കൊച്ചി: കോടതി പറഞ്ഞിട്ടും പിതാവിന് ജീവനാംശം നൽകാൻ തയ്യാറാകാതെ വെട്ടിച്ചു നടന്ന ലിസിക്ക് തിരിച്ചടിയായി ഹൈക്കോടതി വിധി. അച്ഛനെ തള്ളിപ്പറഞ്ഞ ലിസി ഡിഎൻഎ പരിശോധനയ്ക്ക് തയ്യാറാകണമെന്ന് കാണിച്ച് ഹൈക്കോടതി നോട്ടീസ് നൽകി. പിതൃത്വം തെളിയിക്കാൻ ഡിഎൻഎ ടെസ്റ്റ് നടത്തണമെന്നാവശ്യപ്പെട്ട് ലിസിയുടെ അച്ഛൻ മുവാറ്റുപുഴ സ്വദേശി വർക്കി സമർപ്പിച്ച ഹർജിയിലാണ് നോട്ടീസ്.

നേരത്തെ ലിസിയിൽ നിന്ന് ജീവനാംശം ആവശ്യപ്പെട്ട് വർക്കി ആർഡിഒ കോടതിയെ സമീപിച്ചിരുന്നു. മുതിർന്ന പൗരന്മാരുടെ സംരക്ഷണം ഉറപ്പാക്കുന്ന നിയമത്തിന്റെ അടിസ്ഥാനത്തിൽ കോടതി ജീവനാംശം നൽകാൻ ലിസിക്ക് നർദേശവും നൽകിയിരുന്നു. ഇതിനെതിരെ ലിസി ഹൈക്കോടതയെ സമീപിച്ചു. കേസ് പരിഗണിക്കാൻ ഹൈക്കോടതി കലക്ടർക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഡിഎൻഎ പരിശോധന എന്ന ആവശ്യവുമായി വർക്കി വീണ്ടും ഹൈക്കോടതിയിലെത്തിയത്.

ആർ.ഡി.ഒ ഉത്തരവിട്ടിട്ടും ലിസി തനിക്ക് ചെലവിന് നൽകുന്നില്ലെന്ന് കാണിച്ച് മാലിപ്പാറ സ്വദേശി എൻഡി വർക്കിയെന്ന പാപ്പച്ചൻ (66) എറണാകുളം ജില്ലാ കളക്ടർക്ക് വീണ്ടും പരാതി നൽകിയിരിക്കുകയാണ്. വർക്കിയുടെ പരാതിയിന്മേൽ ലിസിയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ എറണാകുളം മുൻ ജില്ലാ കളക്ടർ പി.ഐ ഷെയ്ഖ് പരീത് ഉത്തരവിട്ടിരുന്നെങ്കിലും അതൊന്നും നടപ്പിലാകുകയുണ്ടായില്ല, നേരത്തെ വർക്കി ജില്ലാകലക്ടർക്ക് ലിസിക്കെതിരെ പരാതി നൽകിയപ്പോൾ പിതാവെന്നും പറഞ്ഞ് പരാതി നൽകിയയാളെ അറിയില്ലെന്നാണ് ലിസി പ്രതികരിച്ചത്. എന്നാൽ ലിസി തന്റെ മകളാണെന്ന് തെളിയിക്കുന്നതിനുള്ള രേഖകൾ തന്റെ കൈവശമുണ്ടെന്നും പറഞ്ഞാണ് വർക്കി പുതിയ പരാതി നൽകിയിരുന്നത്.

തന്റെ സ്‌ക്കൂൾ സർട്ടിഫിക്കറ്റുകളിൽ ജോർജ് എന്നാണ് അച്ഛന്റെ പേരായി നൽകിയത്. വർക്കിയെന്നല്ല. ഇയാൾ തന്റെ അച്ഛനാണെന്ന് ആദ്യം തെളിയിക്കട്ടെ. താൻ ജനിച്ചശേഷം അമ്മയെ ഉപേക്ഷിച്ച് പോയയാളാണ് അച്ഛൻ. തന്നെ വളർത്തിയത് അമ്മയാണെന്നും ലിസി പറഞ്ഞിരുന്നു. വർക്കിയുടെ മുൻപരാതി പ്രകാരം ജില്ലാകളക്ടർ ലിസിയുടെ അഭിഭാഷകനെ വിളിച്ചു വരുത്തിയപ്പോൾ ലിസിയുടെ പിതാവല്ല വർക്കിയെന്ന് അഭിഭാഷകനും അറിയിച്ചിരുന്നു. വർക്കി പിതാവാണെന്ന് തെളിയിച്ചാൽ മാത്രമേ കേസിന് പ്രാബല്യമുണ്ടാവൂ എന്നും അഭിഭാഷകൻ ബോധിപ്പിച്ചു. ഇതിനെ തുടർന്ന് കൂടുതൽ തെളിവെടുപ്പ് ആവശ്യമാണെന്ന് കളക്ടർ അഭിപ്രായപ്പെടുകയായിരുന്നു. ഈ കേസിന്റെ തുടർച്ചയായാണ് ഇപ്പോൾ ഹൈക്കോടതിയിൽ വരെ കേസ് എത്തി നിൽക്കുന്നത്.

മലയാളം, തമിഴ്, തെലുങ്ക് സിനിമാരംഗത്ത് പ്രശസ്തയായ ലിസിയുടെ ജന്മനാട് കൊച്ചിയിലെ പൂക്കാട്ടുപടിയാണ്. എറണാകുളം സെന്റ് തെരാസാസ് കോളേജിലാണ് പഠിച്ചത്. എൺപതുകളുടെ ആരംഭകാലത്താണ് ലിസി സിനിമയിലെത്തിയ ഒട്ടേറെ ഹിറ്റുകൾ സമ്മാനിച്ചിരുന്നു. പിന്നീട് സംവിധായകൻ പ്രിയദർശനുമായി പ്രണയത്തിലാവുകയും 1990ൽ ഇരുവരും വിവാഹിതരാവുകയും ചെയ്തു. വിവാഹശേഷം ലക്ഷ്മി എന്ന പേര് സ്വീകരിച്ച ലിസി പിന്നീട് ഹിന്ദുമതം സ്വീകരിക്കുകയുമായിരുന്നു.