കൊച്ചി: കാസർകോട് ജില്ലയിൽ 50 പേരിൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന സമ്മേളനങ്ങൾ ഹൈക്കോടതി വിലക്കി. രാഷ്ട്രീയപാർട്ടികളുടെ സമ്മേളനങ്ങൾക്ക് മാത്രം എന്താണ് പ്രത്യേകതയെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചോദിച്ചു. റിപ്പബ്ലിക് ദിനാഘോഷത്തിന് പോലും 50 പേരെയാണ് അനുവദിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി.

കാസർകോട് ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും സിപിഎം സമ്മേളനം നടത്തുന്നത് ചോദ്യം ചെയ്തുകൊണ്ടുള്ള പൊതുതാൽപ്പര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. കാസർകോട് ജില്ലയിൽ ടിപിആർ 36 ശതമാനമാണ്. അത് ചെറിയ കണക്കല്ല. വളരെ ഗുരുതരമായ സാഹചര്യമാണ്. കടുത്ത നിയന്ത്രണം ഏർപ്പെടുത്തേണ്ടതാണ്. അത് എന്തുകൊണ്ടാണ് സർക്കാർ കണക്കിലെടുക്കാത്തതെന്ന് കോടതി ചോദിച്ചു. ജില്ലയിൽ 50 പേരിൽ കൂടുന്ന സമ്മേളനങ്ങൾ വിലക്കി കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.

പുതിയ കോവിഡ് മാനദണ്ഡങ്ങളിൽ സംസ്ഥാന സർക്കാരിനെയും കോടതി വിമർശിച്ചു. പുതിയ മാനദണ്ഡങ്ങൾ യുക്തിസഹമാണോയെന്ന് ആലോചിക്കണം. 14 ജില്ലകൾ ഉള്ള സംസ്ഥാനത്ത് മൂന്ന് കാറ്റഗറിയാണ് പറയുന്നത്. ഈ മൂന്നു കാറ്റഗറിയിലും പെടാത്ത നിരവധി ജില്ലകളുണ്ട്.
പല ചോദ്യങ്ങൾക്കും സർക്കാരിന് കൃത്യമായ മറുപടിയില്ല. കോവിഡ് നിയന്ത്രണം സംബന്ധിച്ച സർക്കാരിന്റെ പുതിയ ഉത്തരവിൽ വ്യക്തതയില്ല എന്നും ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. വിലക്ക് ഏർപ്പെടുത്തിയത് കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കോടതി ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.

നിർദ്ദേശത്തിന് പിന്നാലെ കാസർകോട് ജില്ലാ സമ്മേളനം രണ്ട് ദിവസമായി വെട്ടിച്ചുരുക്കി.ഞായറാഴ്ച ലോക്ഡൗണിനു സമാന നിയന്ത്രണം പ്രഖ്യാപിച്ചതിനാലാണിത്. ഇന്ന് ആരംഭിച്ച സമ്മേളനം നാളെ അവസാനിക്കും. ജില്ലാ കലക്ടർ ജില്ലയിൽ പൊതുപരിപാടികൾ നിരോധിച്ചുള്ള ഉത്തരവ് പിൻവലിച്ചത് വിവാദമായിരുന്നു. ഉത്തരവിറക്കി രണ്ടുമണിക്കൂറിനുള്ളിൽ പിൻവലിക്കുകയായിരുന്നു