌തെന്ന് സുരേന്ദ്രൻ നേരത്തെ ഹർജിയിൽ ആരോപിച്ചിരുന്നു. തുടർന്ന് ഇവർക്ക് സമൻസ് അയക്കാനും വിചാരണക്കായി കോടതിയിൽ എത്താനും നിർദേശിച്ചിരുന്നു.

സുരേന്ദ്രന്റെ ആരോപണങ്ങൾ പൂർണമായും ശരിയാണെന്ന് തെളിയിക്കപ്പെട്ടാൽ മുസ്ലിം ലീഗ് അംഗം അബ്ദുൾ റസാഖിന്റെ തെരഞ്ഞെടുപ്പ് കോടതി റദ്ദാക്കാനോ, സുരേന്ദ്രനെ വിജയിയായി പ്രഖ്യാപിക്കാനോ സാധ്യതയുണ്ട്. 89 വോട്ടുകൾക്കാണ് ബിജെപി സ്ഥാനാർത്ഥിയായിരുന്നു സുരേന്ദ്രൻ യുഡിഎഫ് സ്ഥാനാർത്ഥിയായ അബ്ദുൾ റസാഖിനോട് തോറ്റത്.