- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിദിനം ഇരുപത് ലക്ഷത്തിലധികം രൂപയുടെ നഷ്ടം; ഈ നില തുടർന്നാൽ അടച്ചുപൂട്ടേണ്ടി വരും; ഡീസലിന് കൂടുതൽ തുക ഈടാക്കുന്നതിനെതിരെ കെഎസ്ആർടിസി സുപ്രീം കോടതിയിൽ
ന്യൂഡൽഹി: ഡീസലിന് വിപണി വിലയേക്കാളും കൂടുതൽ തുക ഈടാക്കുന്ന എണ്ണക്കമ്പനികളുടെ നടപടിക്കെതിരെ കെഎസ്ആർടിസി സുപ്രീം കോടതിയെ സമീപിച്ചു. ഈ നില തുടർന്നാൽ കെഎസ്ആർടിസി അടച്ചുപൂട്ടേണ്ടി വരുമെന്നും സുപ്രീം കോടതിയിൽ ഫയൽചെയ്ത അപ്പീലിൽ വ്യക്തമാക്കുന്നു.
കൂടിയ നിരക്ക് ശരിവെച്ച ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ കെഎസ്ആർടിസി ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ഉടമകൾക്ക് വിപണി വിലയ്ക്കാണ് ഡീസൽ ലഭിക്കുന്നത്. എന്നാൽ പൊതുമേഖലാ സ്ഥാപനമായ കെഎസ്ആർടിസി ലിറ്ററിന് ഇരുപതിലധികം രൂപ അധികമായി നൽകിയാണ് ഡീസൽ വാങ്ങുന്നത്.
ഇതിലൂടെ പ്രതിദിനം ഇരുപത് ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നത്. ഈ നില തുടർന്നാൽ അടച്ചുപൂട്ടേണ്ടി വരുമെന്നാണ് അഭിഭാഷകൻ ദീപക് പ്രകാശ് മുഖേന സുപ്രീം കോടതിയിൽ ഫയൽ ചെയ്ത അപ്പീലിൽ കെഎസ്ആർടിസി വ്യക്തമാക്കിയിരിക്കുന്നത്.
ലാഭകരമല്ലാത്ത റൂട്ടിൽ പോലും പൊതുജനങ്ങൾക്ക് യാത്രാസൗകര്യം ഒരുക്കുന്നതിനായി സേവനം നടത്തുന്ന കെഎസ്ആർടിസിക്ക് സ്വകാര്യ വാഹനങ്ങൾക്ക് നൽകുന്നതിനേക്കാൾ കൂടുതൽ തുകയ്ക്ക് ഡീസൽ നൽകുന്നത് നീതികേടാണ്.
ഭരണഘടനയുടെ പതിനാലാം അനുച്ഛേദനത്തിന്റെ ലംഘനം കൂടിയാണ് എണ്ണക്കമ്പനികളുടെ നടപടിയെന്നും അപ്പീലിൽ വിശദീകരിച്ചിട്ടുണ്ട്. വേനൽ അവധിക്ക് സുപ്രീം കോടതി അടയ്ക്കുന്നതിന് മുമ്പ് ഹർജി കോടതിയുടെ പരിഗണനയ്ക്ക് എത്തിക്കാനാണ് കോർപ്പറേഷന്റെ അഭിഭാഷകർ ശ്രമിക്കുന്നത്.




